സ്വന്തം ലേഖകന്‍
വടകര: മണിയൂര്‍ പഞ്ചായത്തിലെ ഏറ്റവും വലിയ ജലസ്രോതസ്സായ ചൊവ്വാപ്പുഴ മണ്ണിട്ട് നികത്തി അനധികൃതമായി കെട്ടിടം നിര്‍മ്മിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. പതിയാരക്കര, ഒതയോത്ത് താഴ മൂലത്ത് നട പാലത്തിനു സമീപമാണ് പുഴ മണ്ണിട്ട് നികത്തി അനധികൃത കെട്ടിട നിര്‍മ്മാണം ആരംഭിച്ചത്. ആട് ഫാം, കോഴിഫാം, മത്സ്യ ഫാം എന്നീ ആവശ്യങ്ങല്‍ക്ക് വേണ്ടിയുള്ള കെട്ടിടങ്ങളാണ് നിര്‍മ്മിക്കുന്നത്. അര ഏക്കറിലധികം പുഴ മണ്ണിട്ട് നികത്തിയാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ചൊവ്വാപ്പുഴയുടെ കൈവഴിയായിരുന്ന ഉപ്പംതോട്ടിക്കയ്യില് അനധികൃതമായി പുഴ കയ്യേറിയവരില്‍ ചിലരുടെ നേതൃത്വത്തിലാണ് പുതിയ നിര്‍മ്മാണം നടക്കുന്നത്. പുഴയുടെ കൂടുതല്‍ ഭാഗം മണ്ണിട്ട് നികത്താനുള്ള ഭൂമാഫിയകളുടെ തന്ത്രമാണ് പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്ന ആരോപണവും ശക്തമാണ്. കാര്‍ഷിക ഫാമുകളുടെ പേരില്‍ വന്‍തോതില്‍ സര്‍ക്കാര്‍ ഗ്രാന്റ് തട്ടിയെടുക്കാനുള്ള ശ്രമവും ഇതിനു പിന്നിലുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഒരു താല്‍ക്കാലിക ഷെഡ് നിര്‍മ്മിക്കാനുള്ള പഞ്ചായത്തിന്റെ അനുമതിയുടെ മറവിലാണ് കെട്ടിട സമുച്ചയ നിര്‍മ്മാണം നടക്കുന്നത്. പുഴയുടെ പരിസരപ്രദേശങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട് നിര്‍മ്മിച്ചവര്‍ക്ക് ഇതുവരെ കെട്ടിട നമ്പര്‍ നല്‍കാത്ത പഞ്ചായത്ത് അധികൃതര്‍ ധൃതിപിടിച്ച് പുഴ നികത്തി നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ അനുവാദം നല്കിയതും പ്രതിഷേധത്തിനിടയാക്കി.
കുറ്റിയാടി എംഎല്‍എ കെ.കെ. ലതികയുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ പഞ്ചായത്തിലെ സര്‍വ കക്ഷി രാഷ്ട്രീയപാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ രൂപീകരിച്ച ചൊവ്വാപ്പുഴ സംരക്ഷണ വേദി ചില കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്ന സമ്മര്‍ദ്ദം കാരണം പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. വന്‍ പാരിസ്ഥിതകാഘാതം സൃഷ്ടിക്കാനിടയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം തടഞ്ഞില്ലെങ്കില്‍ ചൊവ്വാപ്പുഴയിലെ വൈശിഷ്ട്യമാര്‍ന്ന മത്സ്യസമ്പത്ത് പാടേ നശിപ്പിക്കപ്പെടും.
ചൊവ്വാപ്പുഴ കയ്യേറി ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ഭൂമാഫിയകള്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ചൊവ്വാപ്പുഴ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സ്വകാര്യ വ്യക്കികള് കൈവശം വെച്ചിരിക്കുന്ന പുഴ തിരിച്ച് പിടിച്ച് ചൊവ്വാപ്പുഴയുടെ സംരക്ഷണം ഉറപ്പ് വരുത്തണമെന്നും കെട്ടിട നിര്‍മ്മാണം നടക്കുന്ന ഭാഗത്തെ മണ്ണിട്ട ഭാഗത്ത് നിന്നും മണ്ണ് നീക്കി പുഴയുടെ തല്‍സ്ഥിതി തുടരാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നല്കി. വാണിയം വീട്ടില്‍ ചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രജീഷ് മാങ്ങില്‍ക്കൈ, കെ.പി. രാജഗോപാലന്‍മാസ്റ്റര്‍, പി.സി. രമേശന്, സജീവന്, ഒതയോത്ത് മിഥുന്, റിഗേഷ് പുനത്തില്‍, രാജേഷ് കളരിക്കണ്ടി തുടങ്ങിയവര്‍
സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: