കൊട്ടാരക്കര: കൊട്ടാരക്കരയില്‍ അനധികൃതമായി നിലംനികത്താന്‍ മണ്ണിടിച്ച മൈലം പഞ്ചായത്തംഗത്തിനെതിരെ പോലീസ് കേസെടുത്തു. മൈലം പഞ്ചായത്തംഗം കോട്ടൂര്‍ സന്തോഷിനെതിരെയാണ് കൊട്ടാരക്കര പോലീസ് കേസെടുത്തത്. മെമ്പറുടെ നേതൃത്വത്തില്‍ ഗോവിന്ദമംഗലം, ഇട്ടിയാപറമ്പ്, മൈലം പ്രദേശങ്ങളില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍ വ്യാപകമാണ്. നാട്ടുകാരുടെ നിരന്തര പരാതിയെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം പോലീസ് നടത്തിയ പരിശോധനയിലാണ് ലോറി പിടിച്ചെടുത്ത് കേസെടുത്തത്. കൂടാതെ പാറ കടത്തിയ രണ്ട് ലോറികളും പിടിച്ചെടുത്തിട്ടുണ്ട്. സന്തോഷിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനങ്ങളെന്ന് പോലീസ് പറഞ്ഞു.
മൈലം പഞ്ചായത്തിലെ എംസി റോഡരികിലും പുലമണ്‍-ഗോവിന്ദമംഗലം റോഡരികിലുമായി ഏക്കറുകണക്കിന് വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ ഇട്ടിയപറമ്പ് ഭാഗത്ത് രാത്രിയിലും പകലുമായി അന്‍പതോളം ലോറികളിലാണ് മണ്ണെത്തിച്ച് നിലംനികത്തിയത്. നാട്ടുകാര്‍ പലതവണ പരാതിപ്പെട്ടിട്ടും പോലീസോ റവന്യു അധികാരികളോ എത്തിയില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉന്നത ഉദ്യോഗസ്ഥരോട് നാട്ടുകാര്‍ പരാതിപ്പെട്ടത്. പോലീസും മണ്ണ്മാഫിയയും തമ്മില്‍ വലിയ ബന്ധമാണ് കൊട്ടാരക്കരയിലുള്ളതെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ ഇവിടെ നടന്ന നിലംനികത്തലിനെ പറ്റി നാട്ടുകാര്‍ ഡിവൈഎസ്പിയെ വിവരമറിയിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ കണ്ട്രോള് റൂം വക പോലീസ് എത്തി മണ്ണ് നികത്തിക്കൊണ്ടിരുന്ന മണ്ണുമാന്തിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. താക്കോലും ഊരിയെടുത്ത് സ്റ്റേഷനിലേക്കെന്നും പറഞ്ഞ് കൊണ്ടുപോയി. പോലീസുകാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ പിന്നാലെ പോയി. പോലീസ് വാഹനം എംസി റോഡിലേക്കു കയറും മുമ്പു റോഡരികില്‍ നിര്‍ത്തി പോലീസുകാര്‍ മണ്ണുമാന്തിയുടെ ഡ്രൈവറെ വാഹനത്തില്‍ നിന്നും ഇറക്കിവിട്ടു. കുറച്ചു സമയത്തിനകം മണ്ണുമാന്തിയുടെ ഉടമ വാഹനത്തിന്റെ താക്കോലുമായി എത്തി നാട്ടുകാരെ വെല്ലുവിളിച്ച ശേഷം വാഹനവുമായി പോയി. ഇതാണ് പോലീസും നികത്തല്‍ സംഘവുമായി ഉള്ള ബന്ധം. പോലീസിനെ പല പ്രധാനകാര്യങ്ങളിലും സഹായിക്കുന്നത് ഈ ലോബിയാണ്. പണം കൂടാതെ ആഡംബരവാഹനങ്ങളും യാത്രക്കായി പോലീസിന് സമ്മാനിക്കുന്നു. ഇതിന്റെ പ്രത്യുപകാരമായി മണ്ണ് വാഹനങ്ങള്‍ പിടികൂടാതെ വിട്ടയക്കുകയും പരാതികള്‍ യഥാസമയം അറിയിക്കുകയും ചെയ്യുക പതിവാെണന്ന് പലതവണ ആക്ഷേപമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: