ഭാരതം ഭരണഘടനാധിഷ്ഠിതമായ ഒരു റിപ്പബ്ലിക് ആയതുകൊണ്ട് നിയമത്തിന്റെ കീഴില്‍ കൊണ്ടുവരാത്ത യാതൊരു പ്രവര്‍ത്തനമണ്ഡലങ്ങളും റിപ്പബ്ലിക്കില്‍ ഉണ്ടാവാന്‍ പാടില്ലെന്നുള്ളത് പ്രജാഭരണത്തിന്റെ ഒരു അടിസ്ഥാന പ്രമാണമാണ്. അതുകൊണ്ട് ക്രൈസ്തവ സഭകളുടെ വരുമാനങ്ങളും സ്വത്തുക്കളും നിയമത്തിന് വിധേയമായിരിക്കണം എന്നുള്ളത് ആര്‍ക്കും നിഷേധിക്കാനാവില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജനാധിപത്യ റിപ്പബ്ലിക്കിലെ ഏറ്റവും ഉന്നതനായ വ്യക്തിയും നിയമത്തിന് താഴെയാണ്. ഇത് റിപ്പബ്ലിക്കിന്റെ പരമപ്രധാനമായ പ്രതിപാദ്യ ധര്‍മ്മമാണ്. മതവിശ്വാസികള്‍ക്കു പ്രവര്‍ത്തിക്കാനും പ്രചാരണം നടത്താനുമുള്ള അവകാശം ഭാരത ഭരണഘടന നല്‍കിയിരിക്കുന്നത് മതസമുദായങ്ങള്‍ക്കല്ല. വ്യക്തികള്‍ക്കാണ്. അത് 25-ാം അനുഛേദത്തില്‍ വ്യക്തമായി പറയുന്നുണ്ട്. എങ്കില്‍ തന്നെയും പ്രസ്തുത അവകാശം നാലു വിഷയങ്ങള്‍ക്ക് വിധേയമായിരിക്കുമെന്നും അതേ അനുഛേദത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒന്ന്: പൊതുക്രമസമാധാനം, രണ്ട:് പൊതുസദാചാര തത്വങ്ങള്‍, മൂന്ന്: പൊതുജനാരോഗ്യം, നാല്: മൗലിക അവകാശങ്ങള്‍ എന്നിവയാണത്. അവയ്ക്കാണ് മതവിശ്വാസത്തേക്കാള്‍ പ്രാധാന്യം കൊടുത്തിട്ടുള്ളത്. ഭരണഘടനയുടെ 26-ാം വകുപ്പില്‍ സഭയുടെ സ്വത്തുക്കള്‍ സംബന്ധിച്ചുള്ള അവകാശത്തെപ്പറ്റി പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്: Subject to Public Order, Morality and health, every religion denomination or any section thereof shall have the right to own and acquire movable and immovable property and to administer such property in accordance with law. ഇവിടെ ഹമം എന്നത് പാര്‍ലമെന്റും നിയമസഭകളും പാസാക്കുന്ന നിയമം എന്നാണ് വിവക്ഷിക്കുന്നത്. എന്നാല്‍ മതസ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള മൗലിക അവകാശമായി ഈ വകുപ്പിനെ ഭരണഘടനാശില്പികള് ഉദ്ദേശിച്ചിട്ടില്ല. രാഷ്ട്രനിയമത്തിനു വിധേയമല്ലാതെ വസ്തുവകകള്‍ ഭരിക്കാന്‍ മതസമൂഹങ്ങള്‍ക്ക് അവകാശമില്ല.
ഇന്ന് ഭാരതത്തില്‍ ഇതര മതവിഭാഗങ്ങളിലെസ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കപ്പെടുന്നത് രാഷ്ട്രത്തിലെ നിയമം അനുസരിച്ചാണ്. എന്നാല്‍ കഷ്ടമെന്ന് പറയട്ടെ, ക്രൈസ്തവ സഭകളുടെ സമ്പത്ത് ഭരിക്കപ്പെടുന്നത് രാഷ്ട്രനിയമത്തിന് വിധേയമായിട്ടല്ല. മതത്തിന്റെ പേരിലോ, മതസ്ഥാപനങ്ങളുടെ പേരിലോ വിദേശത്തുനിന്നോ സ്വദേശത്തുനിന്നോ സമാഹരിക്കുന്ന സ്വത്തുക്കള്‍ നിയമവിധേയമായിരിക്കേണ്ടതാണ്.
ഇംഗ്ലണ്ടില്‍ കൂടുതല്‍ കാലം പ്രധാനമന്ത്രി ആയിരുന്ന വില്യം പിറ്റ് (ജൂനിയര്‍) പറഞ്ഞ ഒരു സൂക്തം ഇതാണ് ”എവിടെ നിയമം അവസാനിക്കുന്നുവോ അവിടെ അരാജകത്വം ആരംഭിക്കുന്നു. (‘where law ends there the anarchy begins’) വിശ്വപ്രസിദ്ധ സാഹിത്യകാരനായ ഒലിവര്‍ ഗോള്‍ഡ് സ്മിത്തിനെ ഞാന്‍ ഉദ്ധരിക്കട്ടെ. ”എവിടെ സമ്പത്തു കുമിഞ്ഞുകൂടുന്നുവോ അവിടെ മനുഷ്യര്‍ ജീര്‍ണ്ണിക്കുന്നു” (‘where wealth accumulates there men decay’) ഗോള്‍ഡ് സ്മിത്തിന്റെ പ്രസ്താവന ഒരു ധര്മ്മശാസ്ത്രമാണെങ്കില് വില്യം പിറ്റിന്റേത് ഒരു റിപ്പബ്ലിക്കന്‍ പ്രമാണമാണ്.
ഭാരതത്തിലുള്ള ഇതര വിവിധ മതസ്ഥാപനങ്ങളെ സംബന്ധിച്ച് നിയമവും നിയന്ത്രണങ്ങളും ഉണ്ട്. ഹിന്ദുമതധര്മ്മസ്ഥാപനങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങള്‍ അനുസരിച്ച് (Hindu Religion Institution Act, Hindu Religious and Charitable Endowment Act എന്നിവയാണ് അവ). ഹൈന്ദവക്ഷേത്രങ്ങളുടെ വരുമാനങ്ങള്‍ക്ക് കണക്കുബോധിപ്പിക്കാനുള്ള ബാധ്യത അതിന്റെ നടത്തിപ്പുകാര്‍ക്കുണ്ട്. കേരളത്തിലെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ശബരിമല ക്ഷേത്രം ആ നിയമത്തില്പ്പെടുന്നതാണ്. എന്നാല്‍ ഗുരുവായൂര്‍ക്ഷേത്രം അതില്പ്പെടുകയില്ലെന്നൊരു വാദം ഉയര്‍ന്നതിനെ തുടര്‍ന്നു ഗുരുവായൂര്‍ ദേവസ്വം ആക്ട് പാസാക്കിയിട്ടുണ്ട്. അവയുടെ അടിസ്ഥാനത്തില്‍ ആ സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ ഓഡിറ്റ് ചെയ്യേണ്ടതും അതിന്റെ റിപ്പോര്‍ട്ടുകള്‍ക്ക് ഹൈക്കോടതി മേല്‍നോട്ടം നടത്തണമെന്നും നിയമവ്യവസ്ഥയുണ്ട്. കേരള ഹൈക്കോടതിയുടെ രണ്ടു ജഡ്ജിമാര്‍ അടങ്ങുന്ന ഒരു ഡിവിഷന് ബഞ്ചിനാണ് ആ ചുമതലയുള്ളത്. ഈ ഡിവിഷന് ബഞ്ച് അത് വളരെ സസൂക്ഷ്മം പരിശോധിക്കുന്നുണ്ട്. ഞാന്‍ ഹൈക്കോടതി ജഡ്ജി ആയിരുന്നപ്പോള്‍ ജസ്റ്റിസ് പരിപൂര്‍ണ്ണനും ഞാനും ഉള്‍പ്പെടുന്ന ഡിവിഷന് ബഞ്ച് ഈ ചുമതല വളരെക്കാലം നിര്‍വ്വഹിച്ചിട്ടുണ്ട്.
ഭാരതത്തിലെ ഏറ്റവും വരുമാനമുള്ള ഹൈന്ദവക്ഷേത്രം തിരുപ്പതിയിലെ തിരുമലക്ഷേത്രമാണ്. അതിന് മാത്രമായി ഒരു നിയമം പാര്‍ലമെന്റ് പാസാക്കിയതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ആ ക്ഷേത്രത്തിന്റെ വമ്പിച്ച സ്വത്തുക്കളും വരുമാനങ്ങളും ഭരിക്കപ്പെടാനാവുകയുള്ളൂ. അതിന്റെ കണക്കുകള്‍ സുതാര്യവും പരിശോധനാ വിധേയവുമായിരിക്കേണ്ടതാണെന്നു നിയമം അനുശാസിക്കുന്നു.
ഇതെല്ലാം പൊതുനിയമത്തിന്റെ ശൃംഖലയ്ക്കു കീഴില്‍ കൊണ്ടുവരണമെന്ന് പറയുന്നതു പ്രജാഭരണചിന്തയുടെ ഭാഗമായിട്ടായിരുന്നു. നിയമങ്ങള്‍ ഹിന്ദുക്കളുടെ ക്ഷേത്രങ്ങള്‍ക്കു മാത്രമല്ല; മതന്യൂനപക്ഷങ്ങള്‍ ഇപ്രകാരമൊരു നിയമത്തിന്റെ കീഴില്‍ വരേണ്ട കാര്യമില്ലെന്ന് ധരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണമാത്രമാണ്. ഭാരതത്തിലെ മതന്യൂനപക്ഷമായ മുസ്ലിങ്ങളുടെ പൊതുസ്വത്തുക്കളെ സംബന്ധിച്ച് ഒരു നിയമം ഇന്ന് നിലവിലുണ്ട്. അതിനെ വഖഫ് ആക്ട് എന്ന് പറയാം. വഖഫ് എന്നത് മുസ്ലിങ്ങളുടെ പൊതുസ്വത്തിനെ പറയുന്ന ഒരു അറബി വാക്കാണ്. വഖഫ് ആക്ട് പ്രകാരം മുസ്ലിങ്ങളുടെ പൊതുസ്വത്തുക്കള്‍ സംബന്ധിച്ച് തര്‍ക്കം തീരുമാനിക്കാന്‍ ഒരു ട്രൈബ്യൂണല്‍ തന്നെയുണ്ട്.
ഭാരതത്തിലെ മതന്യൂനപക്ഷമായ സിഖുകാര്‍ക്കും അവരുടെ മതസ്ഥാപനങ്ങള്‍ സംബന്ധിച്ച് ഒരു നിയമം ഉണ്ട്. സിഖ് ഗുരുദ്വാര ആക്ട്. അവരുടെ സ്വത്തുക്കളും വരുമാനവും ഭരിക്കുന്നത് ഈ ആക്ടിന്റെ വ്യവസ്ഥകള്‍ അനുസരിച്ചാണ്.
ഇവയെല്ലാം ഭാരത ഭരണഘടനപ്രകാരം പാസാക്കിയ നിയമങ്ങള്‍ ആണ്. നിയമവിധേയമാക്കപ്പെടുന്നതുകൊണ്ട് പ്രസ്തുത മതങ്ങളുടെ അവകാശങ്ങളോ, ആചാരാനുഷ്ഠാനങ്ങളോ ഏതെങ്കിലും തരത്തില്‍ വ്രണപ്പെട്ടതായി ഇന്നുവരെ ആരും പരാതി പറഞ്ഞിട്ടില്ലെന്നുകൂടി ഓര്‍ക്കുക. നിര്‍ഭാഗ്യമെന്ന് പറയട്ടെ യാതൊരു രാഷ്ട്രനിയമത്തിനും വിധേയമല്ലാതെ സമ്പത്തു വിപുലപ്പെടുത്തുന്നവര് ക്രിസ്ത്യന്‍ മതനേതാക്കള്‍ മാത്രമാണ്. സ്വദേശത്തുനിന്നും വിദേശത്തുനിന്നും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗണ്യമായ വരുമാനം ഉണ്ടെന്ന് വിശ്വസിക്കാന്‍ എല്ലാ ന്യായങ്ങളും ഉണ്ട്. ഈ സ്ഥാപനങ്ങളുടെ സമ്പത്തു സമാഹരണത്തിനും വിനിയോഗത്തിനും നിയമപരമായ നിയന്ത്രണങ്ങള്‍ ഉണ്ടായേ തീരൂ. ഈ സ്ഥാപനങ്ങളുടെ മേല്വിചാരകന്മാരായ മതമേലദ്ധ്യക്ഷന്മാര് ആദായനികുതിക്കും വിധേയരല്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ചില ന്യൂജനറേഷന് സഭകളുടെ തലവന്മാര്ക്ക് വന്നുകൂടുന്ന ധനശേഖരത്തിന്റെ സ്രോതസ്സുകളും നിക്ഷേപങ്ങളും സംബന്ധിച്ച് കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അവ ആരെയും അമ്പരപ്പിക്കുവാന്‍ മതിയായതാണ്. നോണ്‍ എപ്പിസ്കോപ്പല്‍ സഭകളുടെ ഉന്നതശ്രേണിയിലുള്ള പാസ്റ്ററന്മാര് ദശാംശം എന്ന കണക്കില്‍ തങ്ങളുടെ വിശ്വാസികളായ അനുയായികളില്‍ നിന്നും സമ്പാദിച്ചെടുക്കുന്ന ധനത്തിന്റെ കണക്കു ബോധിപ്പിക്കുവാന്‍ ഇപ്പോള്‍ അവര്‍ക്കു യാതൊരു ബാദ്ധ്യതയുമില്ല.
(ദശാംശം എന്നത് ബൈബിളിലെ പഴയനിയമത്തില്‍ മോശെ തന്റെ അനുയായികളായ യഹൂദന്മാരോട് പിരിച്ചെടുത്തുകൊണ്ടിരുന്നത് ദൈവമായ യഹോവ അപ്രകാരം കല്പിക്കുന്നു എന്നത് അവരെ ധരിപ്പിച്ചുകൊണ്ടായിരുന്നു. യേശുക്രിസ്തു ഇപ്രകാരമുള്ള ദശാംശത്തെ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കിലും സമ്പാദ്യത്തിനുള്ള സ്രോതസ്സായി ന്യൂജനറേഷന് പാസ്റ്ററന്മാര് ദശാംശം എന്ന പ്രമാണം ഇപ്പോഴും ഉപയോഗിച്ച് ധനസമ്പാദനം നടത്തുന്നു.)
വിവിധ ക്രിസ്തീയ സമുദായങ്ങളുടെ മേലദ്ധ്യക്ഷന്മാര്ക്കും മേല്പറഞ്ഞ പാസ്റ്ററന്മാര്ക്കും ലഭിച്ചുകൊണ്ടിരിക്കുന്ന സ്വത്തുക്കള്‍ക്ക് അദായനികുതി കൊടുക്കാതെ അവരില്‍ പലരും സ്വന്തമായും ചിലര്‍ അവരുടെ കുടുംബാംഗങ്ങള്‍ക്കായും സമ്പത്തുകള്‍ മാറ്റുന്നുണ്ടെന്ന് വിശ്വസിക്കുന്ന അനവധിപേരെ ഈ ലേഖകന്‍ അറിയാം. സ്വന്തമായി വലിയവീടുകള്‍ വച്ചും വലിയ ആഡംബരകാറുകള്‍ വാങ്ങിയും അവരില്‍ പലരും (അപൂര്‍വ്വം ചിലര്‍ ഒഴികെ) സൗഭാഗ്യ ജീവിതം നയിച്ചുവരുന്നു. ഭാരതത്തില്‍ ആദായനികുതിക്ക് വിധേയരല്ലാത്ത ആദായമുള്ളവര്‍ ആരും ഉണ്ടാകാന്‍ പാടില്ലെന്ന് പറയുന്നതില്‍ എന്തെങ്കിലും അപാകതയുണ്ടോ?
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ക്ക് ഡൊണേഷന്‍ എന്ന പേരില്‍ ഗണ്യമായ സംഖ്യവാങ്ങുന്നത് നിയമവിരുദ്ധമാണെന്നറിയാമെങ്കിലും തങ്ങള്‍ ആരും അത് വാങ്ങുന്നില്ലെന്ന് രഹസ്യമായിപ്പോലും പറയാന്‍ ഒരു സഭയുടെയും നേതൃത്വം തയ്യാറല്ലെന്ന് ഓര്‍ക്കണം.
എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും നടത്തുന്ന നിയമനങ്ങള്‍ക്ക് കോഴവാങ്ങാത്ത അപൂര്‍വ്വം സ്ഥാപനങ്ങളെ എനിക്കറിയാം. വാങ്ങുന്ന കോഴയുടെ സംഖ്യയ്ക്ക് രസീതോ മറ്റ് രേഖകളോ നല്കുകയില്ലെന്ന് മാത്രമല്ല സ്ഥാപനങ്ങളുടെ കണക്കുകളില്‍ പോലും അത് കാണിക്കാത്ത ഭൂരിപക്ഷം സഭകളും കള്ളക്കണക്ക് എഴുതുന്നുണ്ടെന്നുള്ളത് ഒരു പരമാര്‍ത്ഥമാണ്. അതായത് ഭൂരിപക്ഷം സഭാവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ കള്ളപ്പണം കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നു. ഇത് നിയമംമൂലം തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ ഭാവിയില്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള ഒരു സാമൂഹിക വിപത്തായി അത് വളര്‍ന്നുകൊണ്ടിരിക്കും. (ഒരു സാമൂഹിക തിന്മയായി വളര്‍ന്ന സ്ത്രീധന സമ്പ്രദായം നിയമംമൂലം നിരോധിക്കുകയും പിന്നീട് കര്‍ക്കശമായ വകുപ്പുകള്‍ ചേര്‍ത്ത് സ്ത്രീധന കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് രക്ഷപെടാന്‍ സാധിക്കാത്തതരത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്ത വസ്തുത ഇത്തരുണത്തില്‍ ചൂണ്ടിക്കാണിക്കട്ടെ).
എല്ലാ സ്രോതസ്സുകളിലുമായി കുമിഞ്ഞുകൂടുന്ന സഭാസ്വത്തുക്കളുടെ ഭരണം നിയന്ത്രിക്കുന്നതിനുള്ള നിയമം വന്നതുകൊണ്ടുമാത്രം ആ സ്വത്തുക്കള്‍ ഗവണ്മെന്റ് ഏറ്റെടുക്കുമെന്ന് പ്രചരിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. നിയമം ഉള്ളതുകൊണ്ട് ഹിന്ദുസമുദായങ്ങളുടേയോ, മുസ്ലിങ്ങളുടേയോ സിഖുകാരുടെയോ സമൂഹസമ്പത്ത് ഗവണ്മെന്റ് ഏറ്റെടുത്തിട്ടില്ല. ഏറ്റെടുക്കാനാവുകയുമില്ല. സഭകളുടെ സാമ്പത്തിക കാര്യങ്ങളില്‍ പൊതുസുതാര്യത ഉണ്ടാവുന്നത് നവോത്ഥാനത്തിനും ശുചീകരണത്തിനും ഉപകാരമായി തീരുകയേ ഉളളൂ.
സമൂഹത്തില്‍ നിലനിന്നിരുന്ന മറ്റു ചില ദുഷ്പ്രവണതകളെ ശുദ്ധീകരിക്കാനോ മാറ്റംവരുത്താനോ വിമുഖത പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നുവെന്ന് ഓര്‍മ്മിപ്പിക്കട്ടെ. ക്രിസ്ത്യന്‍ കുടുംബത്തിലെ സ്ത്രീകള്‍ക്ക് പിതാവിന്റെ സ്വത്തില്‍ നിന്ന് നിയമപ്രകാരം കിട്ടേണ്ട അവകാശം പിതാവ് വില്പത്രം എഴുതി വയ്ക്കുന്നില്ലെങ്കില് ലഭിക്കുമായിരുന്നില്ല. 5000 രൂപയോ മകന്റെ സ്വത്തിന്റെ കാല്‍ഭാഗമോ ഇതിലേതാണോ കൂടുതല്‍ അതു കിട്ടുന്നതിനു മാത്രമേ പെണ്മക്കള്ക്ക് 1985 വരെ അവകാശം ഉണ്ടായിരുന്നുള്ളൂ. വളരെ പ്രാകൃതമായ ഒരു നിയമമായിരുന്നു അത്. നിയമത്തിന്റെ മാറ്റത്തിന് വേണ്ടി ഒരു ക്രിസ്തീയ വിഭാഗവും ആഹ്വാനം നടത്താതിരുന്ന കാലത്താണ് കോട്ടയം സ്വദേശിനി മേരി റോയി സുപ്രീംകോടതിയില്‍ നേരിട്ട് റിട്ട് ഹര്‍ജി കൊടുത്തത്. (ഞാന്‍ അഭിഭാഷകനായിരുന്നപ്പോള്‍ മേരിറോയിയുടെ നിയമ ഉപദേശകനായിരുന്നു) അതനുസരിച്ച് സ്ത്രീക്കും പുരുഷനും പിതൃസ്വത്തിന്മേല് 1951 മുതല്‍ തുല്യഅവകാശമുണ്ടെന്ന് സുപ്രീംകോടതി 1985 വിധിച്ചു. സ്ത്രീക്കും പുരുഷനും തമ്മില്‍ വിവേചനം പാടില്ലെന്ന് പറയുന്ന ഒരു റിപ്പബ്ലിക്കില്‍ ആ വിവേചനം ഭരണഘടന നടപ്പാക്കിയതിന് ശേഷം ഏകദേശം 35 വര്‍ഷക്കാലം കൂടി ഇവിടെ നിലനിന്നിരുന്നു!
ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ചിടത്തോളം നീതിബോധം പലപ്പോഴും വളരെ താമസിച്ചാണ് ഉദിക്കുന്നത്. ക്രൈസ്തവരുടെ പൊതുസമ്പത്ത് ഭരിക്കുന്നതിന് നിയമം നിര്‍മ്മിക്കാന്‍ ഇനി താമസം ഉണ്ടാകാന്‍ പാടില്ല. സ്വത്തുക്കളും സമ്പാദ്യങ്ങളും മതങ്ങളുടേതായാലും പാസ്റ്ററന്മാരുടേതായാലും മതമേലദ്ധ്യക്ഷന്മാരുടേതായാലും അവ ഭരിക്കുന്നതിന് പാര്‍ലമെന്റോ നിയമസഭകളോ പാസാക്കുന്ന നിയമങ്ങള്‍ വേണമെന്ന് പറയുമ്പോള്‍ അത് നമ്മുടെ അവകാശങ്ങളെ അപകടപ്പെടുത്തുമെന്ന് പ്രചാരണം നടത്തുന്നത് അധാര്‍മ്മികമാണ്. അത് ന്യൂനപക്ഷങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഞാന്‍ വഖഫ് നിയമത്തെക്കുറിച്ചും സിഖ്ഗുരുദ്വാര നിയമത്തെക്കുറിച്ചും എടുത്തു പറഞ്ഞത് അക്കാര്യം ചൂണ്ടിക്കാണിക്കുന്നതിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: