സൂറിച്ച്: ലോക ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ അധ്യക്ഷന്‍ സെപ് ബ്ലാറ്റര്‍ക്കും, യൂറോപ്യന്‍ ഫുട്ബോള്‍ ഭരണസമിതി യുവേഫയുടെ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനിക്കും എട്ടു വര്‍ഷം വിലക്ക്. അഴിമതി കേസില്‍ സസ്പെന്‍ഷനിലായിരുന്ന ഇരുവര്‍ക്കുമെതിരെ കടുത്ത നടപടിക്ക് ഫിഫ സദാചാര സമിതി അനുമതി നല്കി. ദീര്‍ഘനാള്‍ ഫിഫയെ നയിച്ച ബ്ലാറ്റര്‍ക്കും, മൈതാനത്ത് ആരാധകരെ ആവേശത്തിലാറാടിച്ച ശേഷം സംഘാടന രംഗത്തേക്ക് തിരിഞ്ഞ പ്ലാറ്റിനിക്കും കടുത്ത തിരിച്ചടിയായി നടപടി.
വിലക്ക് നേരിടുന്ന അവസരത്തില്‍ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും ഇരുവരും വിട്ടുനില്‍ക്കണം. ബ്ലാറ്റര്‍ക്ക് 40,000 ഡോളറും, പ്ലാറ്റീനിക്ക് 80,000 ഡോളറും പിഴയും സമിതി വിധിച്ചു. ലക്ഷക്കണക്കിന് ഡോളറിന്റെ അഴിമതിയാരോപണമാണ് ബ്ലാറ്റര്‍ക്കും പ്ലാറ്റീനിയ്ക്കും നേരെ ഉയര്‍ന്നത്. 2011ല്‍ പ്ലാറ്റിനിയുടെ അക്കൗണ്ടിലേക്ക് ഫിഫയില്‍നിന്ന് 20 ലക്ഷം ഡോളര്‍ അനധികൃതമായി മാറ്റിയെന്നാണ് ആരോപണം. ഇത് ബ്ലാറ്ററുടെ അഴിമതിക്ക് കൂട്ടുനിന്നതിനെന്നും എതിരാളികള്‍ ആരോപിച്ചിരുന്നു. പണം കൈമാറ്റം സമ്മതിച്ച ബ്ലാറ്ററും പ്ലാറ്റിനിയും, പ്ലാറ്റിനിക്ക് ഫിഫയില്‍ പ്രവര്‍ത്തിച്ച വകയില്‍ നല്കാനുണ്ടായിരുന്നതാണിതെന്നു വിശദീകരിച്ചു.
സദാചരാ സമിതിക്കു മുന്നിലും ഇതേ നിലപാട് ഇരുവരും ആവര്‍ത്തിച്ചു.
1998 മുതല്‍ ഫിഫ പ്രസിഡന്റാണ് സെപ് ബ്ലാറ്റര്‍. ഫിബ്രവരിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഫിഫ ഒരുങ്ങുന്ന ഘട്ടത്തില്‍ ബ്ലാറ്റര്‍ സ്ഥാനമൊഴിയുമെന്ന സൂചനയും ശക്തം. കഴിഞ്ഞ മെയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആരോപണങ്ങള്‍ അതിജീവിച്ച് വിജയിച്ച ബ്ലാറ്റര്‍ പിന്നീട് നാടകീയമായി രാജിവെച്ചു. ഫിബ്രവരി വരെ തുടരുമെന്ന് പിന്നീട് ബ്ലാറ്റര്‍ വ്യക്തമാക്കി.
ബ്ലാറ്ററുടെ പിന്‍ഗാമിയാകന്‍ കച്ചകെട്ടിയ ആളാണ് പ്ലാറ്റിനി. മൂന്ന് തവണ യൂറോപ്യന്‍ ഫുട്ബോളറും ഫ്രാന്‍സിന്റെ ക്യാപ്റ്റനുമായിരുന്ന പ്ലാറ്റിനി, 2007 മുതല്‍ യുവേഫയുടെ പ്രസിഡന്റാണ്. ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങിയെങ്കിലും സസ്പെന്‍ഷനിലായതിനാല്‍ നാമനിര്‍ദേശ പത്രിക തള്ളി. നടപടി വന്നതോടെ യുവേഫ പ്രസിഡന്റ് സ്ഥാനവും പ്ലാറ്റിനിക്ക് ഒഴിയേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: