കോഴിക്കോട്: കടക്കെണിയിലായ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ബില്ലുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്ന് മാസമിരിക്കെയാണ് ഈ നീക്കം. സാങ്കേതിക കാര്യം ചൂണ്ടിക്കാട്ടിയാണ് ട്രഷറികള്‍ പലയിടത്തും ബില്ലുകള്‍ തടയുന്നത്. ഫോറം 59 (ബി) യിലായിരുന്നു പഞ്ചായത്തുകള്‍ ട്രഷറിയില്‍ ബില്ലുകള്‍ സമര്‍പ്പിച്ചിരുന്നത്. അത് 59 (സി) യിലാക്കാന്‍ ഒക്ടോബര്‍ പകുതിയോടെ നിര്‍ദ്ദേശിച്ചു. അപ്രകാരം മാറ്റം വരുത്തി നല്‍കിയപ്പോഴാണ് ട്രഷറികള്‍ വീണ്ടും തടസ്സം ഉന്നയിച്ചത്. പുതിയ നിര്‍ദ്ദേശ പ്രകാരം പഴയ രീതിയില്‍ തന്നെ ചില ഭേദഗതികളോടെ സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ബില്‍ സമര്‍പ്പിക്കുന്നതിന് പ്രത്യേക സോഫ്റ്റ്വെയര് ഉണ്ട്. ഇതില്‍ മാറ്റം വരുത്തി വേണം പുതിയ രീതിയില്‍ കൊടുക്കാന്‍. അതിന് ആഴ്ചകളെടുക്കും.
അക്കൗണ്ട് മാറ്റമടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ തുടര്‍ച്ചയായി ഇറക്കി പഞ്ചായത്തുകളെ വട്ടം കറക്കുകയുമാണ് ട്രഷറി. ഇപ്രകാരം പല തടസ്സങ്ങളുമുണ്ടാക്കി ട്രഷറിയില്‍ നിന്ന് പണം ചോരുന്നത് തടയുകയാണ് സര്‍ക്കാര്‍. നാളിതുവരെയില്ലാത്ത വിധം പരിതാപകരമാണ് പദ്ധതി വിഹിത വിനിയോഗം. നടപ്പ് പദ്ധതി കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കുമെന്നിരിക്കെ ഗ്രാമപഞ്ചായത്തുകളില്‍ തുക വിനിയോഗം 25 ശതമാനമേ ആയിട്ടുള്ളൂ. 795.85 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ പദ്ധതി തുക വിനിയോഗം 21 ശതമാനമാണ്. -159.04 കോടി രൂപ. ഏറ്റവും കുറവ് ജില്ലാ പഞ്ചായത്തുകളില്‍ -18 ശതമാനം. ത്രിതല പഞ്ചായത്തുകളിലൊട്ടൊകെ ചെലവഴിച്ച തുക 22.38 ശതമാനമാണ്. (1360.22 കോടി രൂപ).
പദ്ധതി വിഹിതം പരമാവധി കുറച്ച് സ്പില്‍ ഓവര്‍ ആക്കുകയാണ് സര്‍ക്കാറിന്റെ തന്ത്രം. അതിനിടെ, പദ്ധതി വിനിയോഗമടക്കം നിത്യനിദാന ചെലവിനുള്ള പണം കണ്ടെത്താന്‍ പല മാര്‍ഗ്ഗങ്ങളും തേടുകയാണ് സര്‍ക്കാര്‍. ഇതില്‍ മുഖ്യം കടപ്പത്രം ഇറക്കലാണ്. സംസ്ഥാനത്തിന്റെ പൊതു കടം ഇപ്പോള്‍ 1,46,670 കോടി രൂപയായി വര്‍ദ്ധിച്ചിരിക്കയാണ്. ആര്‍ബിഐ നിര്‍ദ്ദേശ പ്രകാരമുള്ള ഈവര്‍ഷത്തെ കടമെടുപ്പ് പരിധി 15,605 കോടി രൂപയാണ്. ഇതില്‍ ഇതുവരെയായി 11, 230 കോടി രൂപ സമാഹരിച്ചു. അവശേഷിക്കുന്നത് 2382 കോടി രൂപ മാത്രമാണ്. ഇപ്പോള്‍ മാസത്തില്‍ 500 കോടിരൂപയുടെ കടപത്രമിറക്കി തുക സമാഹരിക്കുന്ന ഗതികേടിലാണ് സംസ്ഥാന സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: