ദല്‍ഹി കൂട്ടമാനഭംഗകേസ് ഭാരതത്തിനകത്തും പുറത്തും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ഹീനമായ ക്രിമിനല്‍ കുറ്റമായിരുന്നു. 2012 ഡിസംബര്‍ 16 നാണ് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയെ കുട്ടിക്കുറ്റവാളി ഉള്‍പ്പെടെ ആറുപേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കുകയും തുടര്‍ന്ന് അവള് കൊല്ലപ്പെടുകയുമുണ്ടായത്. ഈ കേസിലെ ഒന്നാം പ്രതി ജയിലില്‍ സ്വയം ജീവനൊടുക്കുകയായിരുന്നു. കുട്ടിക്കുറ്റവാളിക്ക് മൂന്ന് കൊല്ലത്തെ നിര്‍ഗുണ പരിഹാര പാഠശാലാ വാസത്തിന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിക്കുകയാണുണ്ടായത്. മറ്റ് നാല് പ്രതികള്‍ക്കും വിചാരണ കോടതി വധശിക്ഷ വിധിക്കുകയും ഹൈക്കോടതി പ്രസ്തുത ശിക്ഷ സ്ഥിരപ്പെടുത്തുകയും ചെയ്തു. അവരുടെ അപ്പീലുകള്‍ ഇപ്പോള്‍ സുപ്രീം കോടതി മുമ്പാകെ പരിഗണനയിലാണുള്ളത്.
ഭാരതത്തില്‍ നിലവിലുള്ള നിയമപ്രകാരം 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ നല്കാവുന്ന പരമാവധി ശിക്ഷ ബാലനീതി നിയമപ്രകാരമുള്ള മൂന്ന് വര്‍ഷത്തെ നല്ല നടപ്പാണ്. നിര്‍ഭയ കേസില്‍ ഏറ്റവും ഹീനവും പ്രാകൃതവുമായി കൊടുംപാതകം ചെയ്തത് ഈ കുട്ടിക്കുറ്റവാളിയാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കുറ്റകൃത്യത്തിന് ഇരയായ നിസ്സഹായയുടെ സ്വകാര്യഭാഗങ്ങളില്‍ കഠിനമായി പരിക്കേല്‍പ്പിച്ച് മരണസാഹചര്യം ഉറപ്പുവരുത്തിയത് കുട്ടിക്കുറ്റവാളിയായിരുന്നു. പക്ഷേ കുറ്റംചെയ്യുമ്പോള്‍ 18 വയസ്സ് തികയാന്‍ ആറ് മാസം ഉണ്ടായിരുന്ന പ്രതിക്ക് ബാലനീതിപ്രകാരമല്ലാതെ കുറ്റപത്രം ഫയലാക്കാന്‍ നിയമം അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്കി അത് പൂര്‍ത്തിയാകുന്ന ഡിസംബര്‍ 20ന് ഈ യുവാവിനെ തടവില്‍നിന്ന് മോചിതനാക്കാന്‍ നിയമം വ്യഗ്രത കാട്ടുന്നത്. നിലവിലുള്ള നിയമപ്രകാരം ഇതല്ലാതെ മറ്റ് പോംവഴികളൊന്നും ഇല്ലെന്നതാണ് നഗ്നയാഥാര്‍ത്ഥ്യം.
കൂട്ടമാനഭംഗകേസില്‍ ശിക്ഷിക്കപ്പെട്ട കുട്ടിക്കുറ്റവാളിയുടെ മോചനം തടയണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍സ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലെ മോചനം തടയണമെന്ന ആവശ്യം ദല്‍ഹി ഹൈക്കോടതി ഡിവിഷന് ബഞ്ച് കഴിഞ്ഞദിവസം തള്ളുകയാണുണ്ടായത്. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ തടവില്‍ പാര്‍പ്പിക്കുന്നതിന് വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി തള്ളിയത്. സമൂഹത്തിന് ഭീഷണിയാകുന്ന കുട്ടിക്കുറ്റവാളികളെ മൂന്ന് വര്‍ഷത്തിനുശേഷവും തടവില്‍ പാര്‍പ്പിക്കാന്‍ വ്യവസ്ഥ വേണമെന്ന റിട്ട് ഹര്‍ജിയിലെ ആവശ്യം അടുത്ത മാര്‍ച്ച് 29 ന് ഹൈക്കോടതി വാദം കേള്‍ക്കാനായി വെച്ചിരിക്കുകയാണ്. നിയമവും നീതിപീഠവും ഭരണകൂടവും സമൂഹവും നിസ്സഹായമാകുന്ന അവസ്ഥയാണ് നിര്‍ഭയ കേസിലെ കുട്ടിക്കുറ്റവാളിയുടെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. ഉചിതമായ ഭേദഗതി ഇക്കാര്യത്തില്‍ നിയമരംഗത്ത് ഉണ്ടാകാനുള്ള ആവശ്യകതയിലേക്കാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്. ഈ യുവാവിന്റെ മോചനം തെരുവില്‍ ഒരു പ്രശ്നമായി അവതരിപ്പിക്കുന്നത് ഗുണകരമല്ല.
പീഡനത്തെ തുടര്‍ന്ന് മരിച്ച ജ്യോതിസിംഗ് എന്ന വിദ്യാര്‍ത്ഥിനിയുടെ അമ്മ ആശാദേവിയും കേന്ദ്രസര്‍ക്കാരും തടവ് നീട്ടണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നതാണ്. ദല്‍ഹി ഹൈക്കോടതിയില്‍ നടന്ന സ്ഫോടനത്തിലുള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പ്രതിയുമായുള്ള വാസസ്ഥലത്തെ സഹവാസംമൂലം കുട്ടിക്കുറ്റവാളി ഭീകരവാദിയായിട്ടുണ്ടെന്നും അവനെ മോചിപ്പിക്കുന്നത് അപകടം ചെയ്യുമെന്നും സുബ്രഹ്മണ്യന്‍സ്വാമി കോടതിയില്‍ വാദിക്കുകയുണ്ടായി. യഥേഷ്ടം ബലാല്‍സംഗം ചെയ്യാന്‍ കഴിയുന്ന ഇയാളെപ്പോലുള്ളവരെ മുതിര്‍ന്നവരായി കരുതണമെന്ന ആവശ്യവും ശക്തമായി ഇപ്പോള്‍ ഈ കേസില്‍ ഉയര്‍ന്നുവന്നിരിക്കയാണ്. കുട്ടിക്കുറ്റവാളിയുടെ മോചനത്തിനെതിരായ ഹരജി തള്ളിയ സാഹചര്യത്തില്‍ ഇരയുടെ അമ്മ കോടതി മുറിയില്‍ പൊട്ടിക്കരയുകയും ‘കുറ്റവാളി ജയിച്ചു ഞങ്ങള്‍ തോറ്റുവെന്ന്’ വിളിച്ചുപറയുകയും കടുത്ത നീതിനിഷേധത്തിനാണ് തങ്ങള്‍ ഇരയായതെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. യഥാര്‍ത്ഥത്തില്‍ നിയമത്തിന് വ്യവസ്ഥാപിത നിബന്ധനകളില്‍നിന്നും മാറി ഭ്രമണപഥമൊരുക്കുക സാദ്ധ്യമല്ലെന്ന് ഓര്‍ക്കേണ്ടതുണ്ട്.
നമ്മുടെ രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം ക്രിമിനല്‍ കേസില്‍ ശിക്ഷനല്‍കുമ്പോള്‍ കുറ്റംചെയ്ത കാലത്ത് നിലവിലുള്ള നിയമപ്രകാരമേ ശിക്ഷിക്കപ്പെടാന്‍ പാടുള്ളൂ. കോടതിക്ക് മുമ്പില്‍ നിയമമാണ് പ്രധാന വഴികാട്ടിയായിട്ടുള്ളത്. ഭാരതത്തില്‍ നിലവിലുണ്ടായിരുന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ രണ്ടായിരാമാണ്ട് ഭേദഗതി വരുത്തിയത് സാമൂഹ്യ സംഘടനകളുടെയും കോടതി വിധികളുടെയും അടിസ്ഥാനത്തിലായിരുന്നു. പുതിയ നിയമം നിലവില്‍ വരുന്നതുവരെ 16 വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ജുവനൈല്‍ എന്ന നിര്വചനത്തില്പ്പെടുത്തിയിരുന്നത്. എന്നാല്‍ പുതിയ നിയമഭേദഗതി പ്രകാരം ഇത് 18 വയസ്സാക്കി മാറ്റുകയാണുണ്ടായത്. പ്രസ്തുത നിയമമനുസരിച്ച് കുറ്റവാളി 18 വയസ്സ് പൂര്‍ത്തിയാകാത്ത ആളാണെങ്കില്‍ പ്രായപൂര്‍ത്തിയായ കുറ്റവാളികള്‍ക്കൊപ്പം കുട്ടിക്കുറ്റവാളിയെ വിചാരണ ചെയ്യാനും ശിക്ഷ വിധിക്കാനും പാടുള്ളതല്ല. ഈ സാഹചര്യത്തില്‍ ദല്‍ഹി കൂട്ടമാനഭംഗ കേസിന്റെ കാര്യത്തില്‍ അത് വീണ്ടുമൊരു തെരുവ് പ്രശ്നമാക്കി മാറ്റുന്നത് ദൗര്‍ഭാഗ്യകരവും ദുരുദ്ദേശ്യപരവുമാണ്. നമ്മുടെ പൊതുസമൂഹം വൈകാരികമായി പ്രശ്നങ്ങളെ സമീപിക്കുന്നതിനുപകരം വൈചാരികമായി ഉള്‍ക്കാഴ്ചയോടെ പ്രശ്നങ്ങളെ സമീപിക്കുകയാണു വേണ്ടത്.
നിലവിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റത്തിന്റെ കാഠിന്യം കണക്കിലെടുത്ത് കേസ് വിചാരണയ്ക്കായി ക്രിമിനല്‍ കോടതിക്ക് കൈമാറാനുള്ള നിയമഭേദഗതിക്ക് ആരംഭം കുറിച്ചിരിക്കയാണ്. മാനഭംഗം, കൊലപാതകം തുടങ്ങിയ കൊടുംകുറ്റങ്ങള്‍ ചെയ്യുന്ന കുറ്റവാളികള്‍ പ്രായത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെടുന്നത് തടയാന്‍ വേണ്ടിയാണ് നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുള്ളത്. പാര്‍ലമെന്റ് പരിഗണനയിലുള്ള ഈ ഭേദഗതി നിര്‍ദ്ദേശപ്രകാരം പതിനാറിനുമുകളിലും പതിനെട്ട് വയസ്സിന് താഴെയുമുള്ള പ്രതികളെ കുറ്റകൃത്യത്തിന്റെ കാഠിന്യം കണക്കിലെടുത്ത് ക്രിമിനല്‍ കോടതിക്ക് കൈമാറണോയെന്ന് ജുവനൈല്‍ ബോര്‍ഡിന് തീരുമാനിക്കാം എന്ന നിര്‍ദ്ദേശമാണുള്ളത്. ഇത്തരമൊരു ഭേദഗതി ആവശ്യമാണെന്ന് സുപ്രീം കോടതിയും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നിയമ ഭേദഗതി നിലവില്‍ വരുന്നതോടെ നിയമനീതി രംഗത്തിന് നിര്‍ഭയ കേസിലെ നിസ്സഹായാവസ്ഥ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം.
നമ്മുടെ രാജ്യത്ത് നിയമം അനുശാസിക്കുന്ന ശിക്ഷാ സമ്പ്രദായത്തില്‍ കുറ്റവാളിയെ പരിഷ്കരിച്ചെടുക്കുന്ന സാമൂഹ്യ സങ്കല്‍പ്പം കൂടി അടിസ്ഥാനമാക്കപ്പെട്ടിട്ടുണ്ട്. ഏത് മനുഷ്യനിലും ഒരു മൃഗം ഉറങ്ങിക്കിടക്കുന്നുണ്ടെന്ന സത്യം ക്രിമിനോളജിയുടെ ബാലപാഠമാണ്. മനുഷ്യമനസ്സില്‍ അത്തരം മൃഗീയത എപ്പോള്‍ വേണമെങ്കിലും സടകുടഞ്ഞെഴുന്നേല്‍ക്കാം. ഇത്തരം അപകട സാഹചര്യങ്ങള്‍ ഒഴിവാക്കപ്പെടേണ്ടത് അനിവാര്യമാണ്. സംസ്കാര സമ്പന്നമായ ഒരു സാമൂഹ്യക്രമത്തിന് മാത്രമെ മനുഷ്യമനസ്സിനെ നേര്‍വഴിക്ക് കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ. അത്തരം ശ്രമങ്ങള്‍ ഇവിടെ കുറഞ്ഞുവരികയാണ്. വര്‍ത്തമാന ഭാരത സാഹചര്യത്തില്‍ അത്തരമൊരു സാമൂഹ്യ പ്രതിബദ്ധത വേണ്ടത്ര കാണുന്നില്ല. കുറ്റവും ശിക്ഷയും പരിഗണിക്കപ്പെടുമ്പോള്‍ മനുഷ്യമനസ്സിനെക്കൂടി അടിസ്ഥാന ഘടകമാക്കി പരിഷ്കൃത മാര്ഗ്ഗത്തിലെത്തിക്കേണ്ട സാദ്ധ്യതകളാരായാന്‍ സമൂഹത്തിന് ബാദ്ധ്യതയുണ്ട്. നിര്‍ഭയ സംഭവത്തില്‍ വധശിക്ഷ നല്‍കിയശേഷവും സമാനമായ ക്രൂരസംഭവങ്ങള്‍ ഇവിടെ വര്‍ദ്ധിച്ചിരിക്കയാണ്. കുട്ടിക്കുറ്റവാളിയുടെ മോചനത്തില്‍ ഇരയുടെ അമ്മ പൊഴിക്കുന്ന കണ്ണീര് സമൂഹം കാണുകതന്നെ വേണം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിയമ ഭേദഗതി സ്വാഗതാര്‍ഹമാണ്. എന്നാല്‍ കുട്ടിക്കുറ്റവാളിയുടെ മോചനത്തിന്റെപേരില് തെരുവില്‍ കലാപത്തിനു ശ്രമിക്കുന്നവര്‍ ചെയ്യുന്നതും മറ്റൊരു പാതകം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: