ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയും രാഹുലും ജാമ്യമെടുത്ത് പുറത്തിറങ്ങിയെന്നു മാത്രം. കേസ് പൂര്‍ണ്ണമായും തുടരുകയാണ്. കേസ് പരിപൂര്‍ണ്ണമായും തീര്‍ന്നെന്ന മട്ടിലാണ് കോണ്‍ഗ്രസ് നേതാക്കളുടെയും മറ്റും വാദങ്ങള്‍.
ഇരുവരും ദല്‍ഹി പാട്യാല മെട്രോപോളിറ്റന്‍ കോടതിയില്‍ എത്തി പത്തു മിനിറ്റിനുള്ളില്‍ വാദം പൂര്‍ത്തിയാക്കി ഇരുവരും ജാമ്യമെടുത്ത് പുറത്തിറങ്ങുകയും ചെയ്തു. പരാതിക്കാരനായ ഡോ. സുബ്രഹ്മണ്യന് സ്വാമി ഇരുവര്‍ക്കും ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തുമില്ല. വേഗം ജാമ്യം ലഭിക്കാന്‍ മുഖ്യകാരണവുമിതാണ്. വളരെ വേഗം തീരുന്ന കേസായിരുന്നു, അതിനാല്‍ ജാമ്യം ബുദ്ധിമുട്ടുള്ള കാര്യമല്ലായിരുന്നുവെന്നാണ് ഇപ്പോള്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
അങ്ങനെയെങ്കില്‍ ഈ കേസിന്റെ പേരില്‍ ദിവസങ്ങളോളം ലോക്സഭയും രാജ്യസഭയും സ്തംഭിപ്പിച്ചത് എന്തിനെന്ന ചോദ്യം അവശേഷിക്കുന്നു. പാര്‍ലമെന്റിന്റെ വിലയേറിയ സമയവും പണവുമാണ് ഇങ്ങനെ നശിപ്പിച്ചത്. മാത്രമല്ല വളരെവേഗം പാസാക്കേണ്ട ചരക്ക് സേവന നികുതി ബില്‍, അടക്കം സുപ്രധാന ബില്ലുകള്‍ പലതും ഇതുമൂലം കെട്ടിക്കിടക്കുകയാണ്. ഈ സമ്മേളനത്തില്‍ ഇവ പാസാക്കാനുള്ള സാധ്യതയും ഇതുമൂലം ഇല്ലാതായി. ഇവ സ്തംഭിപ്പിച്ചതിന് കോണ്‍ഗ്രസ് ഉത്തരം പറയേണ്ടിയിരിക്കുന്നു.
കേസിനു പിന്നില്‍ ബിജെപിയല്ല എന്ന് വ്യക്തമായിരുന്നിട്ടും ബിജെപിയുടെ പേരില്‍ കോണ്‍ഗ്രസ് വലിയ രാഷ്ട്രീയക്കളിയാണ് കളിച്ചത്. ഇവര്‍ക്ക് എതിരെ ഗുരുതമായ കുറ്റമുണ്ടെന്നും പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും കോടതി തന്നെയാണ് മുന്‍പ് വ്യക്തമാക്കിയിട്ടുള്ളതും.
ഇരുവരും കോടതിയില്‍ ഹാജരാകാതെ ഇതുവരെ ഒളിച്ചുകളിക്കുകയായിരുന്നു. ഒടുവില്‍ കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ ഇവര്‍ക്ക് ഹാജരാകേണ്ടിവന്നു. പരാതിക്കാരന് ബിജെപിക്കാരനാണെന്നും രാഷ്ട്രീയ വൈരാഗ്യമാണെന്നും പറഞ്ഞ് കള്ളക്കളി നടത്തുകയായിരുന്നു ഇവര്‍. സ്വാമി ഇവര്‍ക്കെതിരെ കേസു കൊടുക്കുമ്പോള്‍ അദ്ദേഹം ബിജെപിക്കാരന് അല്ല. അദ്ദേഹം അന്ന് ജനതാ പാര്‍ട്ടിയിലായിരുന്നു.
ഇന്നലെ ജാമ്യഹര്‍ജി പരിഗണിച്ച കോടതി കേസിന്റെ മെറിറ്റിലേക്ക് കടന്നിട്ടൊന്നുമില്ല. ജാമ്യം സംബന്ധിച്ച കാര്യം മാത്രമാണ് പരിഗണിച്ചതും. കോടതിയില്‍ എത്തിയ ഇരുവരും കോടതിയില്‍ നില്‍ക്കുകയായിരുന്നു. പ്രായാധിക്യമുള്ള മോട്ടിലാല്‍ വോറയെ ഇരിക്കാന്‍ കോടതി അനുവദിച്ചു.
കേസിനെ തങ്ങള്‍ക്കു ഭയമില്ലെന്നാണ് ഇരുവരും ഇന്നലെയും പറഞ്ഞത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ഈ കേസില്‍ ഇതിനു മുന്‍പ് ഇരുവരും കോടതിയില്‍ ഹാജരായില്ല, എന്തുകൊണ്ട് ഇതിന്റെ പേരില്‍ ഇത്രയും ദിവസം പ്രശ്നമുണ്ടാക്കിയെന്ന ചോദ്യങ്ങള്‍ അവശേഷിക്കുന്നു. ജാമ്യം ലഭിക്കാതെ വരുമെന്ന ആശങ്ക ഇരുവര്‍ക്കും ഉണ്ടായിരുന്നുവെന്നാണ് ഇതില്‍ നിന്ന് വെളിവാകുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറയുകയാണെന്നായിരുന്നു രാഹുലിന്റെ വാക്ക്. എന്നാല്‍ മോദിക്ക് ഈ കേസുമായി എന്തു ബന്ധം. കേസ് രാഷ്ട്രീയപരമാണെന്ന് സ്ഥാപിച്ചെടുക്കാനാണ് ഇരുവരും ഇതിലൂടെ ശ്രമിച്ചത്. എന്നാല്‍ അത് വിജയിക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകള്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: