ശബരിമലയില്‍ ഞാന്‍ ആദ്യമായി പോയത് 1940-ലാണ്. അതിനുശേഷം 1941ലും 1942ലും പോയി. അന്നെല്ലാം എരുമേലി വഴിയാണ് പോയിരുന്നത്. മകരവിളക്കിനുമാത്രമാണ് അയ്യപ്പന്മാര് സംഘമായി പോകുമായിരുന്നത്. വൃശ്ചികം ഒന്നാം തീയതിമുതല്‍ വ്രതമെടുത്ത ശേഷമേ മലചവിട്ടിയിരുന്നുള്ളൂ. ഞാന്‍ ആ കൊല്ലങ്ങളില്‍ മലയ്ക്ക് പോയത് കൊല്ലത്ത് നിന്നും അമ്മാവന്മാരുടെ കൂടെ ആയിരുന്നു.
രാവിലെ ഒരു കട്ടന്‍കാപ്പികുടിച്ച് ഏരുമേലിയില്‍നിന്ന് മലചവിട്ടാരംഭിക്കും. കാളകെട്ടിയില്‍ ഒരു കഞ്ഞികുടി. അല്ലെങ്കില്‍ അഴുതമുകളില്‍. കരിമലയടിവാരത്തില്‍ രാത്രി ക്യാമ്പ്. രാവിലെ പിന്നെയും ചവിട്ടിത്തുടങ്ങും. വൈകിട്ടു പമ്പയിലെത്തും. അവിടെ രണ്ടോമൂന്നോ ദിവസം കുളിയും സദ്യയുമായി കഴിയും. മകരവിളക്ക് ദിവസം രാവിലെ കുളികഴിഞ്ഞ് നീലിമലകയറും, അന്നുതന്നെ നെയ്യഭിഷേകവും, ദര്‍ശനവും കഴിക്കും. തിരുവാഭരണം ചാര്‍ത്തിയശേഷമുള്ള ദീപാരാധനകഴിയുമ്പോള്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഒരു പിഴിച്ചില്‍ കഴിച്ചപോലെ മെയ്യൊതുക്കമുണ്ടാവും. പൊന്നമ്പലമേടില്‍ കാണുന്ന മകര ജ്യോതിയും തൊഴുതയുടനെ മലയിറങ്ങും. റാന്തലും ടോര്‍ച്ചും പിടിച്ച് തിരുവാഭരണം വരുന്ന വഴി രാത്രിയില്‍ തന്നെ നടന്നു പിറ്റേദിവസം രാവിലെ പത്തുമണിയോടുകൂടി എരുമേലിയില്‍ എത്തുകയുള്ളു.
പഴമക്കാര്‍ നിശ്ചയിച്ചിട്ടുള്ള ചിട്ടയനുസരിച്ചല്ലാതെ യാതൊന്നും ആരും ചെയ്തിരുന്നില്ല. അന്ന് ആള്‍ത്തിരക്ക് കുറവായിരുന്നു. പമ്പാപ്രദേശം അത്യന്തം സുന്ദരവും ശീതളവും കിളികളുടെ കളകളശബ്ദങ്ങളാല്‍ മധുരമയവുമായിരുന്നു. അന്നൊക്കെ അവിടെ നിന്നും മടങ്ങിവരാന്‍ തോന്നിയിരുന്നില്ല. നമ്മുടെ പൂര്‍വീകരായ ഋഷിമാര്‍ വനങ്ങളില്‍ പോയി തപസ്സ്ചെയ്യാനുള്ള കാരണം അക്കാലത്ത് പമ്പയിലും മറ്റുംതാമസിക്കുമ്പോഴാണ് നമുക്ക് മനസ്സിലാവുക. ബ്രാഹ്മണനും ഹരിജനും ഇല്ലാത്ത അന്തരീക്ഷം സര്‍വ്വം ഈശ്വര സാന്നിദ്ധ്യത്താല്‍ പ്രകൃതിസൗന്ദര്യത്താന്‍ ഹൃദയം നുകരുന്ന പരിസ്ഥിതി.
എല്ലാം അയ്യപ്പന്. പൂവും കല്ലും മണ്ണും അയ്യപ്പന്. ഭക്തന്മാരെല്ലാം ഏകോദരസഹോദരങ്ങള്‍. മലചവിട്ടുമ്പോള്‍ കയ്യും കാലും കഴയും, വിയര്‍ത്തുവലയും, സന്നിധാനത്തിലെത്തുമ്പോള്‍ പറഞ്ഞു പോവും ” ഇതു മതി അയ്യപ്പാ! അടുത്തകൊല്ലം ഞാനില്ല” അടുത്തകൊല്ലം വൃശ്ചികം ഒന്നാം തീയതിയാവുമ്പോള്‍ പഴയ മാലയെടുത്ത് കഴുത്തിലിടും. ആ തീര്‍ത്ഥയാത്രയായിരുന്നു കേരളത്തില്‍ ഹിന്ദുക്കള്‍ പതിവായികാത്തിരുന്നു വരവേറ്റത്. വീട്ടില്‍ നിന്നിറങ്ങിയാല്‍ മടങ്ങിയെത്തുന്നത് വരെ ഒരേ ഒരു ചിന്ത. ഒരേയൊരു വിളി. അയ്യപ്പന് ശരണം, സ്വാമി ശരണം. കണ്ണുതറയില്‍ത്തന്നെ നട്ടിരിക്കണം. ഇല്ലെങ്കില്‍ കല്ലിലോ കുറ്റിയിലോ ചവിട്ടി താഴെ വീഴും. ഇരുമുടിക്കെട്ടുതലയിലേറ്റിയാല്‍ ഇരിക്കുവാന് സാദ്ധ്യമല്ല കാല്കല്ലുള്ള ഭൂമിയില്‍ മാത്രമേ കണ്ണെത്തുകയുള്ളൂ.
പ്രഭുവായാലും മാടമ്പിയായാലും ആഢ്യ ബ്രാഹ്മണനായാലും ശരി, ഗുരുഭൂതനെ അയാള്‍ ചുമട്ടുകാരനാകട്ടെ, ചായക്കടക്കാരനാകട്ടെ, വെളുത്തേടനാകട്ടെ, അത്യന്തം ഭവ്യതയോടെ അനുസരിച്ചിരുന്നു. യാത്ര മുഴുവന്‍കൊടുംകാടിന്റെ നടുവിലുള്ള പാതകളില്‍ക്കൂടിയായിരുന്നു. ചുറ്റും ക്രൂരമൃഗങ്ങളും ആനക്കൂട്ടങ്ങളുമാണ്.’ കല്ലു കരടു കാഞ്ഞിരക്കുറ്റിയും മുള്ളുമുരടുമൂര്‍ഖന്‍ പാമ്പും’ കാട്ടില്‍ ആകമാനമുണ്ടായിരുന്നു. അന്നുകാട് വെട്ടിത്തെളിച്ചു കള്ളത്തടിവിറ്റു കാശാക്കാന്‍ രാഷ്ട്രീയബലത്തിനു പിന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന കാട്ടുകള്ളന്മാര് ഇല്ലായിരുന്നു. മലയില്‍നിന്നും മണ്ണൊലിപ്പില്ലായിരുന്നു. വന്യമൃഗങ്ങളെ പരിരക്ഷിക്കുന്നതിനു പ്രത്യേക പ്രത്യേക ഏര്‍പ്പാടുകള്‍ ആവശ്യമില്ലായിരുന്നു. മനുഷ്യര്‍ മാനുഷിക മൂല്യങ്ങളെ മാനിച്ചിരുന്നു. പ്രകൃതിയെ വികൃതമാക്കാനവനൊരുമ്പെട്ടില്ല.
(എംകെകെ നായരുടെ ആത്മകഥയില്‍ നിന്ന്)
തുടരും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: