മലപ്പുറം: മലപ്പുറത്ത് വനംവകുപ്പ് ഔട്ട്പോസ്റ്റുകള്‍ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം. പൂക്കോട്ടുംപാടം ടി.കെ. കോളനിയിലെ ഔട്ട്പോസ്റ്റുകള്‍ക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. ഇവിടെ നിന്നും മൂന്നു വനം വകുപ്പ് ഉദ്യോഗസ്ഥരെയും ഒരു നാട്ടുകാരനെയും മാവോയിസ്റ്റുകള്‍ തട്ടികൊണ്ടുപോയി ഒന്നര മണിക്കൂറിന് ശേഷം വിട്ടയച്ചു. രണ്ട് ഔട്ട് പോസ്റ്റുകള്‍ അടിച്ചു തകര്‍ത്ത് തീയിടുകയും ചെയ്തു.
ഇന്നലെ രാത്രി 9.15ഓടെയാണ് സ്ത്രീകളടങ്ങുന്ന പത്തംഗ മാവോയിസ്റ്റ് സംഘം നിലമ്പൂര്‍ സൗത്തിലെ ഫോറസ്റ്റ് വാച്ചര്‍ അജയന്, രമണന്, താത്കാലിക ജീവനക്കാരനായ അലി, നാട്ടുകാരനായ നാണി എന്നിവരെ തട്ടികൊണ്ടുപോയത്. പിന്നീട് 10.30ഓടെ ഇവരെ മൊബൈല്‍ ഫോണിന്റെ സിം ഊരി മാറ്റിയ ശേഷം വിട്ടയയ്ക്കുകയായിരുന്നു.
വനാതിര്‍ത്തിയില്‍ ചക്കിക്കുഴി സ്റ്റേഷന്റെ കീഴിലെയും അല്‍പ്പം മാറി സൈലന്റ് വാലി ബഫര്‍ സോണിലേയും ഔട്ട് പോസ്റ്റുകളാണ് അടിച്ചു തകര്‍ത്ത് തീയിട്ടത്. ഇവിടെയുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് നേരെയും അതിക്രമം നടത്തി. ജന്നല്‍ ഗ്ലാസുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. തണ്ടര്‍ ബോള്‍ട്ട് കമാന്ഡോകളാണെന്നാണ് അറിയിച്ചാണ് തോക്കുധാരികളായ മാവോയിസ്റ്റുകള്‍ ഔട്ട് പോസ്റ്റിലെത്തിയത്. പിന്നീട് തീയിടുകയായിരുന്നു. ഫയലുകളും അലമാരയുമടക്കമുള്ളവ പൂര്‍ണമായും നശിച്ചു.
വനം വകുപ്പിന്റെ ബോര്‍ഡുകളില്‍ മാവോയിസ്റ്റ് മുദ്രാവാക്യം പതിക്കുകയും ചെയ്തിട്ടുണ്ട് കാക്കിയിട്ട ആരെങ്കിലും വനത്തില്‍ പ്രവേശിച്ചാല്‍ വെടിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്. തണ്ടര്‍ബോള്‍ട്ടും പൊലീസും വനം വകുപ്പുമടങ്ങുന്ന സംഘം ഉള്‍വനത്തില്‍ തിരച്ചില്‍ നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: