ബുധനാഴ്ച വൃശ്ചികത്തിലെ അവിട്ടമായിരുന്നു. കേരളത്തിലെ ബിജെപിയുടെ പുതിയ അമരക്കാരനെ തെരഞ്ഞെടുക്കാന്‍ ദല്‍ഹിയില്‍ ഉന്നതതല പാര്‍ട്ടി നേതൃയോഗം ചേരുന്ന ദിവസം. പുതിയ ആളിന്റെ കാര്യത്തില്‍ തര്‍ക്കമില്ല. ഏകസ്വരം. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കും ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ക്കും ആഹ്ലാദം നല്കുന്ന തീരുമാനം. കുമ്മനം രാജശേഖരന് പുതിയ അധ്യക്ഷന്‍. കുമ്മനത്തിന്റെ ജന്മനക്ഷത്രം കൂടിയായിരുന്നു അവിട്ടം. ‘അവിട്ടം തവിട്ടിലും നേടും’ എന്നതാണ് പഴമൊഴി. അവിട്ടം നക്ഷത്രക്കാര്‍ എവിടെയും തിളങ്ങും എന്നര്‍ത്ഥം. പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്നതാണ് കുമ്മനമെന്ന ‘രാജേട്ട’ന്റെ ജീവിതരേഖ.
തിരുനക്കര മഹാദേവക്ഷേത്രത്തിനു സമീപം തകര്‍ന്നടിഞ്ഞുകിടന്ന ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെ ചുമതലക്കാരനായിട്ടാണ് ഹൈന്ദവ പ്രസ്ഥാനത്തിലെ കുമ്മനത്തിന്റെ ഹരിശ്രീ. ക്ഷേത്രത്തെ ഐശ്വര്യം തുടിക്കുന്ന കോട്ടയത്തെ ഗുരുവായൂര്‍ ആക്കി മാറ്റിയത് കുമ്മനമായിരുന്നു.
ക്ഷേത്രത്തിലൂടെ വിശ്വഹിന്ദുപരിഷത്തുമായി ബന്ധം. നിലയ്ക്കലില്‍ കുരിശുനാട്ടി പൂങ്കാവനം പിടിക്കാനുള്ള നീക്കം. ഈ നീക്കത്തിനെതിരായ സമരത്തിന്റ ചുമതല കുമ്മനത്തിന്. സകല എതിര്‍പ്പുകളെയും മറികടന്ന് വിജയം കൈവരിച്ചു. ആധുനിക കേരളത്തിലെ ഹിന്ദുക്കളുടെ ആദ്യ വിജയസ്മാരകമായി നിലയ്ക്കലിനെ മാറ്റിയതിനു പിന്നില്‍ കുമ്മനത്തിന്റെ നിസ്വര്‍ത്ഥ പ്രവര്‍ത്തനം. അതോടെ കുമ്മനം മുഴുവന്‍സമയ സംഘടനാ പ്രവര്‍ത്തകനുമായി. പ്രക്ഷോഭത്തിന്റെ നിര്‍ണായക ദിവസം. സന്യാസിമാര്‍ പങ്കെടുക്കുന്ന സുപ്രധാന യോഗം രാവിലെ കോട്ടയത്ത് ചേരാനിരിക്കുന്നു. യോഗത്തിനു ചുക്കാന്‍ പിടിക്കേണ്ട കുമ്മനത്തെ കാണുന്നില്ല. പ്രവര്‍ത്തകര്‍ പലവഴിയും തിരക്കി പോയി. അവസാനം ആളെ കണ്ടെത്തി. തിരുനക്കര ക്ഷേത്ര മൈതാനത്ത് പാര്‍ക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസിന്റെ അടിയില്‍ കിടന്നുറങ്ങുന്നു. സന്യാസിമാരെ നിലയ്ക്കലിലേക്ക് കൊണ്ടുപോകേണ്ട ബസ്സാണത്. പുലര്‍ച്ചെ മൂന്നുവരെ സന്യാസിമാരെയും നേതാക്കളെയും നഗരത്തിലെ വിവിധ വീടുകളില്‍ താമസിക്കുന്ന സന്യാസിമാരെയും കാണാനായി ഓടി നടക്കുകയായിരുന്നു. പിന്നീട് ക്ഷീണം തീര്‍ക്കാന്‍ കിട്ടിയ ഇടത്ത് കിടന്നുറങ്ങി. അതാണ് കുമ്മനം.
ജന്മഭൂമിയില് പത്രം അച്ചടിക്കാന്‍ താമസിക്കുന്ന ദിവസം പത്രക്കെട്ടുകള്‍ യഥാസമയം പോകാന്‍ ഡസ്പ്പാച്ചുകാരെ സഹായിക്കാന്‍ പത്രം എണ്ണുകയും കെട്ടി വണ്ടിയില്‍ കയറ്റുകയും ചെയ്യുന്ന എഡിറ്ററെ ആരാധനയോടെ നോക്കുന്ന ജീവനക്കാരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. എഡിറ്ററും മാനേജിംഗ് എഡിറ്ററും ചെയര്‍മാനും ഒക്കെയായി ജന്മഭൂമിയുടെ അവിഭാജ്യഘടകമായി മാറിയ കുമ്മനത്തിന് ‘ജന്മഭൂമി’ ആത്മാവിന്റെ ആവിഷ്ക്കാരമാണ്.
കുമ്മനത്തിന്റെ പേരിനൊപ്പം ചേര്‍ത്തുവെക്കാവുന്ന മറ്റൊരു പേരാണ് ശബരിമല. നിലയ്ക്കല്‍ പ്രക്ഷോഭം മാത്രമല്ല കാരണം. ശബരിമലയുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ഇത്രത്തോളം പഠിച്ച മറ്റൊരാളുണ്ടാവില്ല കേരളത്തില്‍. ശബരിമലയുടെ സമഗ്ര വികസനത്തിനായുള്ള പോരാട്ടം അദ്ദേഹത്തിന്റെ ജീവിതദൗത്യമാണ്.മണ്ഡലകാലത്ത് പലതവണ ശബരിമലയിലെത്തുന്ന കുമ്മനത്തോട് അയ്യപ്പഭക്തന്മാര് മാത്രമല്ല ദേവസ്വം ഭരണക്കാരും ആദരവോടെ മാത്രമാണ് പെരുമാറുക. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ സന്നിധാനത്ത് ‘ജന്മഭൂമി’ക്ക് അനുവദിച്ചിരുന്ന ബ്യൂറോ ഓഫീസിന്റെ അനുവാദം പിന്‍വലിച്ചു. കടുത്ത കമ്മ്യൂണിസ്റ്റായ ദേവസ്വം മന്ത്രി ജി. സുധാകരനെ തൃപ്തിപ്പെടുത്താന്‍ ദേവസ്വം ബോര്‍ഡില്‍ ചിലര്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തി കാട്ടിയതാണ്. ഇക്കാര്യം മന്ത്രിയോട് നേരിട്ട് പറഞ്ഞപ്പോള്‍ സുധാകരന് പറഞ്ഞ മറുപടി ”കുമ്മനത്തിന്റെ പത്രത്തിന് ശബരിമലയില്‍ ഓഫീസില്ലെങ്കില്‍ മറ്റ് ഏത് പത്രത്തിനാണ് ഓഫീസ് കൊടുക്കേണ്ടത്. ‘ജന്മഭൂമി’ക്ക് അവിടെ ഓഫീസ് കാണും” എന്നാണ്. രാഷ്ട്രീയമായി എതിര്‍ക്കുന്നവരും കുമ്മനത്തെ എങ്ങനെ കാണുന്നു എന്നതിന്റെ ഒരുദാഹരണം മാത്രമാണിത്.
ഏതാനും വര്ഷംമുന്പ് ശബരിമലയിലെ ശുചീകരണം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഹിന്ദുഐക്യവേദി നിവേദനം കൊടുക്കാന്‍ തീരുമാനിച്ചു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ശബരിമലക്കാര്യങ്ങള് നടക്കുന്ന സമയം. ഹൈക്കോടതി നിര്‍ദ്ദേശിച്ച പത്തനംതിട്ട ജഡ്ജിയായിരുന്ന ഗോപാലകൃഷ്ണപിള്ളയാണ് സ്പെഷ്യല്‍ കമ്മീഷണര്‍. ശബരിമലയില്‍ ക്യാമ്പ് ചെയ്യുന്ന കമ്മീഷണനെ നേരിട്ടുകണ്ട് നിവേദനം നല്‍കാനാണ് പരിപാടി. ഐക്യവേദി പ്രവര്‍ത്തകര്‍ക്കൊപ്പം കുമ്മനം എത്തി. കമ്മീഷണറുടെ വലിയ ക്യാമ്പ് ഹൗസില്‍ എത്തിയ കുമ്മനത്തെ ജഡ്ജി അകത്തെ മുറിയിലേക്ക് കൂട്ടികൊണ്ടുപോയി. നിവേദനം നല്‍കിയശേഷം അതിലെ ഓരോ കാര്യങ്ങളും വിവരിക്കുകയാണ് കുമ്മനം. ജഡ്ജി എല്ലാം കേട്ടു. അവസാനം കുമ്മനവും സംഘവും പോകാനൊരുങ്ങിയപ്പോള്‍ ജഡ്ജിയുടെ വാക്കുകള്‍: ”രാജാ, അമ്മയക്ക് സുഖമില്ല. കണ്ണിന്റെ ഓപ്പറേഷന് കഴിഞ്ഞിരിക്കുകയാണ്. നിന്നെ തിരക്കുന്നുണ്ട്.”
കുമ്മനം രാജശേഖരന്റെ സ്വന്തം സഹോദരനാണ് ജഡ്ജി ഗോപാലകൃഷ്ണപിള്ളയെന്നത് കൂടെയുണ്ടായിരുന്ന ചിലര്‍ക്ക് മനസ്സിലായത് അപ്പോള്‍ മാത്രം.
കുമ്മനത്തിന്റെ ആരോഗ്യസ്ഥിതിയെകുറിച്ചൊക്കെ ചോദിച്ചശേഷം ജഡ്ജി അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ തങ്ങാനും നിര്‍ബന്ധിച്ചു. ഔദേ്യാഗിക വസതിയില്‍ താന്‍ കിടന്നുറങ്ങുന്നത് ശരിയല്ല. പ്രവര്‍ത്തകര്‍ എനിക്ക് വേണ്ടി താമസസൗകര്യം ഒരുക്കിയിട്ടുണ്ട് എന്നുപറഞ്ഞ് കുമ്മനം ഇറങ്ങി. വിശ്വഹിന്ദുപരിഷത്ത് ബുക്ക് സ്റ്റാളിനു മുകളില്‍ ചൂരല്‍കൊണ്ട് കെട്ടിയ മച്ചില്‍ കിടന്നായിരുന്നു കുമ്മനത്തിന്റെ അന്നത്തെ ഉറക്കം.
സുനാമി സമയത്ത് ആലപ്പാട്ട് എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം എത്തിക്കാനും കുമ്മനം മുന്നില്‍നിന്നു. അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനയുടെ കൂട്ടായ്മയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക സുനാമി ബാധിതര്‍ക്കായി ധനസമാഹരണം നടത്തി. പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനായിരുന്നു തീരുമാനം. ഭാരവാഹികള്‍ ചിലര്‍ അതിനായി എത്തുകയും ചെയ്തു. സുനാമി ബാധിതപ്രദേശങ്ങള്‍ നേരിട്ട് കണ്ടപ്പോള്‍ അവരുടെ മനസ്സു മാറി. അവിടെ എന്തെങ്കിലും ചെയ്യുന്നത് സേവാഭാരതി പ്രവര്‍ത്തകരാണെന്ന് ബോധ്യപ്പെട്ടു. പണം സേവാഭാരതിക്ക് നല്‍കണമെന്നായി വന്നവര്‍. സംഘടനയുടെ ഭൂരിഭാഗം ഭാരവാഹികളും കോണ്‍ഗ്രസ് അനുഭാവികള്‍.
ആര്‍എസ്എസ് സംഘടനയ്ക്ക് പണംനല്കുന്നതിനോട് യോജിക്കാത്തവര്‍. അവരെ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ചുമതല എന്നെ ഏല്‍പ്പിച്ചു. തീരുമാനമെടുക്കുന്നതില്‍ നിര്‍ണായ സ്ഥാനത്തുള്ള ആള് സേവാഭാരതിയെകുറിച്ചു കേട്ടിട്ടില്ല. സുനാമി പ്രദേശത്ത് ഏറ്റവും കൂടുതല്‍ സന്നദ്ധ സംഘടനയാണെന്ന് പറഞ്ഞിട്ടും ബോധ്യം വന്നില്ല. അവസാനം പറഞ്ഞു കുമ്മനം രാജശേഖരന്റെ സംഘടനയെന്ന്. അത് നേരത്തെ പറയേണ്ടേ. ”കുമ്മനത്തിന്റെ സംഘടനയാണേല് അതാദ്യം പറയേണ്ടേ,പണം അവര്‍ക്കുതന്നെ കൊടുത്താല്‍മതി. മറ്റുള്ളവരെ ഞാന്‍ ബോധ്യപ്പെടുത്തികൊള്ളാം.” വര്‍ഷങ്ങളായി അമേരിക്കയില്‍ താമസിക്കുന്ന, കുമ്മനത്തെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലാത്ത ആള്‍ക്കുപോലും ആ പേരിലുള്ള വിശ്വാസമായിരുന്നു അവിടെ തെളിഞ്ഞത്
ചെന്നൈയില്‍ എത്തിയാല്‍ കുമ്മനം പോകുന്ന വീടാണ് അയ്യപ്പഭക്തനും വ്യവസായിയുമായ ഉണ്ണിത്താന്റെത്. അടുത്തിടെ പോയപ്പോള്‍ സ്വന്തം തോപ്പില്‍ ഉണ്ടായ മാമ്പഴം കുമ്മനത്തിന് കഴിക്കാനായി കൊടുത്തു. ചെന്നൈയില്‍നിന്ന് നേരിട്ട് പോകുന്നത് ആറന്മുളയിലെ ബാലാശ്രമത്തിലേക്കാണ്. അവിടുത്തെ കുട്ടികള്‍ക്ക് കൊടുക്കാം എന്ന് പറഞ്ഞ് ഏതാനും മാമ്പഴം കുമ്മനം എടുത്തു. ഇതുകണ്ട് ഉണ്ണിത്താന്റെ ഭാര്യ രണ്ടു വലിയ പായ്ക്കറ്റ് മാമ്പഴം തരുകയും കൊണ്ടുപോകാന്‍ ഒപ്പം ഉണ്ടായിരുന്ന എന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്റെ യാത്ര തിരുവനന്തപുരത്തേക്കായതിനാല്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ മാമ്പഴ പെട്ടികള്‍ അവിടെ ഇറക്കിക്കൊടുത്തു. കൂട്ടിക്കൊണ്ടുപോകാന്‍ വരാമെന്നേറ്റയാള്‍ എത്തിയില്ല. ഒട്ടും മടിക്കാതെ മുണ്ടു മടക്കിക്കുത്തി തോളില്‍ സഞ്ചിയും ഇരുകൈകളിലും മാങ്ങാ പെട്ടികളുമായി കുമ്മനം നടന്നു. റെയില്‍വേ സ്റ്റേഷനിലൂടെയുള്ള ആ നടത്തം മറ്റുള്ളവര്‍ കാണരുതേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.
തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രം മാത്രമല്ല ആളും അനക്കവും ഇല്ലാതെ കിടന്ന കലൂര്‍ പാവക്കുളം ക്ഷേത്രത്തെ എറണാകുളത്തെ പ്രധാനേക്ഷത്രമാക്കി മാറ്റിയതും കുമ്മനത്തിന്റെ സംഘാടകമികവിന്റെ നിദര്‍ശനമാണ്.
ഒരു പ്രക്ഷോഭം എവിടെ തുടങ്ങണം, എങ്ങനെ നയിക്കണം, എപ്പോള്‍ നിര്‍ത്തണം എന്നതിന്റെ പാഠപുസ്തകമായി കുമ്മനത്തെ കാണാം. നിലയ്ക്കലില്‍ കുരിശു നാട്ടിയതിനെതിരെയുള്ള സമരംമാത്രമല്ല, മാറാട് കൂട്ടക്കുരുതിക്കെതിരെയും ആറന്മമുള വിമാനത്താവള പദ്ധതിക്കെതിരെയും കുമ്മനം നയിച്ച സമരവും അതിന്റെ വിജയവും ഏതൊരു പൊതുപ്രവര്‍ത്തകനും മാതൃകാ പാഠങ്ങളാണ്. ഹിന്ദുമുന്നണി, ഹിന്ദു ഐക്യവേദി, ശബരിമല അയ്യപ്പ സേവാ സമാജം തുടങ്ങിയ സംഘടനകളെ കേരളം അറിയുന്ന പ്രസ്ഥാനങ്ങളാക്കിമാറ്റിയതിനു പിന്നില്‍ ആധാരശിലയായി നിലകൊണ്ടതും കുമ്മനം തന്നെ.
ഏതു പ്രശ്നത്തേയും നിസംഗഭാവത്തില്‍ നേരിടുന്ന കുമ്മനം സഹപ്രവര്‍ത്തകരോട് എപ്പോഴും പറയുന്ന വാചകമുണ്ട്. ‘ഒരിക്കലും പ്രശ്നത്തിന്റെ ഭാഗത്തായിരിക്കരുത് എപ്പോഴും പരിഹാരത്തിന്റെ ഭാഗത്തായിരിക്കണം’.ഏതുപ്രശ്നവും പരിഹരിച്ചുമുന്നേറി വിജയം കാണുന്ന കുമ്മനത്തിന്റെ പ്രത്യേകതയും ഒരിക്കലും പ്രശ്നത്തിന്റെ ഭാഗമാകില്ല എന്നതുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: