തന്റെ ദിഗ്വിജയയാത്രയ്ക്കിടയില് ആചാര്യസ്വാമികള്‍ വിവിധ മതവിഭാഗക്കാരെ ശ്രുതി, സ്മൃതി മുതലായവയുടെ ശരിയായ അര്‍ത്ഥം പറഞ്ഞു മനസ്സിലാക്കി, അവരെ സ്വധര്‍മ്മത്തിലേക്ക് പുന:പരിവര്‍ത്തനം ചെയ്യുകയുണ്ടായി. അതേസമയം, അവരുടെ വിശ്വാസങ്ങളെ പാടെ ഉപേക്ഷിക്കണമെന്ന് ആചാര്യസ്വാമികള്‍ നിര്‍ബന്ധിച്ചില്ല. അധാര്മികങ്ങളും നികൃഷ്ടങ്ങളുമായ ദുരാചാരങ്ങളെ ഉപേക്ഷിച്ച് ശ്രുതിയുടെ വേദാന്താനുസൃതമായ അര്‍ത്ഥം കൈകൊള്ളുവാനാണ് ആചാര്യസ്വാമികള്‍ ആഹ്വാനം ചെയ്തത്.
വേദങ്ങളെ പൂര്‍ണ്ണമായും സ്വീകരിക്കാതെ ചിലഭാഗങ്ങള്‍ മാത്രം സ്വീകരിച്ചാല്‍ അത് തെറ്റിദ്ധാരണകള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സനാതനധര്‍മ്മത്തിന്റെ അടിസ്ഥാനപ്രമാണം വേദങ്ങളാണ്. അതിബൃഹത്തും അത്യഗാധവും അത്ഭുതാവഹവുമായ ഭാരതീയ വിജ്ഞാനവാങ്മയത്തിലേക്ക് ഇറങ്ങിച്ചെന്നാല്‍ എന്തെന്ത് അനര്‍ഘരത്നങ്ങളാണ് അവിടെ സൂക്ഷിക്കപ്പെട്ടിട്ടുള്ളതെന്ന് വേദങ്ങള്‍ നമുക്ക് മനസ്സിലാക്കിത്തരും.
ഭാരതത്തിന്റെ ആത്മാവിനെ അഭിമാനപൂര്‍വ്വം അറിയാനും ആവിഷ്ക്കരിക്കാനും ശ്രമിക്കുന്ന ഏവര്‍ക്കും വേദവിജ്ഞാനം അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെയാണ് മനുവിനു ശേഷം ആചാര്യസ്വാമികളും ‘സര്‍വം വേദാല്‍ പ്രതിഷ്ഠിതം’ എന്ന രീതിയില്‍ പ്രവര്‍ത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: