ആലപ്പുഴ: മരുന്ന് നിര്‍മാണരംഗത്തെ സംസ്ഥാനത്തെ ഏക പൊതുമേഖല സ്ഥാപനമായ കലവൂരിലെ കെഎസ്ഡിപിയെ സര്‍ക്കാര്‍ തകര്‍ക്കുന്നു. പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നും മരുന്ന് വാങ്ങിയാല്‍ കമ്മീഷന് കിട്ടാത്തതിനാലാണത്രെ സര്‍ക്കാരിലെ ചിലര്‍ സ്വകാര്യകമ്പനികളില്‍ നിന്ന് മരുന്ന് വാങ്ങാന്‍ താല്‍പ്പര്യം കാണിക്കുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
ആരോഗ്യവകുപ്പിന്റെ അടുക്കളയെന്ന് പേരു കേട്ട സ്ഥാപനമാണ് സര്‍ക്കാരിന്റെ അനാസ്ഥ മൂലം തകരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരളാ മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് ഒരു വര്‍ഷം മരുന്നിനും മറ്റുമായി 600 കോടിയോളം രൂപയാണ് ചെലവഴിക്കുന്നത്. ഇതില്‍ 400 കോടിയും മരുന്ന് വാങ്ങാനാണ് വിനിയോഗിക്കുന്നത്. എന്നാല്‍ ഈ തുകയുടെ അഞ്ചു ശതമാനം മാത്രമാണ് കെഎസ്ഡിപിയില്‍ നിന്ന് മരുന്ന് വാങ്ങാന്‍ സര്‍ക്കാര്‍ വിനിയോഗിക്കുന്നത്. ബാക്കി തുകയുടെ മരുന്ന് മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നാണ് വാങ്ങുന്നത്.
ഈ സാമ്പത്തികവര്‍ഷം 19.5 കോടിയുടെ മരുന്നിനുള്ള ഓര്‍ഡര്‍ മാത്രമാണ് സര്‍ക്കാര്‍ കെഎസ്ഡിപിക്ക് നല്‍കിയത്. ആന്ധ്ര, കര്‍ണാടക സര്‍ക്കാരില്‍ നിന്ന് ഓര്‍ഡറുകള്‍ ലഭിക്കുന്നതിനാലാണ് കെഎസ്ഡിപി നിലവില്‍ പിടിച്ചു നില്‍ക്കുന്നത്. 2011ല്‍ 40 കോടിയുടെ ഓര്‍ഡര്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ ഓരോ വര്‍ഷവും സര്‍ക്കാര്‍ ഓര്‍ഡര്‍ നല്കുന്ന തുകയില്‍ കുറവ് വരുത്തുകയാണ്. പ്രതിവര്‍ഷം 100 കോടിയുടെ മരുന്ന് ഉത്പാദിപ്പിക്കാനുള്ള ശേഷി കെഎസ്ഡിപിക്കുണ്ട്. എന്നാല്‍ ഓര്‍ഡറുകള്‍ ലഭിക്കാത്തതിനാല്‍ 30 കോടിയുടെ ഉത്പാദനം മാത്രമാണ് ഇവിടെ നടക്കുന്നത്. ജനറിക് മരുന്നുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലേക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, പ്രതിരോധ മരുന്നുകള്‍, ഒആര്എസുകള് എന്നിവയാണ് ഇവിടെ നിന്നും നല്‍കുന്നത്.
അമോക്സിലിന്‍ 500 എംജിക്ക് കെഎസ്ഡിപിയില്‍ 1.85 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ പുറമെ വില 10.50 രൂപയാണ്. പാരസെറ്റാമോള്‍ ഗുളികയ്ക്ക് 24 പൈസയാണ് കെഎസ്ഡിപിയിലേത്. എന്നാല്‍ പുറത്ത് 1.25 രൂപയാണ് വില. ഇത്തരത്തില്‍ പുറംമാര്ക്കറ്റുമായി വന്‍ വ്യത്യാസമാണ് മരുന്ന് വിലയിലുള്ളത്. സര്‍ക്കാര്‍ നിഷ്ക്കര്‍ഷിക്കുന്ന ഗുണനിലവാരവും ഇവിടെ ഉത്പാദിപ്പിക്കുന്ന മരുന്നിനുണ്ട്. എന്നിട്ടും കൂടിയ വിലയ്ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും മരുന്ന് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ താല്പര്യം കാട്ടുന്നതില്‍ ദുരൂഹതയുണ്ട്. നേരത്തെ കെഎസ്ഡിപി ഉത്പാദിപ്പിക്കുന്ന മുഴുവന്‍ മരുന്നുകളും വാങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതൊക്കെ സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: