ശബരിമല: ശബരിമലയുടെ ചരിത്രത്തിലാദ്യമായി ഹരിവരാസനം പാതിവഴിയില്‍ നിലച്ചത് തീര്‍ത്ഥാടകരെ നിരാശരാക്കി. ധര്‍മശാസ്താവിന്റെ വിശേഷദിനമായ ശനിയാഴ്ച രാത്രി ഹരിവരാസനം കേള്‍ക്കാന്‍ സന്നിധാനത്തും പരിസരങ്ങളിലും ആയിരക്കണക്കിന് അയ്യപ്പന്മാരാണ് തടിച്ചുകൂടിയത്.
രാത്രി 11.16ന് തുടങ്ങി ഏതാനും മിനിറ്റുകള്‍ക്കുശേഷം ഹരിവരാസനം പാതിവഴിയില്‍ നിലച്ചു. അയ്യപ്പന്റെ ഉറക്കുപാട്ടായാണ് ഹരിവരാസനം അറിയപ്പെടുന്നത്. ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ ഹരിവരാസനം കേട്ടശേഷമേ മലയിറങ്ങാറുള്ളു. എന്നാല്‍, ശനിയാഴ്ച രാത്രി ഹരിവരാസനം പാതിവഴിയില്‍ നിലച്ചത് തീര്ഥാടകരെയാകെ നിരാശരാക്കി. നടയ്ടയ്ക്കുന്നതിന് മുമ്പായി ശ്രീകോവിലനിനുള്ളില് തന്ത്രിയും മേല്‍ശാന്തിയും ഹരിവരാസനം പാടുമ്പോള്‍ പുറത്തുനില്‍ക്കുന്ന ഭക്തര്‍ക്ക് കേള്‍ക്കുന്നതിനുവേണ്ടിയാണ് റെക്കാര്‍ഡ് ചെയ്ത ഹരിവാസനം മൈക്കിലൂടെ കേള്‍പ്പിക്കുന്നത്.
ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശം ലഭിച്ചതിന് ശേഷം മാത്രമാണ് സാധാരണനിലയില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിച്ച് തുടങ്ങുക. എന്നാല്‍, ആശയവിനിയമത്തിലെ അവ്യക്തത മൂലമാണ് സോപാനത്ത് ഹരിവരാസനം പാടുന്നതിന് മുമ്പായി ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിച്ചത്. ഇത് തിരിച്ചറിഞ്ഞതോടെ മൈക്കിലൂടെ കേള്‍പ്പിച്ച ഹരിവരാസനം നിര്‍ത്തിവച്ചു. ഹരിവരാസനം കേള്‍പ്പിക്കുന്നതിനായി സന്നിധാനത്തും പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണികള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയും ഭക്തര്‍ക്കുണ്ട്. ഹരിവരാസനം പാതിവഴിയില്‍ നിലച്ചത് ഏറെ ദൗര്‍ഭാഗ്യകരമാണെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: