കോഴിക്കോട്: കഴിഞ്ഞ നാലര വര്‍ഷമായി യുഡിഎഫ് സര്‍ക്കാര്‍ ആദിവാസികളുടെ ആരോഗ്യം, ചികിത്സ എന്നീ കാര്യങ്ങള്‍ക്ക് എത്ര ഫണ്ട് വിനിയോഗിച്ചു, എത്ര പേര്‍ക്ക് ലഭിച്ചു എന്ന് വ്യക്തമാക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബി. കെ. പ്രേമന് ആവശ്യപ്പെട്ടു.
ആദിവാസി വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്ക് യാത്രാപ്പടി നല്‍കുന്നുണ്ടെന്നും കൂടെ നില്‍ക്കുന്നവര്‍ക്ക് 200 രൂപ നല്‍കുന്നുണ്ടെന്നും, ചികിത്സ കഴിഞ്ഞ് മടങ്ങുന്ന രോഗികള്‍ക്ക് ആംബുലന്‍സ് സൗകര്യം നല്കുന്നുണ്ടെന്നൊക്കെയാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതൊന്നും ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം അച്ചന്‍കോവിലില്‍ പത്ത് വയസ്സ് പ്രായമുള്ള ആദിവാസി പെണ്‍കുട്ടി പനി ബാധിച്ച് ചികിത്സ ലഭിക്കാതെ മരിച്ച സംഭവം ഉണ്ടായി. ആദിവാസി സ്ത്രീകള്‍ പ്രസവ ചികിത്സ ലഭിക്കാതെ മരിക്കുന്ന സംഭവം നിരവധിയാണ്.
വയനാട് ജില്ലയിലെ മാനന്തവാടിയിലും മറ്റും അരിവാള്‍ രോഗവും, ക്ഷയവും പിടിപെട്ട് നരകതുല്യമായ ജീവിതമാണ് ആദിവാസികള്‍ നയിക്കുന്നത്. ഇതൊന്നും മന്ത്രിയോ ഭരണാധികാരികളോ കാണുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനം മാറിമാറി ഭരിച്ച ഇരു മുന്നണികളും ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചുവരുന്നതെന്നും പ്രേമന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: