ഹാമില്ട്ടണ്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ശ്രീലങ്ക തോല്‍വി മുന്നല്ക്കാണുന്നു. 55 റണ്‍സിന്റെ നിര്‍ണായകമായ ഒന്നാമിന്നിങ്സ് ലീഡ് സ്വന്തമാക്കിയിട്ടും, രണ്ടാമിന്നിങ്സില്‍ തകര്‍ന്നടിഞ്ഞ് സ്വയം കുഴിതോണ്ടി ലങ്ക. ജയിക്കാന്‍ 189 റണ്‍സ് ആവശ്യമുള്ള ന്യൂസിലന്‍ഡ് മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സില്‍. രണ്ട് ദിവസവും അഞ്ച് വിക്കറ്റും കൈയിലിരിക്കെ ലക്ഷ്യം നേടാന്‍ 47 റണ്‍സ് മാത്രം. 78 റണ്‍സുമായി കെയ്ന്‍ വില്യംസണ് ക്രീസില്‍. സ്കോര്‍: ശ്രീലങ്ക – 292, 133, ന്യൂസിലന്‍ഡ് – 237, 142/5.
ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 232 എന്ന നിലയില്‍ ഇന്നലെ ബാറ്റിങ് ആരംഭിച്ച കിവികള്‍ക്ക് അഞ്ച് റണ്‍സേ ചേര്‍ക്കാനായുള്ളു. ഭേദപ്പെട്ട ലീഡുമായി രണ്ടാമിന്നിങ്സ് തുടങ്ങിയ ലങ്കയ്ക്ക് ആതിഥേയ ബൗളര്‍മാര്‍ക്കെതിരെ പിടിച്ചുനില്‍ക്കാനായില്ല. ടിം സൗത്തി നാലും നീല്‍ വാഗ്നര്‍ മൂന്നും ഡഗ് ബ്രേസ്വെല് രണ്ടു വിക്കറ്റെടുത്തു. ഓപ്പണര്‍ കുശാല്‍ മെന്‍ഡിസ് (46) ടോപ് സ്കോറര്‍. ദിമുത് കരുണരത്നെ (27), മിലിന്ദ സിരിവര്‍ധന (26) എന്നിവര്‍ക്കും രണ്ടക്കം കാണാനായി.
ചെറിയ ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ കിവികളും പതറിയെങ്കിലും കെയ്ന്‍ വില്യംസണിന്റെ (78 നോട്ടൗട്ട്) ഒറ്റയാള്‍ പോരാട്ടം മത്സരം അവരുടെ വഴിക്കാക്കി. റോസ് ടെയ്ലര് (35), നായകന് ബ്രെണ്ടന്‍ മക്കല്ലം (18) എന്നിവരും രണ്ടക്കം കണ്ടു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വാട്ലിങ് ക്രീസില്‍. ദുഷ്മന്ത ചമീരയാണ് രണ്ടാമിന്നിങ്സിലും ആതിഥേയരെ തകര്‍ത്തത്. ചമീര നാലു വിക്കറ്റെടുത്തു. ഒരു വിക്കറ്റ് സുരംഗ ലക്മലിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: