ഹാമില്ട്ടണ്: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കിവികള്‍ക്ക് ബാറ്റിങ് തകര്‍ച്ച. ലങ്കയെ 292 റണ്‍സിനു പുറത്താക്കിയെങ്കിലും രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 232ല്‍ ന്യൂസിലന്‍ഡ്. സ്കോര്‍: ശ്രീലങ്ക – 292, ന്യൂസിലന്‍ഡ് – 232/9.
ലങ്കയെ മുന്നൂറില്‍ താഴെ പുറത്താക്കിയതിന്റെ ആത്മവിശ്വാസത്തില്‍ ബാറ്റിങ് തുടങ്ങിയ ആതിഥേയര്‍ക്ക് വലംകൈയന്‍ പേസര്‍ ദുഷ്മന്ത ചമീരയുടെ അഞ്ച് വിക്കറ്റ് പ്രകടനം തിരിച്ചടിയായി. 50 റണ്‍സെടുത്ത ഓപ്പണര്‍ മാര്ട്ടിന് ഗുപ്ടില്‍ ടോപ് സ്കോറര്‍.
മിച്ചല്‍ സാന്റര്‍ (38), ടോം ലഥം (28), ബി.ജെ. വാട്ലിങ് (28) എന്നിവരും രണ്ടക്കം കണ്ടു. 30 റണ്‍സുമായി പുറത്താകാതെ നില്ക്കുന്ന ഡഗ് ബ്രേസ്വെല്ലിലാണ് ഇനി കിവികളുടെ പ്രതീക്ഷ. രംഗന ഹെറാത്ത് രണ്ടും, സുരംഗ ലക്മല്‍, നുവാന്‍ പ്രദീപ് എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ലങ്കയെ നായകന് ഏയ്ഞ്ചലോ മാത്യൂസിന്റെയും (77), മിലിന്ദ സിരിവര്ധനയുടെയും (62) അര്‍ധശതകങ്ങളാണ് കാത്തത്. ന്യൂസിലന്‍ഡിനായി ടിം സൗത്തി മൂന്നും, ട്രെന്റ് ബൗള്‍ട്ട്, ഡഗ് ബ്രേസ്വെല് എന്നിവര്‍ രണ്ടു വീതവും, നീല്‍ വാഗ്നര്‍ ഒന്നും വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: