ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ശതകോടികള്‍ വരുന്ന ആസ്തികള്‍ തട്ടിയെടുത്ത കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഇന്ന് വിചാരണക്കോടതിയില്‍ ഹാജരാകും. കോണ്‍ഗ്രസ് ദേശീയ നേതാക്കളായ ഓസ്കാര്‍ ഫെര്‍ണാണ്ടസ്, മോത്തിലാല്‍ വോറ, സാം പിട്രോഡ, സുമന് ദുബേ എന്നിവരും ഇന്ന് ദല്‍ഹി പട്യാല ഹൗസിലെ വിചാരണ കോടതിയില്‍ ഹാജരാകും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയില്‍ എത്തുമെന്നാണ് വിവരം. ഇതാദ്യമായാണ് സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഒരു കേസില്‍ പ്രതിക്കൂട്ടില്‍ കയറുന്നത്.
കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ പോലീസുകാരെയും എസ്പിജി, രഹസ്യാന്വേഷണ വിഭാഗം എന്നിവയും കോടതിയുടെ സുരക്ഷ സംബന്ധിച്ച പരിശോധനകള്‍ നടത്തി. കൂടുതല്‍ സിസിടിവി ക്യാമറകളും കോടതി പരിസരത്ത് സ്ഥാപിച്ചിട്ടുണ്ട്. സോണിയയെയും രാഹുലിനെയും കേസില്‍ വിചാരണ ചെയ്യാനുള്ള കോടതി തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ എംപിമാരോട് ദല്‍ഹിയില്‍ തന്നെ തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ജാമ്യാപേക്ഷ നല്‍കാതെ ജയിലില്‍ പോകണമെന്ന ഒരു വിഭാഗം നേതാക്കളുടെ നിലപാടിനോട് സോണിയയ്ക്കും രാഹുലിനും യോജിപ്പില്ല. ആദ്യം ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് പ്രതികരിച്ചെങ്കിലും പിന്നീട് നിലപാട് മയപ്പെടുത്തിയ ഇവര്‍ ഇന്ന് കോടതി മുമ്പാകെ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും. എങ്കിലും ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ജസ്റ്റിസാണ് സ്വീകരിക്കേണ്ടത്. മനു അഭിഷേക് സിങ്വിയാണ് ഇരുവരുടേയും അഭിഭാഷകന്. വിചാരണക്കോടതി നിരവധി തവണ വിളിച്ചുവരുത്തിയിട്ടും കോടതിയില്‍ ഹാജരാകാതിരുന്നെങ്കിലും ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെയാണ് സോണിയയും രാഹുലും ഇന്ന് കോടതിയിലെത്തുന്നത്.
സോണിയാഗാന്ധിയെയും രാഹുലിനെയും കോടതി വിചാരണ നടപടികള്‍ക്ക് വിധേയമാക്കുന്നതിനെ തുടര്‍ന്ന് അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ദല്‍ഹിയില്‍ സായുധസേനാ പ്രത്യേക അധികാര നിയമം (അഫ്സ്പ) പ്രഖ്യാപിക്കണമെന്ന് ബിജെപി നേതാവും കേസിലെ വാദിയുമായ ഡോ.സുബ്രഹ്മണ്യംസ്വാമി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സ്വാമി കത്തയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: