കോട്ടയം: ചരിത്രത്തിന്റെ ഇടനാഴികളിലൂടെ യാത്രയൊരുക്കി പുരാവസ്തു പുരാരേഖാ വകുപ്പുകളുടെ പ്രദര്‍ശനം. സുവര്‍ണം 2015 സാംസ്കാരികോത്സവത്തോടനുബന്ധിച്ച് തിരുനക്കര മൈതാനത്താണ് കാലഘട്ടങ്ങളുടെ കഥയൊരുക്കിയ കാഴ്ചകള്‍ നിരന്നത്. പ്രദര്‍ശനം സന്ദര്‍ശകരുടെ മനസില്‍ അത്ഭുതത്തിന്റെയും ആകാംക്ഷയുടെയും വിളക്കുകള്‍ കൊളുത്തുന്നു. പുരാതന രേഖകള്‍, താളവാദ്യങ്ങള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിവിധ രാജ്യങ്ങളിലെ നാണയങ്ങള്‍, വേണാടിന്റെ തനത് നാണയം ലക്ഷ്മി വരാഹന്‍, മണിച്ചിത്രത്താഴ്, ഊരാക്കുടുക്ക് തുടങ്ങി നിരവധി ഇനങ്ങളാണ് കാലഘട്ടങ്ങള്‍ക്കിപ്പുറത്തേക്ക് ഇറങ്ങിവന്ന് സന്ദര്‍ശകരുമായി സംവദിക്കുന്നത്.
അന്‍പതിലധികം താള വാദ്യങ്ങളാണ് മേളയില്‍ ഇടംപിടിച്ചിരിക്കുന്നത്. തുടി, തമുക്ക്, കിടുപിടി, പഞ്ചമുഖവാദ്യം, സര്‍പ്പവംശി, ചീങ്കണ്ണിവീണ തുടങ്ങിയവ സന്ദര്‍ശകര്‍ക്ക് നവ്യാനുഭവമാണ്. 200 വര്‍ഷം പഴക്കമുള്ള ഇലത്താളം, സാരംഗി എന്നിവ ചരിത്രവിദ്യാര്‍ത്ഥികള്‍ക്കുമാത്രമല്ല സാധാരണക്കാരിലും താല്പര്യമുണര്ത്തുന്നു. വാദ്യോപകരണങ്ങളില്‍ അപൂര്‍വ്വമായ ചന്ദ്രവളയവും കൊക്കറയും പ്രദര്‍ശനത്തിനുണ്ട്.
പുരാവസ്തു വകുപ്പിന്റെ നാണയശേഖരമാണ് ഏവരെയും ആകര്‍ഷിക്കുന്നത്. ക്രിസ്തുവിന് രണ്ട് നൂറ്റാണ്ട് മുമ്പ് നിലനിന്നിരുന്ന പഞ്ച് മാര്‍ക്ക് നാണയങ്ങള്‍ മുതല്‍ 13-ാം നൂറ്റാണ്ടിലെ ലക്ഷ്മി വരാഹന്‍വരെ പ്രദര്‍ശിപ്പിക്കുന്നു. ശാസ്താംകോട്ട കായലില്‍നിന്നും ലഭിച്ച ചൈനീസ് നാണയങ്ങള്‍, ടിപ്പുസുല്‍ത്താന്റെ കാലഘട്ടത്തിലെ നാണയം, ഹൈദരാബാദ് നൈസാമിന്റെ ചാര്‍മിനാര്‍ നാണയം എന്നിവയും പ്രദര്‍ശനത്തിലെ ആകര്‍ഷണമാണ്.
ഗ്രന്ഥപ്പെട്ടി, രത്നപ്പെട്ടി, ആമാടപ്പെട്ടി, അത്ഭുതവിളക്ക്, തിരുവിതാംകൂര്‍ കമ്മട്ടം, അളവ് ഉപകരണങ്ങള്‍, കഠാര, കുന്തം, വാള് തുടങ്ങിയവയെല്ലാം പുതുതലമുറക്ക് പരിചിതമല്ലാത്തതാണ്. നാടിന്റെ സംസ്കാരത്തിലേക്ക് ഒരു എത്തിനോട്ടംകൂടിയാണ് ഈ പ്രദര്‍ശനം.
പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളില്‍ പാലക്കാട്ടെ മുസ്ലിം സ്ത്രീകള്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ പ്രദര്‍ശനത്തിന്റെ മാറ്റുകൂട്ടുന്നു. തമിഴ് ശൈലിയില്‍ നിര്‍മ്മിച്ചവയാണിവ. ബേക്കല്‍കോട്ടയില്‍നിന്നും കണ്ടെടുത്ത പീരങ്കിയുണ്ടകള്‍, കന്നുകാലികള്‍ക്ക് മരുന്നു നല്കാന് ഉപയോഗിച്ചിരുന്ന ഒട്ടം, മടക്കികൊണ്ടുപോകാവുന്ന പെട്ടിച്ചിരവ, കുതിരക്കാരന് വിളക്ക് എന്നിവയും മുന്‍കാലങ്ങളിലേക്ക് വെളിച്ചം വീശുന്ന ഉപകരണങ്ങളാണ്. ആരെയും അത്ഭുത സ്തംബ്ധരാക്കുന്നതാണ് ചിത്രവധക്കൂട്. കൊടിയകുറ്റം ചെയ്തവരെ ഇഞ്ചിഞ്ചായി കൊല്ലാനുള്ള പ്രാകൃത ഉപകരണം. ഇതിന്റെ പ്രവര്‍ത്തനം മനസ്സിലാക്കുന്ന സന്ദര്‍ശകര്‍ ചിത്രവധക്കൂട്ടിനു മുന്നില്‍ തരിച്ചുനില്‍ക്കും.
ഇതുകൂടാതെ പുരാരേഖാവകുപ്പ് നിരവധി രേഖകളും പ്രസംഗങ്ങളും കൈയ്യൊപ്പുകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. കോട്ടയത്തിന്റെ വളര്‍ച്ചയുടെ ഓരോഘട്ടവും ഇവിടെ മറനീക്കി പുറത്തുവരുന്നു. കോട്ടയത്തെ ടൗണ്‍ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള 1894 ആഗസ്റ്റ് 8ലെ രേഖ, കോട്ടയം പട്ടണത്തിലെ വീടുകള്‍ക്ക് കരം ഏര്‍പ്പെടുത്തിയത് സംബന്ധിച്ച്, നഗരത്തില്‍ ഒരു ലിക്വര്‍ ഷോപ്പ് തുടങ്ങുന്നതിന് അനുമതിസംബന്ധിച്ചുള്ള രേഖകള്‍ എന്നിവ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. പബ്ലിക് ടെലിഫോണ്‍ കോള്‍ ഓഫീസ്, തിരുനക്കര മൈതാനത്ത് പട്ടംതാണുപിള്ള നടത്തിയ പ്രസംഗം, മലയാള മനോരമ പത്രത്തിന്റെ അംഗീകാരം റദ്ദാക്കലും തുടര്‍നടപടികളും, തൃപ്പടിദാനം, തിരുവിതാംകൂറും ഡച്ചുകാരും തമ്മിലുള്ള സഖ്യ ഉടമ്പടി തുടങ്ങി ചരിത്രത്തിലെ നാഴികക്കല്ലുകളായ സംഭവങ്ങളുടെ രേഖകള്‍ ഇവിടെ കാണാം. നിരവധി രാജശാസനകളും ഇവിടെയുണ്ട്.
18ന് ആരംഭിച്ച പ്രദര്‍ശനം ഇന്ന് സമാപിക്കും. അമൂല്യമായ വസ്തുക്കളും രേഖകളും കണ്മുന്നില് കാണാനുള്ള അസുലഭാവസരമാണ് കോട്ടയത്തിന് ലഭിച്ചത്. സുവര്‍ണ്ണം 2015 സാംസ്കാരികോത്സവത്തിന്റെ സമാപന ദിവസമായ ഇന്നും കോട്ടയത്തിന് നിറച്ചാര്‍ത്തുകളുടെ ദിവസമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: