അമ്പലപ്പുഴ: സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള കലുങ്ക് നിര്‍മ്മാണം പത്ത് കുടുംബങ്ങളെ വെള്ളത്തിലാഴ്ത്തി. പുന്നപ്ര തെക്ക് പഞ്ചായത്ത് 11-ാം വാര്‍ഡില്‍ അഞ്ചില്‍ വെളിയില്‍ താമസിക്കാരനായ മണികണ്ഠന് ഇയാളുടെ ഭാര്യയും ഗര്‍ഭിണിയുമായ ജ്യോതി ഇവരുടെ മകന് നാല് വയസ്സുകാരന് എല്‍കെജി വിദ്യാര്‍ത്ഥിയുമായ ശിവനന്ദന്, അബ്ദുള്‍റഹ്മാന്‍, സരള എന്നിവര്‍ അടങ്ങുന്ന പത്ത് കുടുംബമാണ് വെള്ളക്കെട്ടിലായത്.
പുന്നപ്ര മാര്‍ക്കറ്റ് ബീച്ച് റോഡില്‍ വാടക്കല്‍ കാക്കാഴം കാപ്പിതോടുമായി ബന്ധിക്കുന്ന തോടിന് കുറുകെ ജനങ്ങളുടെ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ കലുങ്ക് നിര്‍മ്മാണമാണ് രോഗികളും വൃദ്ധരും ഉള്‍പ്പെടുന്ന കുടുംബങ്ങളെ വെള്ളക്കെട്ടിലാക്കിയത്.
റോഡിന് കുറുകെ കാന നിര്‍മ്മാണം തുടങ്ങിയതിനെ തുടര്‍ന്ന് ഒഴുക്കുനിലച്ചതാണ് ഇവിടെ വെള്ളകെട്ട് ഉണ്ടാകാന്‍ കാരണം. എന്നാല്‍ മഴവെള്ള പാച്ചില്‍ ഉണ്ടായാല്‍ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ചെയ്യാതെയാണ് കരാറുകാരന് കലുങ്ക് നിര്‍മ്മാണം ആരംഭിച്ചത്.
മണികണ്ഠന്റെ ഭാര്യ ഗര്‍ഭിണിയായതിനാല്‍ വെള്ളത്തില്‍ നിന്നുള്ള തണുപ്പുമൂലം വളരെ ബുദ്ധിമുട്ടിയാണ് കഴിയുന്നത്. ഒരാഴ്ചയായി കലുങ്ക് നിര്‍മ്മാണം തുടങ്ങിയിട്ടും വെള്ളകെട്ട് ഒഴിവാക്കാത്ത കരാറുകാരനെതിരെ പുന്നപ്ര തെക്ക് പഞ്ചായത്തും വില്ലേജും നടപടി സ്വീകരിച്ചില്ലെന്ന ആരോപണം ശക്തമാണ്.
ജില്ലാ ഭരണകൂടം ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: