കൊല്ലം: ക്രിസ്തുമസ്-പുതുവത്സര സെപ്ഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ അഞ്ചുപേരെ പിടികൂടി. ബൈക്കില്‍ കറങ്ങി നടന്നു കഞ്ചാവുവില്‍പ്പന നടത്തുന്ന പൂതക്കുളം ലത മന്ദിരത്തില്‍ സന്ദേശ്(19), പരവൂര്‍ തെക്കേ പനയറ വീട്ടില്‍ ഹരികൃഷ്ണന്(19), പരവൂര്‍ പരശുംമൂട് ചരുവിള പുത്തന്‍വീട്ടില്‍ സഹോദരങ്ങളായ അജയന്(30), രമേശന്(31), കിളിമാനൂര്‍ അടയമണ്‍ ശുഭാനിവാസില്‍ അജേഷ്(25) എന്നിവരെയാണ് കഴിഞ്ഞദിവസം എക്സൈസ് സംഘം പിടികൂടിയത്.
സന്ദേശിനെയും ഹരികൃഷ്ണനെയും പൂക്കുളം ജംഗ്ഷന് സമീപത്ത് നിന്നാണ് പിടികൂടിയത്. പിടികൂടുന്ന സമയത്ത് ഇവരുടെ പക്കല്‍ നിന്നും 260 പൊതി കഞ്ചാവും തുകയും പിടിച്ചെടുത്തു. മറ്റു മൂന്നുപേരെയും പരവൂര്‍-പാരിപ്പള്ളി റോഡില്‍ നിന്നുമാണ് പിടികൂടിയത്. കഞ്ചാവ് വില്‍പ്പന നടത്താനായി ഇവര്‍ ഉപയോഗിച്ച ബൈക്കുകളും എക്സൈസ് സംഘം പിടിച്ചെടുത്തു. ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലാകുന്നത്. ഹരികൃഷ്ണന് ബിഎസ്സി വിദ്യാര്‍ത്ഥിയാണ്.
പരവൂരിലെ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ കേന്ദ്രീകരിച്ച് വ്യാപക കഞ്ചാവുവില്‍പ്പന നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുദിവസമായി എക്സൈസ് സംഘം പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു.
കഞ്ചാവ് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തിയ സംഘം ഇവരില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്നവരുടെ വിവരം അറിഞ്ഞത്. തുടര്‍ന്നായിരുന്നു ഇവരുടെ അറസ്റ്റ് നടന്നത്.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ താജുദ്ദീന്‍കുട്ടി, പ്രിവന്റീവ് ഓഫീസര്‍മാരായ എ.ബെനാന്‍സന്‍, എസ്.നിഷാദ്, സിവില്‍എക്സൈസ് ഓഫീസര്‍മാരായ അനീഷ്കുമാര്‍, ശ്രീജയന്‍, സുനില്‍കുമാര്‍, വിധുകുമാര്‍, മനീഷ്യസ്, ബിജി, ഗംഗ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: