ഇപ്പോള്‍ ചികിത്സ അസാധ്യമെന്ന് ദേവസ്വം ബോര്‍ഡ്
തീറ്റയും വെള്ളവും കൊടുക്കുന്നത് നാട്ടുകാര്‍
പൊന്‍കുന്നം: മദപ്പാടിലായ ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലെ ആന തിരുനീലകണ്ഠന് ദേവസ്വം ബോര്‍ഡ് മതിയായ പരിചരണം നല്‍കുന്നില്ലെന്ന് ആക്ഷേപം. മുന്കാലും പിന്കാലും വടത്താലും ചങ്ങലയാലും ബന്ധിച്ചിരിക്കുന്ന തീരുനീലകണ്ഠന്‍ കൈകാലുകള്‍ പഴുത്തുപൊട്ടി പുഴുവരിച്ച് നില്‍ക്കുകയാണ്. ഒന്നു കിടക്കാന്‍ പോലും കഴിയാതെ കഴിഞ്ഞ ഒരു മാസത്തോളമായി വ്രണമായ കാലുകളുമായി ഒരേ നില്‍പ്പാണ്.
പ്ലാസ്റ്റിക് വടം കൊണ്ടു ബന്ധിച്ചിരിക്കുന്ന മുന്കാല് ഒരു മാസം മുമ്പു പൊട്ടിയൊഴുകി വ്രണമായി പുഴുവരിക്കുന്ന നിലയിലായിരുന്നു. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തു വന്നതോടെ വടം ഇടത്തെ കാലിലേക്കു മാറ്റിക്കെട്ടി. ഇപ്പോള്‍ ഈ കാലും വ്രണമായി പൊട്ടിയൊലിക്കാന്‍ തുടങ്ങി.
ആനയുടെ ഒന്നാം പാപ്പാന് വിരമിച്ചതോടെ തിരുനീലകണ്്ഠനെ പരിപാലിക്കുന്നതു രണ്ടാം പാപ്പാനാണ്. എന്നാല്‍ മദപ്പാടില്‍ നില്ക്കുന്ന ആനയ്ക്കു കാര്യമായ യാതൊരു പരിചരണവും ലഭിക്കുന്നില്ലെന്ന് ആനപ്രേമികളായ പ്രദേശവാസികള്‍ പറയുന്നു. ഇവരാണ് പലപ്പോഴും വെള്ളവും തീറ്റയും നല്‍കുന്നത്. ആന നില്‍ക്കുന്നിടത്ത് നിറയെ തീറ്റയുടെ അവശിഷ്ടങ്ങളും ആനപിണ്ഡവും കുന്നുകൂടിക്കിടക്കുകയാണ്. എന്നും തറ വൃത്തിയാക്കണമെന്നു വ്യവസ്ഥയുള്ളപ്പോഴാണ് ഇത് ഇവിടെ കുമിഞ്ഞു കൂടയിരിക്കുന്നത്.
എന്നാല്‍ ആനയിപ്പോള്‍ മദപ്പാടിലായതിനാല്‍ ഒരുവിധത്തിലുള്ള ചികിത്സയും ഇപ്പോള്‍ നല്കാന് കഴിയില്ലെന്നു ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസര്‍ മുരാരി ബാബു പറഞ്ഞു. മദപ്പാട് കാലത്ത് ആനയെ മുന്കാലും പിന്കാലും ബന്ധിക്കുന്നത് പതിവാണ്. എങ്കില്‍ മാത്രമേ തറ വൃത്തിയാക്കാന്‍ കഴിയൂ. ഇതിനാണ് ആനയെ ഈ രീതിയില്‍ ബന്ധിച്ചിരിക്കുന്നത്.
മദപ്പാടിലായിരുന്ന തിരുനീലകണ്്ഠന്‍ മുന്നിലെ കാലില്‍ കെട്ടിയിരുന്ന ചങ്ങല അടുത്തയിടെ വലിച്ചു പൊട്ടിച്ചു. വീണ്ടും ചങ്ങലയിടണമെങ്കില്‍ മയക്കുവെടി വച്ചു മയക്കണം. പക്ഷേ അങ്ങനെ ചെയ്താല്‍ മദനീര് ഒലിക്കുന്നതു നിന്നുപോകും. അതു പിന്നീട് ആനയ്ക്കു പ്രശ്നമുണ്ടാക്കും. മുമ്പൊരിക്കല്‍ മദനീര് ഒലിച്ചു തീരാതെ അകത്തു നന്നെ കിടന്ന സാഹചര്യമുണ്ടാവകയും തിരുനീലകണ്ഠന് ഒരു പാപ്പാനെ കൊല്ലുകയും ചെയ്തിരുന്നു. ഇത് ആവര്‍ത്തിക്കാതിരാക്കാന്‍ മദം ഒലിച്ചു തന്നെ തീരണം.
പ്ലാസ്റ്റിക് വടം റോപ്പിട്ടാണ് കെട്ടുന്നത്. റോപ്പ് വലിക്കുംതോറും മുറുകും. അതുകൊണ്ടാണു കാലില്‍ മുറിവുണ്ടായി പിന്നീടു വ്രണമായത്. ഇതോടെയാണ് കെട്ട് ഇടത്തെ കാലിലേക്കു മാറ്റുകയായിരുന്നു. പപ്പാന്മാര്‍ക്ക് അടുത്തേക്കു ചെല്ലാന്‍ പോലും കഴിയില്ലെന്ന് ദേവസ്വം മാനേജര്‍ പറഞ്ഞു.
രണ്ടാം പാപ്പാന് ആനയെ പരിചരിക്കുന്നില്ല എന്ന ആരോപണവും ദേവസ്വം മാനേജര്‍ നിഷേധിച്ചു. രണ്ടാം പാപ്പാന് ഈ നാട്ടുകാരന് തന്നെയാണെന്നും ഈ പാപ്പാനോടുള്ള വ്യക്തിവൈരാഗ്യമാണ് ആരോപണത്തിനു പിന്നിലെന്നും മാനേജര്‍ പറഞ്ഞു. ആനയ്ക്കു ഷവര്‍ബാത്തിനുള്ള സൗകര്യം വരെ ആനക്കൂട്ടില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: