ഇടുക്കി: കഴിഞ്ഞദിവസം രാത്രിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നു. ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെയാണ് ഷട്ടറുകള്‍ തുറന്നത്. നാല് ഷട്ടറുകള്‍ തുറന്നതില്‍ രണ്ട് എണ്ണം അരയടി വീതവും രണ്ട് എണ്ണം ഒരടി വീതവുമാണ് തുറന്നത്. ഇന്നലെ രാത്രി വൈകിയും ഡാമിലെ ജലനിരപ്പ് 141.69 അടിയാണ്. വനത്തില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് നീരൊഴുക്ക് കൂടിയതാണ് അണക്കെട്ടിലെ ജലനിരപ്പ് പെട്ടന്ന് ഉയരാന്‍ കാരണം.
കഴിഞ്ഞ ദിവസം രാത്രി 10 നും 12 നും ഇടയില്‍ സെക്കന്റില്‍ 8000 ഘന അടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തിയത്. തുടര്‍ന്ന് ഇത് 5000 ഘന അടി ആയെങ്കിലും ജലനിരപ്പ് ഉയരുകയായിരുന്നു. ഷട്ടര്‍ തുറന്ന് വിടുന്നതിന് അരമണിക്കൂര്‍ മുമ്പാണ് തമിഴ്നാട് കേരളത്തെ വിവരം അറിയിച്ചത്. 141.75 ല്‍ ജലനിരപ്പ് എത്തിയ സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറക്കാന്‍ തമിഴ്നാട് നിര്‍ബന്ധിതമായത്.
നീരൊഴുക്ക് വീണ്ടും കൂടുകയാണങ്കില് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. തമിഴ്നാട് 2000 ഘന അടി വീതം കൊണ്ടുപോകുന്നുണ്ടെങ്കിലും 3000 ത്തിന് മുകളിലാണ് ഡാമിലേക്കുള്ള വെള്ളത്തിന്റെ പ്രവാഹം. ഡാം തുറന്നതുമൂലം 1200 ഘന അടി വെള്ളമാണ് ഇടുക്കി ഡാമിലേക്ക് പെരിയാര്‍ വഴി ഒഴുകിയെത്തുന്നത്. ഡാമിന് സമീപം 5.2 മില്ലീമീറ്ററും തേക്കടി ബോട്ട് ലാന്റിംഗിങ്ങില് 20.8 മില്ലീമീറ്റര്‍ മഴയും ഇന്നലെ രാവിലെ രേഖപ്പെടുത്തി. ഇത് മൂന്നാം തവണയാണ് സ്പില്‍വേ ഷട്ടറുകള്‍ തമിഴ്നാട് തുറന്ന് വിടുന്നത്.
ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്വീപ്പേജ് വെള്ളത്തിലും വന്‍വര്‍ദ്ധനവാണ് ഉണ്ടായി. മിനിറ്റില്‍ 161 ലിറ്റര്‍ വെള്ളം അണക്കെട്ടിന്റെ ഗ്യാലറിയിലൂടെ ഒലിച്ചിറങ്ങുന്നുണ്ടെന്ന് ഉപസമിതി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: