തിരുവനന്തപുരം: വാഹനങ്ങളുടെ താത്കാലിക രജിസ്ട്രേഷന് ഓണ്‍ലൈന്‍ വഴിയാക്കുന്നു. താത്കാലിക-സ്ഥിരം രജിസ്ട്രേഷന് വാഹന ഡീലര്‍മാര്‍ ഉപഭോക്താക്കളില്‍ നിന്ന് അധിക തുക വാങ്ങുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. രാജസ്ഥാന് മോട്ടോര്‍വാഹന വകുപ്പ് വിജയകരമായി നടപ്പാക്കുന്ന മാതൃകയാണ് സംസ്ഥാനവും നടപ്പാക്കുന്നത്.ഷോറൂമില്‍ നിന്ന് വാഹനം ഉടമയ്ക്കു കൈമാറുമ്പോള്തന്നെ ഡീലര്‍ ഓണ്‍ലൈനായി റീജിയണല്‍ അല്ലെങ്കില്‍ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് രജിസ്ട്രേഷന് വിവരം കൈമാറണം.
അവരുടെ അംഗീകാരത്തോടെ ഡീലര്‍ താത്കാലിക രജിസ്ട്രേഷന്റെ പ്രിന്റൗട്ട് ഉപഭോക്താവിനു നല്‍കും. രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റിന്റെ ഒരു പകര്‍പ്പ് ഡീലര്‍ തന്നെ സൂക്ഷിക്കണം. ഹാന്ഡ്ലിങ് ചാര്‍ജ് എന്ന നിലയില്‍ അധിക തുക ഈടാക്കിയിട്ടില്ലെന്ന് ഈ പകര്‍പ്പില്‍ ഉപഭോക്താവിനെ കൊണ്ട് സാക്ഷ്യപ്പെടുത്തണം. ഇതിനു മുന്നോടിയായി വാഹന നികുതിയും അടയ്ക്കണം. ഈ തീരുമാനം നടപ്പിലാക്കുന്നതിന് പുതിയ നിയമനിര്‍മാണത്തിന്റെ ആവശ്യമില്ലെന്നും ഇതുസംബന്ധിച്ച് ഗതാഗത കമ്മീഷണര്‍ ടോമിന് ജെ.തച്ചങ്കരി നല്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
വാഹന രജിസ്ട്രേഷന്റെ പേരില്‍ ഡീലര്‍മാര്‍ അമിത പണം ഈടാക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആര്‍ടിഒമാരോട് ഗതാഗതകമ്മീഷണര്‍ ആവശ്യപ്പെട്ടു. അമിതപണം ഈടാക്കിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപഭോക്തൃ സംരക്ഷണ ഫോറങ്ങളില്‍ പരാതി നല്കാന് ഉപഭോക്താവിനെ സഹായിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: