പത്തനംതിട്ട: ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിന് നേതൃത്വം നല്കി ആറന്മുളയുടെ പൈതൃകവും തനിമയും സംരക്ഷിച്ച കുമ്മനം രാജശേഖരന് ലഭിച്ച സ്ഥാനലബ്ധിയില്‍ ആറന്മുള നിവാസികള്‍ സ്നേഹത്തിന്റെ ഭാഷയില്‍ ഊഷ്മളമായ ആദരവ് നല്കി. ബിജെപി. സംസ്ഥാന പ്രസിഡന്റായി നിയമിതനായ കുമ്മനം രാജശേഖരന് ചുമതല ഏറ്റെടുത്ത ഇന്നലെ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനാ സദസ്സും ഒരുക്കിയാണ് ആറന്മുള നിവാസികള്‍ കുമ്മനത്തോടുള്ള തങ്ങളുടെ ആദരവ് പ്രകടിപ്പിച്ചത്.
സ്ഥാനമേറ്റെടുത്ത് രാവിലെ 11 മുതല്‍ ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടില്‍ ശക്തിവാഹിനി, മൂര്‍ത്തിട്ട സത്സംഗ സഭ, നാരായണീയ സമിതി എന്നിവയുടെ നേതൃത്വത്തില്‍ നൂറോളം വനിതകള്‍ വിഷ്ണു സഹസ്രനാമം ജപിച്ച് കുമ്മനത്തിന്റെ ആയുസിനും ആരോഗ്യത്തിനുംവേണ്ടി പ്രാര്‍ത്ഥിച്ചു. ഇതേ സമയംതന്നെ ക്ഷേത്രത്തില്‍ സഹസ്രനാമാര്‍ച്ചനയും നടന്നു.
രാവിലെ നിര്‍മ്മാല്യ പൂജയ്ക്ക് ശേഷം ക്ഷേത്രം മേല്‍ശാന്തി എന്‍. നാരായണന് നമ്പൂതിരി പൂജിച്ച് നല്കിയ പേനയാണ് ചുമതല ഏറ്റെടുക്കുവാന്‍ കുമ്മനത്തിന് തിരുവനന്തപുരത്ത് എത്തിച്ച് നല്‍കിയത്. ആറന്മുളയില് നിന്നെത്തിയ പ്രവര്‍ത്തകര്‍ പാടിയ വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെയാണ് സംസ്ഥാന സമിതി കാര്യാലയത്തില്‍ കുമ്മനം രാജശേഖരന് സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റത്. ക്ഷേത്രത്തില്‍ നിന്നെത്തിച്ച തൃക്കൈവെണ്ണയും പ്രസാദവും പൈതൃകഗ്രാമ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ വിതരണം ചെയ്തു. ശബരിമല ക്ഷേത്രത്തിലും കുമ്മനത്തിന്റെ കുടുംബക്ഷേത്രമായ കുമ്മനം ഇളങ്കാവ് ദേവീ ക്ഷേത്രത്തിലും പ്രത്യേക പൂജകള്‍ നടന്നു.
ബിജെപി ദേശിയ സമിതി അംഗം വി.എന്‍. ഉണ്ണി, അയിരൂര്‍ ഗ്രാമപഞ്ചായത്ത് അംഗം പ്രദീപ് അയിരൂര്‍, പൈതൃകഗ്രാമ കര്‍മ്മസമിതി കണ്‍വീനര്‍ പി.ആര്. ഷാജി, ഭാരവാഹികളായ പി.പി. ചന്ദ്രശേഖരന് നായര്‍, ആറന്മുള വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആറന്മുളയില് നിന്നുള്ള സംഘം തിരുവനന്തപുരത്ത് എത്തിയത്. ക്ഷേത്രത്തില്‍ നടന്ന വിഷ്ണു സഹസ്രനാമ ജപത്തിന് ശ്രീകുമാരി എം.ആര്. ജയശ്രീ വിശ്വനാഥ്, ദീപാ സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: