തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതിഭാഗത്തിന് കോടതിയുടെ രൂക്ഷവിമര്‍ശനം. മാധ്യമപ്രവര്‍ത്തകരെ വിസ്തരിക്കണമെന്ന ആവശ്യം കോടതി തള്ളി. കേസ് നീട്ടി ക്കൊണ്ടുപോകാനുള്ള ശ്രമമാണ് മാധ്യമപ്രവര്‍ത്തകരെ സാക്ഷികളാക്കിയതിനു പിന്നിലെന്നും അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന് വിസ്താരത്തിന് ശേഷം ഇക്കഴിഞ്ഞ 16നാണ് പ്രതിഭാഗം സാക്ഷിപ്പട്ടിക സമര്‍പ്പിച്ചത്.
12 മാധ്യമപ്രവര്‍ത്തകരെയും, പ്രോസിക്യൂഷന് ഒന്നാം സാക്ഷി, നിസാമിനെ ചികില്‍സിച്ച ഡോക്ടര്‍മാര്‍, മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, ചന്ദ്രബോസിനെ ഇടിച്ചിട്ട ഹമ്മര്‍ കാറിന്റെ ശേഷി പരിശോധിച്ച വിദഗ്ധന്‍ എന്നിവരുള്‍പ്പെടെ 25 പേരടങ്ങുന്നതായിരുന്നു പട്ടിക. 18ന് സാക്ഷിപ്പട്ടികയില്‍ വാദം പൂര്‍ത്തിയാക്കി തിങ്കളാഴ്ച തീരുമാനം പ്രഖ്യാപിച്ച ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി സാക്ഷിപ്പട്ടികയില്‍ നാല് പേരെ മാത്രമാണ് വിസ്തരിക്കാന്‍ അനുമതി നല്‍കിയത്.
ഒന്നുമുതല്‍ 12 വരെ സാക്ഷികളായിട്ടാണ് മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയിരുന്നത്. കേസില്‍ ആദ്യം മൊഴിമാറ്റുകയും പിന്നീട് തിരുത്തുകയും ചെയ്ത അനൂപിനെ വിസ്തരിക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. മൂന്നുദിവസം വിസ്തരിച്ചതിനാല്‍ അനൂപിനെ ഇനിയും വിസ്തരിക്കേണ്ട കാര്യമില്ലെന്ന് ജില്ലാ അഡീഷണല്‍ സെഷന് ജഡ്ജ് കെ.പി. സുധീര്‍ വിലയിരുത്തി. പ്രതിഭാഗം സമര്‍പ്പിച്ച 25 പേരടങ്ങുന്ന സാക്ഷിപ്പട്ടികയില്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലെ ഡോ. അജിത്ത്, അന്‍സാര്‍ ആശുപത്രിയിലെ ഡോ. സെയ്തു മുഹമ്മദ്, ടയര്‍ എക്സ്പര്‍ട്ട് എന്‍.വി. കിരണ്‍, ദല്‍ഹിയിലെ ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ആര്.കെ.ശര്‍മ്മ എന്നിവരെയാണ് വിസ്തരിക്കുക. 28ന് പ്രതിഭാഗം സാക്ഷിവിസ്താരം തുടങ്ങും. ബാംഗ്ളൂരിലെ ഡോക്ടര്‍മാരെ ആദ്യഘട്ടത്തില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പ്രതിഭാഗം പിന്നീട് പിന്മാറിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരോട് കൈവശമുള്ള രേഖകള്‍ 23ന് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ജനുവരി ആദ്യവാരത്തില്‍ വിധി പറയാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: