ലണ്ടന്‍: ഹോസെ മൗറീഞ്ഞൊ മടങ്ങിയ ശേഷമുള്ള ആദ്യ കളിയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ ചെല്‍സിക്ക് ജയം. സ്വന്തം തട്ടകത്തില്‍ സണ്ടര്‍ലാന്‍ഡിനെ മടക്കമില്ലാത്ത മൂന്നു ഗോളിന് കീഴടക്കിയാണ് ചെല്‍സി വിജയവഴിയില്‍ തിരിച്ചെത്തിയത്. അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അപ്രതീക്ഷിത തോല്‍വി. നോര്‍വിച്ച് സിറ്റി യുണൈറ്റഡിനെ ഞെട്ടിച്ചു (2-1). ജയത്തോടെ ലെയ്സെസ്റ്റര്‍ സിറ്റി ഒന്നാമത് തുടരുന്നു. എവര്‍ട്ടണിനെ 3-2ന് മറികടന്നു ലെയ്സെസ്റ്റര്‍.
സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബ്രാനിസ്ലാവ് ഇവാനോവിച്ച് (അഞ്ച്), പെഡ്രൊ (13), ഓസ്കര് (50) എന്നിവരാണ് ചെല്‍സിക്കായി ലക്ഷ്യം കണ്ടത്. ബോറിനി സണ്ടര്‍ലാന്‍ഡിന്റെ ആശ്വാസം. 17 കളികളില്‍ 18 പോയിന്റായ ചെല്‍സി പതിനഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ഗസ് ഹിഡിങ്കാണ് മത്സരത്തില്‍ ചെല്‍സിയെ കളത്തിലിറക്കിയത്. ഓള്‍ഡ് ട്രാഫോഡില്‍ യുണൈറ്റഡിന് കാലിടറി. കാമറോണ്‍ ജെറോം, അലെക്സാണ്ടര്‍ ടെറ്റി എന്നിവരുടെ ഗോളില്‍ ജയം സ്വന്തമാക്കി നോര്‍വിച്ച്. ആന്റണി മാര്‍ഷ്യല്‍ യുണൈറ്റഡിന്റെ ആശ്വാസം. 17 കളികളില്‍ 29 പോയിന്റുമായി അഞ്ചാമത് യുണൈറ്റഡ്.
കടുത്ത പോരാട്ടത്തില്‍ റിയാദ് മഹെര്സിന്റെ ഇരട്ട ഗോളുകളാണ് ലെയ്സെസ്റ്ററിനെ തുണച്ചത്. 27, 65 മിനിറ്റുകളില്‍ ലെയ്സെസ്റ്റര്‍ ലക്ഷ്യം കണ്ടു. ഷിന്‍ജി ഒസാക്കി മൂന്നാമത്തെ ഗോളിനുടമ. റോമേലു ലുകാകു, കെവിന് മിറാല്ലസ് എവര്‍ട്ടണിന്റെ സ്കോറര്‍മാര്‍. 13 കളികളില്‍ 38 പോയിന്റുമായി ഒന്നാമത് തുടരുന്നു ലെയ്സെസ്റ്റര്‍. മറ്റൊരു കളിയില്‍ ടോട്ടനം മടക്കമില്ലാത്ത രണ്ടു ഗോളിന് സതാംപ്ടണിനെ കീഴടക്കി. ജയം 29 പോയിന്റുമായി സതാംപ്ടണിനെ നാലാമതെത്തിച്ചു. യുണൈറ്റഡിനും ഇതേ പോയിന്റെങ്കിലും ഗോള്‍ ശരാശരി തുണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: