കാഞ്ഞാര്‍: വിവാഹ തട്ടിപ്പുവീരന് പോലീസ് പിടിയില്‍. തമിഴ്നാട് ഉത്തമപാളയം ഇന്ദിരാനഗര്‍ സ്വദേശി ഫിറോസ് ഖാന് (35) ആണ് കാഞ്ഞാര്‍ പോലീസിന്റെ പിടിയിലായത്. മൂന്ന് വിവാഹം കഴിച്ച പ്രതി ആദ്യ ഭാര്യയായ മുണ്ടക്കയം സ്വദേശിനിയില്‍ രണ്ട് കുട്ടികളുണ്ട്. ആദ്യ വിവാഹം മറച്ചു വച്ച് ഇയാള്‍ വെങ്ങല്ലൂര്‍, കുടയത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നായി മറ്റ് രണ്ട് യുവതികളെക്കൂടി വിവാഹം കഴിച്ചിരുന്നു. കുടയത്തൂര്‍ സ്വദേശിനിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയിലാണ് പ്രതി പിടിയിലായത്. വെങ്ങല്ലൂര്‍ സ്വദേശിനിയുടെ സംശയമാണ് കള്ളികള്‍ പുറത്തറിയാന്‍ കാരണമായത്. തട്ടിപ്പ് മനസ്സിലാക്കിയ ഇവര്‍ തൊടുപുഴ പോലീസില്‍ പരാതിയും നല്കി. പരാതി പ്രകാരം ഫിറോസ് അറസ്റ്റിലാകുകയും റിമാന്റിലാകുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയ കുടയത്തൂര്‍ സ്വദേശിനിയുടെ ബന്ധുക്കള്‍ ശനിയാഴ്ച കാഞ്ഞാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തൊടുപുഴ പോലീസ് സ്റ്റേഷനില്‍ ആദ്യ ഭാര്യയുമൊത്ത് ഒപ്പിടാന്‍ എത്തിയ ഫിറോസിനെ കാഞ്ഞാര്‍ എസ്ഐ കെ ആര് ബിജു, അഡീഷണല്‍ എസ് ഐ സി എം ഷാജി എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതി കൂടുതല്‍ വിവാഹങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നത് അന്വേഷിച്ച് വരികയാണ്. ചൊവ്വാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: