പത്തനംതിട്ട: കേരള പൗള്‍ട്രി ഡവലപ്പ്മെന്റ് കോര്പ്പറേഷന് ചെയര്മാന് (കെപ്കോ) സ്ഥാനത്തു നിന്ന് എസ് എന്‍ഡിപി യോഗം പത്തനംതിട്ട യൂണിയന് പ്രസിഡന്റ് കെ. പത്മകുമാര്‍ രാജിവച്ചു. ഇന്നലെ യോഗത്തിന്റെ പത്തനംതിട്ട യൂണിയന് ഹാളില്‍ നേതാക്കളുടെയും ശാഖാ പ്രവര്‍ത്തകരുടെയും സമ്മേളനത്തിലാണ് പത്മകുമാര്‍ രാജിക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
കേരള കോണ്‍ഗ്രസ് എമ്മിനു ലഭിച്ച പത്ത് കോര്പ്പറേഷന് സ്ഥാനങ്ങളില്‍ ഒന്നായ കെപ്കോയുടെ ചെയര്മാന് സ്ഥാനമാണ് എസ്എന്‍ഡിപിയോഗത്തിന് നല്‍കിയത്. സമത്വമുന്നേറ്റ യാത്ര കാസര്‍കോടു നിന്ന് ആരംഭിക്കുന്നതിനു മുന്‍പായി പത്മകുമാര്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രാജി സന്നദ്ധത അറിയിച്ചിരുന്നതായി പത്മകുമാര്‍ പറഞ്ഞു. കെ. എം. മാണി തന്ന പദവിയായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കാനാണ് യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞത്.
യാത്ര അവസാനിച്ച ഡിസംബര്‍ അഞ്ചിനു രാത്രി കെ. എം. മാണിയെ നേരിട്ടു കണ്ട് കെപ്കോ ചെയര്മാന് പദവി ഒഴിയാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിരുന്നു. മാണിയുടെ അനുമതിക്കായി കാത്തിരിക്കുന്നതിനിടെ കെപ്കോയുടെ മീറ്റിങ്ങുകളില്‍ നിന്നു വിട്ടു നില്‍ക്കുകയും ഔദ്യോഗിക വാഹനം തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. ചെയര്‍മാന്റെ അഭാവം കെപ്കോയുടെ പ്രവര്‍ത്തനത്തിനു തടസ്സമാകരുതെന്നു കരുതിയാണ് രാജി വച്ചതെന്ന് പത്മകുമാര്‍ പറഞ്ഞു.
ശ്രീനാരായണ ഗുരുദേവനെയും എസ്എന്‍ഡിപി യോഗത്തെയും നേതൃത്വത്തെയും നിന്ദിച്ചവര്‍ക്ക് സമുദായം തക്ക സമയത്ത് മറുപടി നല്‍കും. ആരെയും തോല്‍പ്പിക്കാനും ആരെയും ജയിപ്പിക്കാനും എസ്എന്‍ഡിപി യോഗത്തിനു കഴിയുമെന്ന് വരുന്ന തിരഞ്ഞെടുപ്പു തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: