കോഴിക്കോട്: 61-ാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റ് കേരളത്തില്‍ നടത്തുന്ന കാര്യത്തില്‍ ചൊവ്വാഴ്ചയോടെ അന്തിമതീരുമാനമാവുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു. കേരളത്തിലാണെങ്കില്‍ കോഴിക്കോട്ട് വച്ചാകും മേള നടക്കുക. ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുന്നതിന് കോഴിക്കോട്ടെത്തിയതായിരുന്നു അദ്ദേഹം.
കേരളത്തില്‍ മേള നടത്തുന്നതിലുള്ള സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര സ്പോര്‍ട്സ് മന്ത്രിക്ക് നേരത്തേ കത്തെഴുതിയിരുന്നു. കേന്ദ്ര സ്പോര്‍ട്സ് സെക്രട്ടറിയുമായി താനും സംസാരിച്ചിരുന്നു. ജനുവരി അവസാനവാരം ആവണമെന്നും കേന്ദ്രസര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കണമെന്നുമുള്ള നിബന്ധനയോടെയാണ് സന്നദ്ധത അറിയിച്ചത്. ചൊവ്വാഴ്ചയ്ക്കു മുമ്പായി ഇക്കാര്യത്തില്‍ തീരുമാനമറിയാനാകും.
മേള നടത്തുന്ന കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാവുന്ന പക്ഷം ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ 22ന് കോഴിക്കോട് വച്ച് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ കലക്ടര്‍ എന്‍ പ്രശാന്ത്, എ.ഡി.പി.ഐ ജോണ്‍സ് പി ജോണ്‍, ഡി.ഡി സ്പോര്‍ട്സ് ചാക്കോ ജോസഫ്, സബ്കലക്ടര്‍ കെ ഗോപാലകൃഷ്ണന്, അസിസ്റ്റന്റ് കലക്ടര്‍ രോഹിത് മീണ, സിറ്റി പോലിസ് കമ്മീഷണര്‍ പി.എ വല്‍സണ്‍, എ.ഡി.എം ടി ജനില്‍കുമാര്‍, റൂറല്‍ എസ്.പി ഇന്‍ ചാര്‍ജ് ഡി. സാലി, ഡി.ഡി.ഇ ഗിരീഷ് ചോലയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: