മൂന്നാര്‍: വീട് കുത്തിത്തുറന്ന് പതിമൂന്നര പവന് സ്വര്‍ണ്ണവും 1000 രൂപയും കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. മറയൂര്‍ നൂറ് വീട് കോളനി സ്വദേശി ദാസ്(50) ആണ് പിടിയിലായത്. മോഷണം നടത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് മൂന്നാര്‍ എസ്ഐ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കുടുക്കിയത്. ഞായറാഴ്ച്ച രാത്രിയിലാണ് മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റിലെ എഎസ്ഒ കോര്‍ട്ടേഴ്സില്‍ മോഷണം നടന്നത്. മുന്‍ എംഎല്‍യുടെ മകന് ഗണേഷിന്റെ വീടാണ് കുത്തിപൊളിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോര്‍ട്ടേഴ്സിലെ സെക്യുരിറ്റി ജീവനക്കാരന് നല്കിയ വിവരമാണ് നിര്‍ണ്ണായകമായത്. രാത്രിയില്‍ റ്റിവിഎസിന്റെ കറുത്ത ബൈക്കില്‍ സമീപ പ്രദേശത്ത് ഒരാളെ കണ്ടതായി സെക്യുരിറ്റി ജീവനക്കാരന് മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ദേശീയ പാതയില്‍ നിന്നും ഇന്നലെ ഉച്ചയോടെ പ്രതി പിടിയിലാവുന്നത്. സംശയം തോന്നി റോഡരികില്‍ നിന്ന ആളെ പരിശോധിച്ചപ്പോഴാണ് ദേഹത്ത് ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ്ണം കണ്ടെത്തിയത്. മോഷണം പോയ തൊണ്ടിമുതല്‍ പൂര്‍ണ്ണമായും ഇയാള്‍ ദേഹത്ത് ഒളിപ്പിച്ച നിലയില്‍ മൂന്നാര്‍ പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: