ന്യൂദല്‍ഹി: ഡോ. സുബ്രഹ്മണ്യം സ്വാമി എതിര്‍ക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും നാഷണല്‍ ഹെറാള്‍ഡ് ആസ്തി തട്ടിപ്പ് കേസില്‍ ജാമ്യം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ദല്‍ഹി പട്യാല ഹൗസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയ ഇരുവര്‍ക്കും അരലക്ഷം രൂപയുടെ ബോണ്ടും ആള്‍ജാമ്യവും പുറത്തിറങ്ങാന്‍ വേണ്ടിവന്നു. അടുത്ത വര്‍ഷം ഫെബ്രുവരി 20ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സോണിയയും രാഹുലും വീണ്ടും ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിറളിയ മുഖത്തോടെ കോടതിയിലേക്ക് കയറിയ ഇരുവരും സന്തോഷത്തോടെയാണ് പടികളിറങ്ങിയത്.
അഞ്ചു മിനുറ്റുകൊണ്ടാണ് കോടതി നടപടികള്‍ പൂര്‍ത്തിയായത്. കേസില്‍ ജാമ്യാപേക്ഷ നല്‍കില്ലെന്നും ജയിലില്‍ പോകുമെന്നുമുള്ള മുന്‍ പ്രഖ്യാപനങ്ങള്‍ പിന്‍വലിച്ച് അഡ്വ. കപില്‍ സിബല്‍ വഴി സോണിയയും രാഹുലും മറ്റു പ്രതികളും ഇന്നലെ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസിലെ വാദിയായ സുബ്രഹ്മണ്യം സ്വാമി എതിര്‍ക്കാതിരുന്നതോടെ മജിസ്ട്രേറ്റ് ലൗലിന്‍ പ്രതികള്‍ക്കെല്ലാം ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതികള്‍ നിരന്തരം വിദേശയാത്ര ചെയ്യുന്നവരാണെന്നും അവരെ അതില്‍ നിന്നും വിലക്കണമെന്നും പരിഹാസരൂപേണയുള്ള ആവശ്യവും സ്വാമി കോടതിയില്‍ വെച്ചു.
ഓസ്ക്കാര്‍ ഫെര്‍ണാണ്ടസ്, മോത്തിലാല്‍ വോറ, സുമന് ദുബേ എന്നീങ്ങനെ മറ്റു പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. അസുഖ ബാധിതനായ സാം പിട്രോഡയ്ക്ക് ഇന്നലെ ഹാജരാകുന്നതില്‍ ഇളവ് നല്കി. സോണിയാഗാന്ധിക്കു വേണ്ടി എ.കെ ആന്റണിയും രാഹുല്‍ഗാന്ധിക്കു വേണ്ടി സഹോദരി പ്രിയങ്ക ഗാന്ധിയും ജാമ്യക്കാരായി. മോത്തിലാല്‍ വോറയ്ക്ക് വേണ്ടി അജയ് മാക്കനും സുമന് ദുബയ്ക്ക് വേണ്ടി മല്ലികാര്‍ജ്ജുന ഖാര്‍ഗെയും ഓസ്കാര്‍ ഫെര്ണ്ണാണ്ടസിനു വേണ്ടി ഗുലാംനബി ആസാദും ജാമ്യം നിന്നു.
അതീവ സുരക്ഷാ സന്നാഹങ്ങളോടെയാണ് പട്യാല ഹൗസ് കോടതിയിലേക്ക് സോണിയയും രാഹുലും എത്തിയത്. ആയിരത്തോളം പോലീസുകാരും എസ്പിജി അടക്കമുള്ള മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ഇരുവരും കോടതിയില്‍ ഹാജരാകുന്നതിനായി സജ്ജീകരണങ്ങളൊരുക്കി. അക്ബര്‍ റോഡിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ പ്രവര്‍ത്തകരെയും നേതാക്കളെയും കണ്ട ശേഷം കോടതിയിലേക്ക് പുറപ്പെട്ട സോണിയയും രാഹുലും കേന്ദ്രസര്‍ക്കാരിനെതിരായ പ്രചാരണത്തിന് ലഭിച്ച അവസരമായി കോടതി നടപടികളെ പ്രയോജനപ്പെടുത്താനാണ് ശ്രമിച്ചത്.
ജവഹര്‍ലാല്‍ നെഹ്രു ആരംഭിച്ച നാഷണല്‍ ഹെറാള്‍ഡ് ദിനപ്പത്രത്തിന്റെ ആസ്തി കടലാസു കമ്പനി സ്ഥാപിച്ച് ഏറ്റെടുത്ത് സ്വന്തമാക്കിയ കേസിലാണ് സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും അടക്കമുള്ളവര്‍ കോടതി കയറേണ്ടിവന്നത്. രാഷ്ട്രീയ പാര്‍ട്ടിയുടെ ഫണ്ട് എടുത്ത് സ്വകാര്യ സ്ഥാപനത്തെ സഹായിച്ചതും രാഷ്ട്രീയ നേതാക്കളുടെ പേരിലുള്ള കമ്പനി സ്വകാര്യ സ്ഥാപനത്തെ ഏറ്റെടുത്തതും സംശയകരമാണെന്ന വിലയിരുത്തലോടെയാണ് വിചാരണ കോടതി രാജ്യത്തെ ഉന്നത കോണ്‍ഗ്രസ് നേതൃത്വത്തെ കോടതിയിലേക്ക് വിളിച്ചു വരുത്തിയത്. ഹൈക്കോടതിയും നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഏകദേശം 3000 കോടി രൂപയുടെ ആസ്തിയുള്ള സ്ഥലങ്ങളും കെട്ടിടങ്ങളുമാണ് 90 കോടി രൂപയ്ക്ക് സോണിയയുടേയും രാഹുലിന്റെയും പേരില്‍ ആരംഭിച്ച യങ് ഇന്ത്യ എന്ന ‘കടലാസ് കമ്പനി’ തട്ടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: