ന്യൂദല്‍ഹി: ഇഎസ്ഐ പദ്ധതിയില്‍ അംഗങ്ങളായ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ പ്രസവാവധി 12 ആഴ്ചയില്‍ നിന്നും 26 ആഴ്ചയാക്കി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. കേന്ദ്രതൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇഎസ്ഐ കോര്‍പ്പറേഷന്റെ ബോര്‍ഡ് യോഗമാണ് വനിതാ ജീവനക്കാര്‍ക്ക് പ്രയോജനകരമായ തീരുമാനം പ്രഖ്യാപിച്ചത്.
പുതിയ തീരുമാനത്തോടെ ഇനി മുതല്‍ 26 ആഴ്ച(182 ദിവസം) ശമ്പളത്തോടെയുള്ള പ്രസവാവധി സ്ത്രീജീവനക്കാര്‍ക്ക് ലഭിക്കും. 162 ദിവസത്തെ ശമ്പളം ഇഎസ്ഐ കോര്‍പ്പറേഷനാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്. നിലവില്‍ 84 ദിവസമാണ് പരമാവധി ശമ്പളത്തോടെയുള്ള പ്രസവാവധി ലഭിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ പ്രസവാവധി ആറുമാസമാക്കി ഉയര്‍ത്തിയെങ്കിലും അസംഘടിത മേഖലയിലും സ്വകാര്യ സ്ഥാപനങ്ങളിലും 12 ആഴ്ച (3മാസം) മാത്രമായിരുന്നു അവധി. ശമ്പളത്തോടെയുള്ള പ്രസവാവധി ആറു മാസമാക്കി ഉയര്‍ത്തിയതോടെ കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ പരിചരണ നല്കാന് അമ്മയ്ക്ക് സാധിക്കുമെന്ന് ഇഎസ്ഐ കോര്പ്പറേഷന് ബോര്‍ഡംഗം വി. രാധാകൃഷ്ണന് പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷം മികച്ച പ്രകടനം നടത്തിയ ഇഎസ്ഐ ആശുപത്രികളുടെ കിടക്കകളുടെ എണ്ണം 50 ശതമാനം വര്‍ദ്ധിപ്പിക്കാനും ഇഎസ്ഐ ബോര്‍ഡ് യോഗം തീരുമാനിച്ചു. 2016 മാര്‍ച്ച് മാസത്തോടെ രാജ്യത്തെ 640 ജില്ലകളിലും ഇഎസ്ഐ ആശുപത്രികള്‍ ആരംഭിക്കും. അടുത്ത മാര്‍ച്ചോടെ സംസ്ഥാന തല കോര്‍പ്പറേഷനുകളുടെ രൂപീകരണവും പൂര്‍ത്തിയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: