തിരുവനന്തപുരം: ആടിനെ പട്ടിയും പേപ്പട്ടിയുമാക്കുക. ഇതിനുള്ള കമ്മ്യൂണിസ്റ്റുകാരുടെ സാമര്‍ത്ഥ്യം മറ്റാര്‍ക്കുമില്ല. അതാണ് കുമ്മനം രാജശേഖരനെതിരെ ഇപ്പോള്‍ പുറത്തെടുത്ത തന്ത്രം.
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു കുമ്മനം രാജശേഖരന് ശനിയാഴ്ച തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ നല്കിയ മറുപടിയില്‍ കയറിപ്പിടിച്ചാണ് വിവാദമുണ്ടാക്കുന്നത്. ക്ഷേത്ര പരിസരത്ത് അന്യമതസ്ഥരുടെ കച്ചവടത്തെ സംബന്ധിച്ചായിരുന്നു ചോദ്യം. കുമ്മനം നല്കിയ മറുപടി വളച്ചൊടിച്ച് വിവാദമാക്കാന്‍ സിപിഎമ്മും യുഡിഎഫും മത്സരിക്കുകയാണ്. കുമ്മനം പറയാത്ത കാര്യം പ്രചരിപ്പിച്ച സിപിഎം പത്രം നല്കിയ വാര്‍ത്ത സിപിഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും കുമ്മനത്തിനെതിരെ ആയുധമാക്കി. സിപിഎം നേതാക്കള്‍ക്ക് പിന്തുണയുമായി ഉമ്മന്‍ചാണ്ടിയും രംഗത്തെത്തി. ആര്. ശങ്കര്‍ വിവാദത്തിന് സിപിഎം പിന്തുണ നല്‍കിയതിന്റെ നന്ദിപ്രകടനമായാണ് സിപിഎം നേതാക്കളുടെ കുപ്രചരണം മുഖ്യമന്ത്രി ഏറ്റെടുത്തത്.
കൈരളി ചാനല്‍ ലേഖകന്റെ ക്ഷേത്രഭരണം സംബന്ധിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് പറഞ്ഞ മറുപടിയെ വളച്ചൊടിക്കുകയാണ് സിപിഎം നേതാക്കള്‍ ചെയ്തത്. ചില ക്ഷേത്രങ്ങളുടെ ചുറ്റും കച്ചവടം നടത്താനുള്ള അവകാശം ക്ഷേത്ര ഭരണസമിതികള്‍ തീരുമാനിക്കണമെന്ന നിലപാടിനോട് എന്താണ് അഭിപ്രായമെന്ന് ചോദ്യം. ആരാധനാലയങ്ങള്‍ക്കു ചുറ്റും വികസനം ഉണ്ടാവാന്‍ പറ്റുന്ന രീതിയിലുള്ള ജനാഭിപ്രായത്തെ അടിസ്ഥാനമാക്കി ആരാധനാലയങ്ങളുടെ ഭരണസമിതിക്ക് തീരുമാനമെടുക്കാം എന്നാണ് കുമ്മനം മറുപടി പറഞ്ഞത്.
ഉദാഹരണമായി മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെടുന്നവര്‍ നേതൃത്വം നല്കുന്ന ഒരു ആരാധനാലയത്തിന്റെ ഭരണസമിതി ആ പ്രദേശത്തെ ജനങ്ങളുടെ വികസനം ലക്ഷ്യമാക്കി തീരുമാനമെടുക്കും. അതത് പ്രദേശത്തെ ജനങ്ങള്‍ക്ക് അങ്ങേയറ്റം പ്രയോജനം ചെയ്യുന്ന തീരുമാനങ്ങള്‍ അതത് ആരാധനാലയങ്ങളിലെ ഭരണസമിതികള്‍ക്ക് കൈക്കൊള്ളാമെന്നാണ് കുമ്മനം പറഞ്ഞത്.
ക്ഷേത്ര ഭരണസമിതികള്‍ അടക്കമുള്ള വിവിധ ആരാധനാലയങ്ങള്‍ക്കു ചുറ്റുമുള്ള വ്യാപാരവും വ്യവസായങ്ങളും ആ ആരാധനാലയത്തിനു ചുറ്റുമുള്ള പ്രദേശത്തെ ജനങ്ങള്‍ക്ക് പൊതുവായി പ്രയോജനം നല്‍കണമെന്ന കുമ്മനത്തിന്റെ പ്രസ്താവനയെ അന്യമതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കാന്‍ ക്ഷേത്രകമ്മിറ്റികള്‍ തീരുമാനിക്കണമെന്ന് പറഞ്ഞുവെന്ന രീതിയില്‍ സിപിഎം വളച്ചൊടിക്കുകയായിരുന്നു.
ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലുള്ള ക്ഷേത്രങ്ങളിലെ കെട്ടിടങ്ങളില്‍ വ്യാപാരം നടത്താന്‍ കരാര്‍ നല്‍കുന്നതിന് പ്രത്യേക ലോബി തന്നെയുണ്ട്. ചില ഉദ്യോഗസ്ഥരുടെ ബിനാമികളാണ് പലയിടത്തും വ്യാപാരം കൈയടക്കുന്നതും നേട്ടം കൊയ്യുന്നതും. ആരാധനാലയങ്ങള്‍ക്കു ചുറ്റും വ്യാപാരം നടത്തുമ്പോള്‍ ആ പ്രദേശത്തെ ജനങ്ങള്‍ക്ക് കൂടി ഗുണകരമാവണമെന്ന പ്രസ്താവനയാണ് വളച്ചൊടിക്കപ്പെട്ടത്. ഒരു പ്രദേശത്തെ ജനങ്ങള്‍ എന്ന് പറയുമ്പോള്‍ അതില്‍ ഒരു മതവിഭാഗം മാത്രമല്ലെന്ന് വ്യക്തമാണ്. ഇത് മറച്ചുവച്ചാണ് കുപ്രചാരണം.
ആരാധാനാലയങ്ങള്‍ക്ക് മുന്നില്‍ ആരു കച്ചവടം
ചെയ്യണമെന്ന് തീരുമാനിക്കുന്നത് ബിജെപിയല്ല: കുമ്മനം
കൊല്ലം: എല്ലാ മതസ്ഥരുടേയും ആരാധാനാലയങ്ങള്‍ക്ക് മുന്നില്‍ ആര് കച്ചവടം ചെയ്യാണമെന്ന് തീരുമാനിക്കുന്നത് ബിജെപിയല്ല അതാത് ആരാധാനാലായങ്ങളുടെ ചുമതലപ്പെട്ടവരാണന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന്. കൊല്ലം അരിപ്പയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം. താന്‍ പത്രസമ്മേളനത്തില്‍ ആലോചിക്കുകപോലും ചെയ്യാത്ത വിഷയമാണ് താന്‍ പറഞ്ഞതായി പിണറായി വിജയനും കൂട്ടരും പ്രചരിപ്പിക്കുന്നത്. എല്ലാവരോടും ബഹുമാനിക്കുകയും സ്നേഹിക്കുകയും ആണ തന്റെ രീതി. അങ്ങനെ പ്രചരിപ്പിക്കുന്നത് ഗൂഢാലോചനയാണ്. പ്രീണനരാഷട്രീയക്കളി അവസാനിപ്പിക്കണം. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാതെ ഇവര്‍ ന്യൂനപക്ഷങ്ങളുടെ മനസില്‍ വെറുതെ ഭീതി വിതയ്ക്കുകയാണ്. കള്ളപ്രചരണത്തിനെതിരെ ജനങ്ങല്‍ ജാഗ്രതപാലിക്കണമെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: