പാലാ: ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും തുല്യനീതി ഉറപ്പാക്കാനുമാണ് ബിജെപി നിലകൊള്ളുന്നതെന്ന് മുന്‍ അദ്ധ്യക്ഷന്‍ വി. മുരളീധരന്. അവഗണിക്കപ്പെട്ടവര്‍ക്കും പാര്ശ്വവല്ക്കരിക്കപ്പെട്ടവര്ക്കുംവേണ്ടി ബിജെപി ശബ്ദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പാലാ ബൂത്ത് കമ്മറ്റി ബൂത്ത് ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം.
കേരളത്തില്‍ വികസനം ഉണ്ടാകണമെന്ന് ആഗ്രഹിച്ചവരാണ് നരേന്ദ്ര മോദിയെ അനുകൂലിച്ചത്. ബിജെപി അക്കൗണ്ട് തുറക്കുമോ എന്നല്ല മൂന്നാം മുന്നണിയുടെ മുഖ്യമന്ത്രി ആരായിരിക്കുമെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യമെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം നടത്തുകയോ മനുഷ്യനെ വേര്‍തിരിച്ചു നിറുത്തുകയോ ബിജെപിയുടെ ലക്ഷ്യമല്ല. വിവേചനരഹിതമായ ഭരണത്തിന് ശക്തി പകരാന്‍ ആരു മുന്നോട്ടുവന്നാലും ബിജെപി ഉള്‍ക്കൊള്ളും. ഈ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്എന്‍ഡിപി പുതിയതായി രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുമായി ബിജെപി സഖ്യമുണ്ടാക്കിയത്. അഴിമതിക്കെതിരെയുള്ള സിപിഎം സമരം ഒത്തുകളിയാണ്. അഴിമതിക്കാരനായ കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടവരാണ് ഇവര്‍ എന്നും മുരളീധരന് പറഞ്ഞു.
പാലാ നഗരസഭാംഗം ബിനു പുളിക്കക്കണ്ടം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന് നമ്പൂതിരി, സംസ്ഥാന സമിതി അംഗം പ്രഫ. ബി. വിജയകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി, ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ. ശശികുമാര്‍, നിയോജകമണ്ഡലം പ്രസിഡന്റ് മോഹനന് പനയ്ക്കല്‍, പ്രശാന്ത്, ലീല വിജയപ്പന്, വല്‍സല ഹരിദാസ്, ശുഭ സുന്ദര്‍രാജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: