കൊച്ചി: ഫാസിസത്തിനെതിരെ ഇടത് ആഭിമുഖ്യ സംഘടനകള്‍ സംഘടിപ്പിച്ച മനുഷ്യസംഗമത്തില്‍ സിപിഎമ്മിന്റെ ഫാസിസ്റ്റ് മുഖം തുറന്ന് കാട്ടി പ്രതിഷേധം. ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയെന്ന പേരില്‍ എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയിലാണ് സംഘാടകരില്‍ ചിലര്‍ സിപിഎമ്മിന്റെ ഫാസിസത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്.
സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം. എ. ബേബി പ്രസംഗിക്കാന്‍ എണീറ്റതോടെ സദസില്‍ ഇരുന്ന 15 ഓളം പേര് സിപിഎം കാപാലികര്‍ 51 വെട്ട് വെട്ടി കൊലപ്പെടുത്തിയ ടി.പി.ചന്ദ്രശേഖരന്റെ ചിത്രം അടങ്ങിയ ബാനര്‍ ഉയര്‍ത്തികാണിച്ച് ഇതും ഫാസിസമല്ലെയെന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു. സംഘാടക ബാഡ്ജ് ധരിച്ചവരായിരുന്നു പ്രതിഷേധക്കാര്‍ ഇതോടെ മറ്റുള്ളവര്‍ ഇടപെട്ട് ഇവരെ ശാന്തരാക്കുകയായിരുന്നു. പ്രതിഷേധത്തിന് ശേഷം പ്രസംഗിച്ച ബേബി സിപിഎം ആത്മവിമര്‍ശനത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു തുടക്കം. ഫാസിസത്തിനെതിരെ പൊതുമണ്ഡലത്തില്‍ പ്രതിരോധത്തിന് ഇറങ്ങുമ്പോള്‍ മനുഷ്യാവകാശം പോലുള്ള കാര്യങ്ങളില്‍ സിപിഎം ആത്മവിമര്‍ശനത്തിന് തയ്യാറാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ അനുഗ്രഹാശിസുകളോടെ ഇടത് ആഭിമുഖ്യ സംഘടനകള്‍ ചേര്‍ന്ന് ഫാസിസത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ സിപിഎമ്മിന്റെ ഫാസിസ്റ്റ് വിരുദ്ധ മുഖാവരണം അഴിഞ്ഞ് വീണ കാഴ്ച സദസിലും വേദിയിലും ഉള്ളവരെ അമ്പരിപ്പിച്ചു. എതിരാളികളെ അരിഞ്ഞ് വീഴ്ത്തുന്ന ഫാസിസ്റ്റ് രീതിയാണ് ചന്ദ്രശേഖരന്റെ ചിത്രങ്ങള്‍ അടങ്ങിയ ബാനറുകള്‍ ഉയര്ത്തികാണിച്ചതിലൂടെ പ്രതിഷേധക്കാര്‍ തുറന്ന് കാട്ടിയത്.
ഫാസിസത്തിനെതിരെയെന്ന പേരില്‍ രണ്ട് ദിവസങ്ങളിലായി എറണാകുളത്ത് സംഘടിപ്പിച്ച പരിപാടികള്‍ക്ക് ആളെകൂട്ടിയത് പീപിള്‍ എഗെയ്ന്‍സ്റ്റ് ഫാസിസം എന്ന ഫേസ്ബുക്ക് പേജിലൂടെയാണ്. കഴിഞ്ഞവര്‍ഷം നവംബറില്‍ കൊച്ചിയില്‍ നടന്ന ചുംബന സമരത്തിന് ആളെ കൂട്ടിയതും ഫേസ്ബുക്ക് ക്യാമ്പയിന് വഴിയായിരുന്നു. അന്ന് ചുംബന സമരത്തിന് നേതൃത്വം നല്കിയവര് പിന്നീട് ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അകത്താവുകയും ചെയ്തു. ചുംബന സമരത്തിന് പിന്തുണനല്കിയവര് തന്നെയാണ് ഇപ്പോള്‍ മനുഷ്യസംഗമവും സംഘടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: