കൊച്ചി: ആരോഗ്യ സേവനം എല്ലാ കുടുംബങ്ങള്‍ക്കും ലഭ്യമാക്കുമെന്ന് മുഖ്യമന്തി ഉമ്മന്‍ചാണ്ടി. ലോകത്തെ മികച്ച ചികിത്സകള്‍ ഇന്ന് കേരളത്തിലും ലഭ്യമാണ്. എന്നാല്‍ ഇത് എല്ലാവര്ക്കും ലഭ്യമാകുന്നില്ല. മികച്ച ചികിത്സ തേടി വിദേശത്തേക്ക് പോകണം എന്ന അവസ്ഥ മാറി.
മെഡിക്കല്‍ രംഗത്ത് അഭിമാനകരമായ നേട്ടങ്ങളാണ് കേരളം കൈവരിച്ചത്. ഇത് സാധാരണക്കാര്‍ക്കും ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഐ വി ഡി ( ഇന്‍ വിട്രോ ഡയഗ്നോസ്റ്റിക്സ് ) റീയേജന്റ് ഫാക്ടറി അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ് പട്ടിമറ്റം അഗാപ്പെ ഹില്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ വളര്‍ച്ചയുടെയും സംഘര്‍ഷത്തിന്റെയും പ്രതിഫലനം ചെറു ഗ്രാമങ്ങളില്‍ പോലും കാണുന്നുണ്ടെന്നും ലോകം തന്നെ ഒരു ചെറിയ മാര്‍ക്കറ്റ് ആയി മാറുകയാണെന്നും അധ്യക്ഷത വഹിച്ച തോമസ് മാര്‍ അത്തനാസിയാസ് പറഞ്ഞു. നെല്ലാട് കിന്‍ഫ്ര പാര്‍ക്കിലെ എക്വിപ്മെന്റ് ഫാക്ടറിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്കുന്ന പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടെനും അനൂപ് ജേക്കബ് പറഞ്ഞു. അഗാപ്പെ ചെയര്മാന് പ്രൊഫ.എം.വൈ. യോഹന്നാന് മുഖ്യപ്രഭാഷണം നടത്തി.
വി.പി. സജീന്ദ്രന് എം.എല്‍.എ, ജോസഫ് ജോണ്‍, തോമസ് ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ ഗൗരി വേലായുധന്, ജില്ലാ പഞ്ചായത്ത് അംഗം സി.കെ. അയ്യപ്പന്‍കുട്ടി, വാര്‍ഡ് മെമ്പര്‍ കെ.എം. സലിം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: