ആലപ്പുഴ: ക്രിസ്മസും പുതുവത്സരപ്പിറവിയും ആഘോഷമാക്കാന്‍ മീന്‍ലോറികളിലും പച്ചക്കറി ലോറികളിലും ആഡംബര വാഹനങ്ങളിലുമൊക്കെയായി ജില്ലയിലേക്ക് സ്പിരിറ്റിന്റെ ഒഴുക്ക് തുടങ്ങി. കഴിഞ്ഞദിവസം ദേശീയപാതയില്‍ കരുവാറ്റ വഴിയമ്പലത്തിന് സമീപത്തു നിന്ന് മിനിലോറിയില്‍ മീന്‍പെട്ടികള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1,650 ലിറ്റര്‍ സ്പരിറ്റ് പിടികൂടിയത് വരും ദിവസങ്ങളിലെ ‘സാദ്ധ്യത’കള്‍ വ്യക്തമാക്കുന്നു.
ജില്ലയില്‍ത്തന്നെ വിറ്റഴിക്കാനാണ് സ്പരിറ്റ് കൊണ്ടുവന്നതെന്ന് പിടിയിലായ ഡ്രൈവര്‍ സൂചിപ്പിക്കുകയും ചെയ്തു. ചെറുകിട സ്പിരിറ്റ് കടത്തുകള്‍ ചിലപ്പോഴൊക്കെ പിടിക്കപ്പെടുന്നുണ്ടെങ്കിലും സ്പിരിറ്റ് ലോകത്തെ വമ്പന്‍ സ്രാവുകള്‍ ഉത്സവ സീസണുകളില്‍ ഒരിക്കല്‍പോലും പിടിക്കപ്പെടാറില്ല.
ഒരുവര്‍ഷം മുന്‍പ് തെന്മലയില് പിടികൂടിയ 7000 ലിറ്റര്‍ സ്പിരിറ്റ് ആലപ്പുഴ ജില്ലയിലേക്ക് കൊണ്ടു വന്നതാണെന്ന് പിടിയിലായവര്‍ എക്സൈസിനോട് പറഞ്ഞിരുന്നു. നാളുകള്‍ക്ക് മുമുന്‍പ് ഏഴുലോഡ് സ്പിരിറ്റ് ആലപ്പുഴയിലേക്ക് കടത്തിയിരുന്നതായും ഇവര്‍ സമ്മതിച്ചു. എക്സൈസിനെ സംബന്ധിച്ചിടത്തോളം ഇത് ഞെട്ടിക്കുന്ന വിവരമായിരുന്നു. ടാങ്കര്‍ ലോറിയില്‍ പ്രത്യേകം അറ നിര്‍മ്മിച്ച് അതിലാണ് സ്പിരിറ്റ് കടത്തിയിരുന്നത്.
മൊബൈല്‍ ഫോണിലൂടെ ലഭിക്കുന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്പിരിറ്റ് എത്തിച്ചിരുന്നതെന്നാണ് പിടിയിലായവര്‍ പറഞ്ഞത്. ബാറുകള്‍ അടഞ്ഞതോടെ ജില്ലയിലേക്ക് സ്പിരിറ്റൊഴുക്ക് കൂടിയതായി എക്സൈസിനും പോലീസിനും വിവരം കിട്ടിയിരുന്നെങ്കിലും കാര്യമായ ഒരു സ്പിരിറ്റ് വേട്ട അടുത്തിടെയൊന്നും ജില്ലയിലുണ്ടായിട്ടില്ല.
ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയാണ് ഇപ്പോള്‍ ജില്ലയിലേക്ക് പ്രധാനമായും സ്പിരിറ്റ് എത്തുന്നത്. കായംകുളം, ചെങ്ങന്നൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്പിരിറ്റ് ലോബിയാണ് ഇതിന് പിന്നില്‍. ക്രിസ്മസ്, പുതുവര്‍ഷം എന്നിവ മുന്നില്‍കണ്ട് മാസങ്ങള്‍ മുന്‍പ് തന്നെ വന്‍ സ്പിരിറ്റ് ശേഖരം ജില്ലയിലെത്തിയിട്ടുണ്ടെന്നാണ് സൂചന.
സമ്പൂര്‍ണമായി ബാറുകള്‍ അടഞ്ഞശേഷമുള്ള ആദ്യ ക്രിസ്മസ്പുതുവത്സര ആഘോഷമാണ് ഇത്തവണ നടക്കാന്‍ പോകുന്നത്. കള്ളുഷാപ്പുകളിലേക്കും വ്യാജ വിദേശമദ്യം നിര്‍മ്മിക്കാനുമാണ് സ്പിരിറ്റ് കൊണ്ടുവരുന്നത്. ആഡംബര വാഹനങ്ങളില്‍ സ്പിരിറ്റ് കടത്തുന്നത് പരിശോധനയ്ക്ക് തടസമുണ്ടാകുന്നുണ്ട്.
വ്യക്തമായ സൂചനയില്ലാതെ ഇത്തരം വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കാന്‍ കഴിയില്ല. മാന്യമായി യാത്ര ചെയ്യുന്നവരെ ബുദ്ധിമുട്ടിച്ചെന്ന പേരുദോഷം വരുമെന്നതുകൊണ്ടാണ് ആഡംബര വാഹന പരിശോധന വ്യാപകമാക്കാന്‍ കഴിയാത്തതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്നോവ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വാടകയ്ക്കെടുത്താണ് സ്പിരിറ്റ് കടത്തലിന് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: