കൊച്ചി: മണ്മറഞ്ഞ മഹാരഥന്മാരും കണ്മറഞ്ഞ കാഴ്ചകളും ദൃശ്യപഥത്തിലേക്ക് ഇറങ്ങിവന്നപ്പോള്‍ കൊച്ചിയുടെ പഴയതലമുറയിലുള്ളവരുടെ മറവിയുടെ മറനീക്കി. എറണാകുളം കരയോഗ നവതി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ടിഡിഎം ഹാളില്‍ ഇന്നലെ ആരംഭിച്ച ‘ഓര്മചിത്രങ്ങള്’ എന്ന ഫോട്ടോ പ്രദര്‍ശനമാണ് പലര്‍ക്കും അനുഭവമായി മാറിയത്. ഒരു നൂറ്റാണ്ടിന്റെ കൊച്ചിയുടെ നേര്‍ക്കാഴ്ചക്കൊപ്പം ഒമ്പത് പതിറ്റാണ്ടിന്റെ കരയോഗത്തിന്റെ വളര്‍ച്ചയുടെ രേഖാചിത്രവുമുണ്ട്. നഗരക്കാഴ്ചകളില്‍ പഴയ രാജേന്ദ്രമൈതാനവും ഹജൂര്‍കച്ചേരിയും ദിവാന്‍സ് റോഡിലെ റസിഡന്‍ഷ്യല്‍ പാലസും സെന്റ് ആല്ബര്ട്് സ്കൂളും വാണിഭതെരുവുകളുമുണ്ട്. എറണാകുളം കരയോഗത്തില്‍ അതിഥികളായെത്തിയ മഹാരാഥന്മാരില് മുന്‍ രാഷ്ട്രപതി സാക്കീര്‍ ഹുസൈന്, ജി. കസ്തൂരി രംഗന്, ജ്യോതി വെങ്കിടാചലം, ഉത്രാടം തിരുനാള്‍ മഹാരാജാവ്, മാധവിക്കുട്ടി, കെ. കരുണാകരന്, ലക്ഷ്മി എന്‍. മേനോന്, കെ.പി. കേശവമേനോന്, ജി ശങ്കരക്കുറുപ്പ്, പി.പരമേശ്വരന്, ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി പടിയറ, കാഞ്ചി കാമകോടി മഠാധിപതി ജയേന്ദ്ര സരസ്വതി, മാര്‍ ക്രിസോസ്റ്റം എന്നിവരുടെ ചിത്രങ്ങള്‍ നഗരചരിത്രത്തോടൊപ്പം കരയോഗവും ചേര്‍ന്നു നില്‍ക്കുകയാണെന്ന തിരിച്ചറിവുണ്ടാക്കും. ഇന്നലെ വൈകീട്ട് നടന്ന ചടങ്ങില്‍ ജസ്്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. 25വരെ നീളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: