സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളാകുന്നവര്‍, മറ്റുരാജ്യങ്ങളില്‍നിന്നും വേറൊരു രാജ്യത്ത് അഭയാര്‍ത്ഥികളാകുന്നവര്‍, ശത്രുരാജ്യത്ത് അഭയാര്‍ത്ഥികളാകുന്നവര്‍ എന്നിങ്ങനെ അഭയാര്‍ത്ഥികള്‍ പലവിധമാണ്. ഇന്നിതാ കാലാവസ്ഥാ വ്യതിയാനം മൂലവും അഭയാര്‍ത്ഥികളായി മാറുന്നവര്‍ നിരവധിയാണ്. ജീവതത്തില്‍ എല്ലാം നഷ്ടപ്പെടുന്നവരാണ് മിക്കവാറും അഭയാര്‍ത്ഥികള്‍. തങ്ങളുടെതല്ലാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നവര്‍! ദുരിതമനുഭവിക്കുന്നവര്‍! ഏത് തരം അഭയാര്‍ത്ഥികളാണെങ്കിലും അവരുടെ വികാരം ഭയവും അരക്ഷിതാവസ്ഥയും ഭാവിയെക്കുറിച്ചുള്ള ആശങ്കയുമൊന്നാണ്.
പ്രളയം, വരള്‍ച്ച, ഉരുള്‍പൊട്ടല്‍, രോഗങ്ങള്‍, മലയിടിച്ചില്‍, കൊടുങ്കാറ്റ്, വര്‍ഗീയലഹള, ഭീകരവാഴ്ച, ഭരണതകര്‍ച്ച, കാട്ടുതീ, ഉഷ്ണക്കാറ്റ്, കൊടുംതണുപ്പ് എന്നിവയെല്ലാം സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളായി മാറുന്നതിനുള്ള സാധാരണ കാരണങ്ങളാണ്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനംമൂലമുള്ള നിമിഷപ്രളയം, വരള്‍ച്ച, കൊടുങ്കാറ്റ്, സമുദ്രനിരപ്പില്‍ ഉയര്‍ച്ച, കടലെടുപ്പ്, തീരദേശപ്രളയം, പേമാരി, മഞ്ഞുരുകല്‍, കാട്ടുതീ തുടങ്ങിയവ മൂലം ആഗോളതലത്തില്‍ അഭയാര്ത്ഥികളാകുവാന് പോകുന്നവര്‍ ശതകോടി കണക്കിന് ആളുകളാണെന്ന് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു.
യുദ്ധം, ഭരണതകര്‍ച്ച, ഭീകരാക്രമണം എന്നിവ മൂലമുള്ള അഭയാര്‍ത്ഥികളുടെ എണ്ണം നാള്‍ക്കുനാള്‍ ഓരോ രാജ്യത്തും ഉയരുകയാണ്. അഭയാര്‍ത്ഥികളെ പ്രവേശിപ്പിക്കാത്ത രാജ്യങ്ങളും ഉണ്ട്. പ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന അഭയാര്‍ത്ഥികളേക്കാള്‍ എണ്ണകൂടുതല്‍ യുദ്ധം മൂലമുള്ള അഭയാര്‍ത്ഥികള്‍ക്കായിരുന്നു ഒരു കാലത്ത്. എന്നാല്‍ ഇന്ന് പ്രകൃതിദുരന്തങ്ങളുടെ പേരില്‍ അഭയാര്ത്ഥികളാകേണ്ടിവരുന്നവര് എണ്ണത്തില്‍ പെരുകുകയാണ്. ചെന്നൈ പ്രളയംമൂലം അഭയാര്ത്ഥികളായവര്തന്നെ ലക്ഷങ്ങളാണ്.
അധികാരം ഹരമായിരുന്ന രാജാക്കന്മാരുടെ കാലം മുതല്‍ സമാധാനകാംക്ഷികളായ മനുഷ്യന് ജീവരക്ഷാര്‍ത്ഥം പലായനം ചെയ്തിരുന്ന ചരിത്രം നമുക്കറിയാം. ഒരു രാജ്യത്തുനിന്നും വിവിധകാരണങ്ങളാല്‍ രാജ്യംവിട്ടോടുന്നവരും യുദ്ധതടവുകാരായി പിടിക്കപ്പെടുന്ന സാധാരണക്കാരും അഭയാര്‍ത്ഥികളായി മാറുന്നവരാണ്. മറ്റൊരു രാജ്യത്ത് അവരുടെ കരുണയാല്‍ വീട്, ഭക്ഷണം, വസ്ത്രം എന്നിവ ലഭിക്കുകയെന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്ത്രീകള്‍ക്കാണെങ്കില്‍ ഇതിലുപരി മാനം രക്ഷിക്കുകയെന്ന കടുത്ത സമ്മര്‍ദ്ദവും ഏല്‍ക്കേണ്ടതായിവരും. ഇതിനിടയില്‍ കുട്ടികളുടെ വിദ്യാഭ്യാസം, തൊഴില്‍, സമാധാന ജീവിതം എന്നിവ വലിയ ബുദ്ധിമുട്ടുള്ള കാര്യങ്ങളായി മാറുന്നു.
ഭീകരവാദം കൂടുതല്‍ പടര്‍ന്നുപിടിക്കുമ്പോള്‍ ആരും, എപ്പോള്‍ വേണമെങ്കിലും അഭയാര്‍ത്ഥികളായി മാറാം എന്ന അവസ്ഥയുണ്ടാകുന്നു. ശ്രീലങ്കയില്‍ ഇന്ത്യന്‍ പീസ് കീപ്പിങ് ഫോഴ്സ് അഭയാര്‍ത്ഥികളായ സ്ത്രീകളെയും കുട്ടികളെയും കൂട്ട ബലാത്സംഗത്തിന് ഇരകളാക്കിയെന്ന ആരോപണം ഉയര്‍ന്നുവന്നിരുന്നു. ഇത് തെറ്റായാലും ശരിയായാലും എല്‍ടിടിഇയുടെ ഭാരതത്തോടുള്ള കടുത്ത വിരോധത്തിന് ഇത് കാരണമായി എന്ന് പല പത്രമാധ്യമങ്ങളും ചൂണ്ടിക്കാട്ടിയതാണ്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മിക്കവാറും മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുന്നതായി ലോകവ്യാപക റിപ്പോര്‍ട്ടുകളുണ്ട്. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന സര്‍ക്കാരുകളുടെ പരിമിതികള്‍ ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സ്വന്തം നാട്ടിലെ അഭയാര്‍ത്ഥി പ്രശ്നത്തിനിടയ്ക്ക് മറ്റ് രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ കൂടിയാകുമ്പോള്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുന്നു.
2014 ലെ കണക്കനുസരിച്ച് രണ്ട് ലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍ ഭാരതത്തിലുണ്ട്. മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലുമായി 5.5 ദശലക്ഷം ആളുകള്‍ അഭയാര്‍ത്ഥികളായി ജീവിക്കുന്നുണ്ട്. യുദ്ധവും അരാജകത്വവും ഭീകരാക്രമണവുമാണിതിന് കാരണം. 2014 ല്‍ മാത്രം മൂന്ന് ദശലക്ഷം സിറിയന്‍ അഭയാര്‍ത്ഥികള്‍ ഉണ്ടായി. അഫ്ഗാനിസ്ഥാന് അഭയാര്‍ത്ഥികളുടെ എണ്ണം 2.7 ദശലക്ഷമാണ്. സോമാലിയ (1.1 ദശലക്ഷം), സുഡാന് (670000), തെക്കേ സുഡാന് (509000), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (493000), മ്യാന്മര് (480000), ഇറാക്ക് (426000) എന്നിങ്ങനെ വിവിധരാജ്യങ്ങളില്‍നിന്നും പലായനം ചെയ്ത് അഭയാര്‍ത്ഥികളായി ലോകമെങ്ങും കഴിയുന്നവരുടെ എണ്ണം പെരുകുകയാണ്. പാക്കിസ്ഥാനില്‍ മാത്രം അഫ്ഗാന് അഭയാര്‍ത്ഥികളുടെ എണ്ണം 1.6 ദശലക്ഷമാണ്. ലെബനന് (1.1 ദശലക്ഷം), ഇറാന് (982000), തുര്‍ക്കി (824000), ജോര്‍ദാന്‍ (737000), എത്യോപ്യ (588000), കെനിയ (537000), ചാഢ്(455000) എന്നിവിടങ്ങളിലും അഭയാര്‍ത്ഥികളുണ്ട്. തിബത്തില്‍ 14-ാം ദലൈലാമ വന്നതോടെ 150000 അഭയാര്‍ത്ഥികള്‍ ഭാരതത്തിലേക്ക് 1959 ല്‍ വരുന്നതിന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അനുമതി നല്കി. ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്നും അഭയാര്‍ത്ഥി സെറ്റില്‍മെന്റുകള്‍ പ്രവര്‍ത്തിക്കുന്നു. പശ്ചിമബംഗാള്‍, ആസ്സാം, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ ബംഗ്ലാദേശില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്.
1979 ലെ സോവിയറ്റ് യൂണിയന്-അഫ്ഗാനിസ്ഥാന് യുദ്ധത്തെത്തുടര്‍ന്ന് അന്ന് ഭാരതത്തിലെത്തിയത് 60000 അഫ്ഗാന് അഭയാര്‍ത്ഥികളാണ്. ഒരുലക്ഷത്തിലധികം ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ തമിഴ്നാട്ടിലെ ചെന്നൈ, തിരുച്ചിറപ്പിള്ളി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും കര്‍ണാടകയിലെ ബെംഗളൂരുവിലുമായി താമസിക്കുന്നു. മ്യാന്മറില്നിന്നുള്ള അഭയാര്‍ത്ഥികളെ ഭാരതത്തിലെ ദല്‍ഹി, ഹൈദരാബാദ്, കശ്മീര്‍, പശ്ചിമബംഗാള്‍, വടക്കുകിഴക്കേ ഭാരതം എന്നിവിടങ്ങളിലായി പാര്‍പ്പിച്ചിരിക്കുന്നു. മ്യാന്മറിലെ ലഹളയെ തുടര്‍ന്നുള്ള അഭയാര്‍ത്ഥി പ്രവാഹത്തെ തടയുവാന്‍ ഭാരതം ശരിക്കും ബുദ്ധിമുട്ടുകയാണ്. 2015 ആഗസ്റ്റ് മാസത്തില്‍ 27000 അഭയാര്‍ത്ഥികളും 6000 പേര് താല്‍ക്കാലിക താമസത്തിനും ഭാരതത്തിലെ അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇവരില്‍ മിക്കവാറും പേര് മ്യാന്മര്, അഫ്ഗാനിസ്ഥാന്, സൊമാലിയ, ശ്രീലങ്ക, തിബറ്റ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്. ഭാരതത്തിലെ 125 കോടി ജനങ്ങളുടെ പ്രശ്നപരിഹാരത്തിനിടയില്‍ അഭയാര്‍ത്ഥി പ്രശ്നം വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പലപ്പോഴും തലവേദനയായി മാറുകയാണ്.
അഭയാര്‍ത്ഥികളുടെ താമസം, ഭക്ഷണം, ജോലി, സുരക്ഷിതത്വം എന്നിവ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. 1951 ലെ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി കണ്‍വെന്‍ഷനില്‍ ഒപ്പിടുകയോ, 1967 ലെ അഭയാര്‍ത്ഥി നടപടിക്രമങ്ങളുടെ ഭാഗമാകുകയോ ചെയ്തിട്ടില്ലെങ്കിലും ഒട്ടനവധി അഭയാര്‍ത്ഥികളെ ഭാരതം സ്വീകരിക്കുന്നുണ്ട്. അവരെ കരുണയോടെ സംരക്ഷിച്ചുപോരുന്നുമുണ്ട്. യുഎന്എച്ച്സിആറില് 190 രാജ്യങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതിലൊന്നും ഭാരതം ഒപ്പുവയ്ക്കാതിരുന്നിട്ടും തെക്കേ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന രാജ്യം ഭാരതമാണ്. സുരക്ഷയെ കരുതിയാണ് യുഎന്എച്ച്സിആറില് ഭാരതം ഒപ്പിടാതിരുന്നതെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.
അഭയാര്‍ത്ഥികളായി എത്തുന്നവര്‍ക്ക് യുഎന്‍ ഉടമ്പടിപ്രകാരം പെട്ടെന്ന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുക ആയാസകരമാണെന്നതും ജനസംഖ്യപെരുപ്പം ഭാരതത്തില്‍ കടിഞ്ഞാണില്ലാതെ മുന്നേറുമ്പോള്‍ വീണ്ടും അഭയാര്‍ത്ഥികളായി ജനങ്ങളെത്തിയാല്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ എന്നിവകൂടി കരാര്‍ ഒപ്പിടുന്നതില്‍നിന്നും ഭാരതത്തെ പിന്മാറ്റിച്ചിരിക്കാം. ഇപ്പോള്‍ തന്നെ നമ്മുടെ രാഷ്ട്രത്തിന് താങ്ങാവുന്നതിലേറെ അഭയാര്‍ത്ഥികളെ യുഎന്നിന്റെ സാമ്പത്തിക സഹായമൊന്നുമില്ലാതെ നാം സംരക്ഷിച്ചുപോരുന്നതിനാല്‍ ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ ഭാരതം തലനിവര്‍ത്തിനിന്ന് തന്നെയാണ് അഭയാര്‍ത്ഥി പ്രശ്നം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് ഒരു കഷ്ണം കടലാസില്‍ ഒപ്പിടുന്നതിന്റെ സാങ്കേതികത്വത്തിന് വലിയ പ്രസക്തി ഭാരതം നല്‍കുന്നില്ല.
2011 ല്‍ അഫ്ഗാനിസ്ഥാനില്‍നിന്നുള്ള 13200 അഭയാര്‍ത്ഥികള്‍, മ്യാന്മറില്നിന്നുള്ള 2100 പേര് എന്നിവരെ കൂടാതെ ഒരു ലക്ഷത്തിലധികം തിബത്ത് അഭയാര്‍ത്ഥികള്‍, 73000 ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ആതിഥ്യം നല്കിയപ്പോള് ഐക്യരാഷ്ട്രസംഘടനയുടെ സഹായം ലഭിച്ചത് വെറും 31600 പേര്‍ക്കാണ്. 1971 ല്‍ ഭാരത-ബംഗ്ലാദേശ് യുദ്ധകാലത്ത് 9.8 ദശലക്ഷം ആളുകളാണ് ബംഗ്ലാദേശില്‍ നിന്നും ഭാരതത്തിലേക്ക് അഭയാര്‍ത്ഥികളായെത്തിയത്. യുഎന്‍എച്ച്സിആര്‍ ഇക്കാര്യത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ അന്ന് നടത്തിയില്ലെന്നത് ഭാരതത്തെ അഭയാര്‍ത്ഥി പ്രശ്നത്തിനുള്ള അന്താരാഷ്ട്ര കരാറുകള്‍ ഒപ്പിടുന്നതില്‍നിന്നും വിമുഖത കാണിക്കുന്നതിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.
2015 ലെ അഭയാര്‍ത്ഥി പ്രശ്നത്തില്‍ ഭാരതമെടുക്കുന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിക്കഴിഞ്ഞു; അതിഥി ദേവോ ഭവ! അതിഥികള്‍ ദൈവത്തെപ്പോലെയാണ് എന്നതാണ് ഭാരതീയ സംസ്കാരം നമ്മെ പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് 1951 ലെ യുഎന്‍ കണ്വെന്ഷന് ഓണ്‍ റഫ്യൂജീസി (യുഎന്സിആര്)ല്‍ ഭാരതം പാര്‍ട്ടിയല്ലെങ്കിലും ഇക്കാര്യത്തില്‍ ചെയ്യേണ്ടത് കാലത്തിനൊത്ത് നാം ചെയ്യുന്നുണ്ട് എന്ന് നമ്മുടെ പ്രവര്‍ത്തനങ്ങളിലൂടെ ലോകത്തിന് വ്യക്തമാക്കിക്കൊടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആന്റമാന് നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലെ മ്യാന്മര് അഭയാര്‍ത്ഥികളും തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികളും ദല്‍ഹിയിലെ അഫ്ഗാന് അഭയാര്‍ത്ഥികളും മിസോറാമിലെ വിവിധ അഭയാര്ത്ഥിസമൂഹങ്ങളും കര്‍ണാടകയിലെ തിബത്തന്‍ അഭയാര്‍ത്ഥികളും ഭാരതത്തില്‍ സുരക്ഷിതരാണ്. ഇവര്‍ക്കെല്ലാം മെഡിക്കല്‍, ഭക്ഷണ, വിദ്യാഭ്യാസ സഹായങ്ങള്‍ എത്തിക്കുവാന്‍ ഭാരതം കഴിയുന്നത്ര പ്രതിജ്ഞാബദ്ധവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: