മാഞ്ചസ്റ്റര്‍: പ്രൊഫഷണല്‍ ബോക്സിങ്ങില്‍ ഇന്ത്യന്‍ താരം വിജേന്ദര്‍ സിങ്ങിന്റെ കുതിപ്പ് തുടരുന്നു. സര്‍ക്യൂട്ടിലെത്തി തുടരെ മൂന്നാം മത്സരത്തിലും എതിരാളിയെ ഇടിച്ചിട്ടു വിജേന്ദര്‍. തന്നേക്കാള്‍ ഏറെ മത്സരപരിചയമുള്ള ബള്‍ഗേറിയയുടെ സാമെറ്റ് ഹ്യുസെയ്നോവിനെയാണ് രണ്ടാം റൗണ്ടില്‍ വിജേന്ദര്‍ നിലംപരിശാക്കിയത്.
ആറ് റൗണ്ട് നീണ്ട മത്സരമാണ് ഇന്ത്യന്‍ താരം രണ്ടാം റൗണ്ടില്‍ അവസാനിപ്പിച്ചത്. ഒക്റ്റോബറില്‍ പ്രൊഫഷണല്‍ രംഗത്തെ ആദ്യ മത്സരത്തില്‍ സോണി വിറ്റ്ലിങ്ങിനെയും, നവംബറില്‍ ഡീന്‍ ഗില്ലെനെയും വിജേന്ദര്‍ നോക്കൗട്ട് ചെയ്തിരുന്നു.
ആക്രമിക്കാതെ സ്വയം രക്ഷിക്കാന്‍ ശ്രമിച്ച ഹ്യുസെയ്നോവിനെ തുടക്കത്തിലേ ആക്രമിച്ചുകൊണ്ട് ഇന്ത്യന്‍ താരം ആധിപത്യം പുലര്‍ത്തി. വിജേന്ദറിന്റെ പഞ്ചുകള്‍ക്ക് മറുപടി നല്‍കാനായില്ല ഹ്യുസെയ്നോവിന്.
രണ്ടാം റൗണ്ടില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ബള്‍ഗേറിയന്‍ താരം 40 സെക്കന്‍ഡുകള്‍ കൊണ്ട് തോല്‍വി സമ്മതിച്ചു. കഴിഞ്ഞ രണ്ടു മത്സരങ്ങളും നാലു റൗണ്ട് വീതമായിരുന്നു. ആദ്യമായാണ് ആറു റൗണ്ട് മത്സരത്തില്‍ വിജേന്ദര്‍ കളത്തിലിറങ്ങുന്നത്.
പ്രൊഫഷണല്‍ ബോക്സിങ്ങില്‍ ഇന്ത്യന്‍ താരം നേരിട്ട ഏറ്റവും പരിചയസമ്പന്നനാണ് ഹ്യുസെയ്നോവ്. 14 മത്സരങ്ങളുടെ അനുഭവമുണ്ട് ഇരുപത്തിയൊമ്പതുകാരനായ ബള്‍ഗേറിയന്‍ താരത്തിന്. ഇതില്‍ ഏഴു ജയവും നേടി. വിജേന്ദറിനാകട്ടെ രണ്ട് മത്സരങ്ങളുടെ പരിചയം മാത്രം. ജയം ആരാധകര്‍ക്കുള്ള ക്രിസ്മസ് സമ്മാനമെന്ന് മത്സരശേഷം വിജേന്ദര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: