മുംബൈ: ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങിനും പേസര്‍ ആശിഷ് നെഹ്റയ്ക്കും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ്. ഓസ്ട്രേലിയയില്‍ അടുത്ത മാസം നടക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലേക്കാണ് യുവരാജിനെയും നെഹ്റയെയും തിരികെ വിളിച്ചത്. അതേസമയം, ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍നിന്ന് സുരേഷ് റെയ്ന, ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി എന്നിവരെ ഒഴിവാക്കി. ഏകദിന ടീമിലേക്ക് പേസര്‍മാര്‍ മുഹമ്മദ് ഷാമി, ഇഷാന്ത് ശര്‍മ എന്നിവരെയും തിരികെ വിളിച്ചു. രണ്ട് ടീമിന്റെയും നായകനായി എം.എസ്. ധോണിയെ നിലനിര്‍ത്തി. ഏകദിന ടീമില്‍ ഇടം കണ്ട ഇടംകൈയന്‍ പേസര്‍ ബ്രെയ്ന്ദര് സ്രണ്‍ ഏക പുതുമുഖം.
2014 ഏപ്രിലിനു ശേഷം ആദ്യമായാണ് യുവരാജ് ദേശീയ ടീമില്‍ ഇടംപിടിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു നയിച്ച തകര്‍പ്പന്‍ പ്രകടനമാണ് യുവിക്ക് വീണ്ടും ദേശീയ ടീമിന്റെ വാതില്‍ തുറന്നത്. 2011നു ശേഷം ആദ്യമായാണ് നെഹ്റയും ദേശീയ ടീമില്‍ ഇടം കാണുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനം റെയ്നയ്ക്കും ബിന്നിക്കും വിനയായി. കാല്‍മുട്ടിന് പരിക്കേറ്റ് ഏറെക്കാലമായി പുറത്തായിരുന്ന പേസര്‍ മുഹമ്മദ് ഷാമിയെ തിരികെ വിളിച്ചു. ഇടവേളയ്ക്കു ശേഷം ഇഷാന്തിനും ഏകദിനത്തിലേക്ക് മടങ്ങിവരവ്. ഏകദിന ടീമില്‍ മനീഷ് പാണ്ഡെയെ ഉള്‍പ്പെടുത്തി. അമ്പാട്ടി റായുഡു, ബിന്നി, അമിത് മിശ്ര എന്നിവര്‍ക്ക് ഒരു ടീമിലും ഇടം ലഭിച്ചില്ല.
ജനവരി 12 മുതല്‍ 31 വരെയാണ് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും കംഗാരു നാട്ടില്‍ ഇന്ത്യ കളിക്കും.
ട്വന്റി20 ടീം: എം.എസ്. ധോണി (നായകന്), ശിഖര്‍ ധവാന്, രോഹിത് ശര്‍മ, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, യുവരാജ് സിങ്, സുരേഷ് റെയ്ന, ആര്. അശ്വിന്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഹര്ഭജന് സിങ്, ഉമേഷ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്റ.
ഏകദിന ടീം: എം.എസ്. ധോണി (നായകന്), ശിഖര്‍ ധവാന്, രോഹിത് ശര്‍മ, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, ആര്. അശ്വിന്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, അക്ഷര്‍ പട്ടേല്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ഗുര്‍കീരത് സിങ്, റിഷി ധവാന്, ബ്രെയ്ന്ദര് സ്രാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: