തൃശൂര്‍: പള്ളിയിലെ ഊരുവിലക്ക് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജനം ടിവി ക്യാമറമാനേയും കാര്‍ഡ്രൈവറേയും മുപ്പതംഗസംഘം ക്രൂരമായി തല്ലിച്ചതച്ചു. നട്ടെല്ലിനും ആന്തരികാവയവങ്ങള്‍ക്കും പരിക്കേറ്റ നിലയില്‍ ജനംടിവി ക്യാമറമാന് വയനാട് സ്വദേശിയായ ജിതിന്, കാര്‍ ഡ്രൈവര്‍ ആനന്ദന് എന്നിവരെ തൃശൂര്‍ ഗവ. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലാപ്ടോപ്പിനും ക്യാമറക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ ഒമ്പതിനാണ് പള്ളിക്ക് മുന്നില്‍ സമരം നടക്കുന്നതായുള്ള ഫോണ്‍ വന്നതിനെത്തുടര്‍ന്ന് ജനം ടിവി സംഘം ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളിക്ക് മുന്നില്‍ എത്തിയത്. എന്നാല്‍ സമരക്കാര്‍ വരുന്നത് കാത്ത് പള്ളി ഗ്രൗണ്ടില്‍ നില്‍ക്കുമ്പോഴാണ് സമരത്തിന് കാരണമായിട്ടുള്ള ഫഌക്സ് ബോര്‍ഡ് കണ്ടത്. ഇതില്‍ പള്ളിയ്ക്കും വിശ്വാസികള്‍ക്കുമെതിരെ പ്രചാരണം നടത്തുന്ന റാഫേലിന്റെ മകന്റെ വിവാഹം നടത്തിക്കൊടുക്കരുതെന്നുള്ള ബോര്‍ഡുമുണ്ടായിരുന്നു. ഇത് ക്യാമറയില്‍ പകര്‍ത്തുമ്പോഴാണ് മുപ്പതംഗസംഘമെത്തി ഇവരെ ആക്രമിച്ചത്.
കാറിന്റെ സീറ്റില്‍ വെച്ചിരുന്ന ലാപ്ടോപ്പ് എടുത്ത് വലിച്ചെറിയുകയും മൈക്ക് നശിപ്പിക്കുകയും ചെയ്തു. തടയുവാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ ആനന്ദിനും മര്‍ദ്ദനമേറ്റു. ക്യാമറ ബലമായി പിടിച്ചുവാങ്ങിയ സംഘം ജിതിനെ ഗ്രൗണ്ടിലൂടെ വലിച്ചുകൊണ്ടുപോവുകയും കരിസ്മാറ്റിക് ധ്യാനം നടക്കുന്ന ഹാളിനകത്തു കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് താഴെ വീണ ഇയാളുടെ വയറ്റില്‍ ചവിട്ടുകയും ചെയ്തു. ഇതാണ് ആന്തരാവയവങ്ങള്‍ക്ക് ക്ഷതം സംഭവിക്കുവാന്‍ കാരണമായത്. കൂടാതെ കഴുത്തില്‍ ഉണ്ടായിരുന്ന ഐഡന്റിറ്റി കാര്‍ഡിന്റെ വള്ളികൊണ്ട് കഴുത്ത് മുറുക്കി ശ്വാസം മുട്ടിക്കുകയും ചെയ്തു. കൈകൂപ്പി അപേക്ഷിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്നു. പിന്നീട് ക്യാമറയിലെ മെമ്മറി കാര്‍ഡ് ബലമായി ഊരിയെടുത്തതിന് ശേഷമാണ് സംഘം ഇവരെ പറഞ്ഞുവിട്ടത്.
പള്ളിയും നാട്ടുകാരും തമ്മിലുള്ള തര്‍ക്കം വിവാദമാക്കുവാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ആക്രമണമെന്ന് സംശയിക്കുന്നു. പള്ളിക്ക് അടുത്ത് താമസിക്കുന്നവര്‍ പള്ളിപെരുന്നാളിന് നടക്കുന്ന വെടിക്കെട്ട് നിര്‍ത്തിവെക്കുവാന്‍ കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് നാട്ടുകാരനായ റാഫേലിനെതിരെ തിരിയുവാന്‍ സഭാവിശ്വാസികളെ പ്രേരിപ്പിച്ചത്. സ്റ്റേ വാങ്ങിച്ച റാഫേലിന്റെ മകളുടെ വിവാഹം പള്ളിയില്‍ വെച്ച് നടത്തിക്കൊടുക്കരുതെന്ന നിലപാടിലാണ് ഇവിടെ ഒരു വിഭാഗം. വിവാഹം നടത്തിക്കൊടുക്കാമെന്ന് പള്ളി വികാരി കഴിഞ്ഞദിവസം സമ്മതിച്ചതായി പറയുന്നു. റാഫേലിനും കുടുംബത്തിനും ഊരുവിലക്ക് കല്പിക്കാനുള്ള നീക്കത്തില്‍ പ്രദേശത്ത് വിശ്വാസികള്‍ക്കിടയില്‍ത്തന്നെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: