ന്യൂദല്‍ഹി: ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന് അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ കേന്ദ്ര ധന മന്ത്രി അരുണ്‍ ജയ്റ്റ്ലി മാനനഷ്ടകേസ് ഫയല്‍ ചെയ്തു. കേജ്രിവാളടക്കം നാല് എഎപി നേതാക്കള്‍ക്കെതിരെയാണ് ദല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്.
കേജ്രിവാളിനെ കൂടാതെ അശുതോഷ്, സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, ദീപക് ബാജ്പേയ് എന്നിവര്‍ക്കെതിരെയാണ് കേസ്. 10 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഇതിന് പുറമെ ഐ.പി.സി 500ാം വകുപ്പ് പ്രകാരം പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ക്രിമിനല്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്.
തെറ്റായതും മാനക്കേടുണ്ടാക്കുന്നതുമായ ആരോപണങ്ങള്‍ തന്നെയും തന്റെ കുടുംബത്തെപ്പറ്റിയും ഉന്നയിച്ചതിനെത്തുടര്‍ന്നാണ് മാനനഷ്ടക്കേസ് നല്‍കുന്നതെന്ന് ജയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. കേജരിവാളിന്റെ ഓഫീസില്‍ നടന്ന സിബിഐ റെയ്ഡിനു പിന്നാലെയാണ് ദല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുമായി ബന്ധപ്പെടുത്തി കേജരിവാളും ആം ആദ്മി പാര്‍ട്ടിയും ജയ്റ്റ്ലിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: