യൊകൊഹാമ: ക്ലബ് ഫുട്ബോളിലെ ലോക കിരീടം മൂന്നാം തവണയും ബാഴ്സലോണയ്ക്ക്. ഇന്നലെ നടന്ന ഫൈനലില്‍ അര്‍ജന്റീനയില്‍ നിന്നുള്ള റിവര്‍പ്ലേറ്റിനെ മടക്കമില്ലാത്ത മൂന്നു ഗോളിന് തുരത്തി ബാഴ്സ. ലൂയി സുവാരസിന്റെ ഇരട്ട ഗോളും, ലയണല്‍ മെസിയുമാണ് കറ്റാലന്‍ പടയ്ക്ക് മിന്നും ജയമൊരുക്കിയത്. നാലാം തവണയാണ് ടീം ഫൈനലിലെത്തുന്നത്. മൂന്നുവട്ടം കിരീടം നേടുന്ന ആദ്യ ക്ലബ്ബുമായി ബാഴ്സലോണ.
മെസിയും സുവാരസും നെയ്മറുമെല്ലാം അണിനിരന്ന കറ്റാലന്‍ പടയ്ക്കെതിരെ റിവര്‍പ്ലേറ്റിന് അടിതെറ്റി. ആക്രമിക്കാന്‍ ലക്ഷ്യമിട്ട് 4-3-3 ശൈലിയിലാണ് എന്റിക് ബാഴ്സയെ ഒരുക്കിയത്. 4-1-3-2 ശൈലിയാണ് ലാറ്റിനമേരിക്കന്‍ ടീം സ്വീകരിച്ചത്. മുപ്പത്തിയാറാം മിനിറ്റില്‍ മെസി നാട്ടിലെ ക്ലബ്ബിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. ഡാനി ആല്വ്സുമായി ചേര്‍ന്നുള്ള നീക്കത്തിനൊടുവില്‍ മെസി ലക്ഷ്യം കണ്ടത്. വലതു പാര്‍ശ്വത്തിലൂടെ മുന്നേറിയിരുന്ന ആല്‍വ്സിന് ആദ്യം പന്ത് നല്കി മെസി. ആല്‍വ്സ് ബോക്സില്‍ കാത്തു നിന്ന നെയ്മറിലേക്ക്. നെയ്മറിന്റെ ഹെഡ്ഡര്‍ സ്വീകരിച്ച മെസി പിഴവൊന്നും വരുത്താതെ വലയിലാക്കി (1-0).
ഇടവേളയ്ക്കു ശേഷവും ആധിപത്യം തുടര്‍ന്ന സ്പാനിഷ് ടീം 49ാം മിനിറ്റില്‍ സുവാരസിലൂടെ ലിഡുയര്ത്തി. റിവര്‍പ്ലേറ്റ് പ്രതിരോധ കോട്ടയ്ക്കു മുകളിലൂടെ സെര്‍ജിയോ ബുസ്ക്വെറ്റ് നല്കിയ പന്ത് സുവാരസ് ലക്ഷ്യത്തിലെത്തിച്ചത്. 68ാം മിനിറ്റില്‍ ഉറുഗ്വെ താരം തന്നെ പട്ടിക തികച്ചു. നെയ്മറുമായി ചേര്‍ന്നുള്ള നീക്കമാണ് ഇത്തവണ ഗോളില്‍ കലാശിച്ചത്. നെയ്മര്‍ ബോക്സില്‍ സുവാരസിന് ലക്ഷ്യമാക്കി പന്ത് നല്കി. പെനല്‍റ്റി സ്പോട്ടില്‍ കാത്തുനിന്നിരുന്ന സുവാരസ് പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ വലയിലേക്കു തൊടുത്തപ്പോള്‍ റിവര്‍ ഗോളി മാഴ്സെലോ ബരൊവെറോ നിഷ്പ്രഭനായി. ആദ്യമായാണ് റിവര്‍പ്ലേറ്റ് ക്ലബ് ഫുട്ബോള്‍ ഫൈനലിലെത്തുന്നത്.
2015ല്‍ ബാഴ്സലോണയുടെ അഞ്ചാം കിരീടമാണിത്. ലാ ലിഗ, സ്പാനിഷ് കപ്പ്, ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവ ഈ വര്‍ഷം നൗ കാംപിലെത്തി. ഈ ടീമിലെ മെസി, ബുസ്ക്വെറ്റ്, പിക്വെ, ഇനിയെസ്റ്റ, ആല്‍വ്സ് എന്നിവര്‍ മുന്‍പത്തെ രണ്ടു കിരീടനേട്ടത്തിലും പങ്കാളിയായി. ലൂയി സുവാരസിനാണ് ഗോള്‍ഡണ്‍ ബോള്‍.
ചൈനയില്‍നിന്നുള്ള ഗുവാങ്ഷു എവര്ഗ്രനേഡിനെ 2-1ന് കീഴടക്കി ജപ്പാന്റെ ഹിരോഷിമ സാന്ഫ്രെസീ മൂന്നാം സ്ഥാനക്കാരായി. മൂന്നാം മിനിറ്റില്‍ പൗളീഞ്ഞൊയിലൂടെ മുന്നിലെത്തിയ എവര്ഗ്രെനേഡിനെ ഡൗഗ്ലസിന്റെ ഇരട്ട ഗോളിലാണ് ഹിരോഷിമ മറികടന്നത്. 70, 83 മിനിറ്റില്‍ ഡൗഗ്ലസ് ലക്ഷ്യം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: