എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന ഇടത്താവളമായ എരുമേലിയില്‍ ഡ്യൂട്ടിചെയ്യാന്‍ പോലീസുകാര്‍ ഇല്ലാതായതോടെ ഗതാഗത സുരക്ഷ ക്രമീകരണങ്ങള്‍ കുത്തഴിയുന്നു. സംഭവത്തിലെ പോലീസിന്റെ കടുത്ത വീഴ്ചക്കെതിരെ ജനകീയ പ്രതിഷേധവും വ്യാപകമായിരിക്കുകയാണ്.
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ തിരക്ക് താരതമ്യേന കുറവായിരുന്നിട്ടും നിശ്ചയിച്ച പോലീസുകാരെ പോലും ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് വഴിയൊരുക്കിയത്. 350 പോലീസുകാരെയാണ് എരുമേലിയിലെ ഡ്യൂട്ടിക്കായി നിയോഗിക്കുമെന്ന് പോലീസ് പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഡ്യൂട്ടി ചെയ്യാന്‍ പോലീസുകാരില്ലാതെ വന്നതോടെ തീര്‍ത്ഥാടകരും മറ്റ് യാത്രക്കാരും ദുരിതമനുഭവിക്കുകയാണ്.
തിരക്ക് ഏറെ അനുഭവപ്പെടുന്ന എരുമേലി ടൗണില്‍ പോലും പോലീസുകാരെ നിയമിക്കാന്‍ കഴിയാത്തതാണ് പ്രതിഷേധം ഉയരാന്‍ കാരണമായത്. എരുമേലി ടിബി റോഡ് ജംഗ്ഷന്, എരുമേലി ടൗണ്‍, കെഎസ്ആര്‍ടിസി ജംഗ്ഷന്, കരിങ്കല്ലുംമൂഴി, ഓരുങ്കല്‍കടവ്, എംഇഎസ് ജംഗ്ഷന്, കണമല, പേട്ടതുള്ളല്‍പാത, എരുത്വാപ്പുഴ എന്നിങ്ങനെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ വേണ്ടത്ര പോലീസുകാരില്ല. എരുമേലി ടൗണിലെ പേട്ടതുള്ളല്‍ പാതയില്‍ ഒരു പോലീസുകാരനെയാണ് വാഹനങ്ങളും തീര്‍ത്ഥാടകരെയും നിയന്ത്രിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. രണ്ടും അതില്‍ കൂടുതലും ഡ്യൂട്ടി ചെയ്തവരാണ് വീണ്ടും ഡ്യൂട്ടിചെയ്യേണ്ടിവരുന്നത്.
പോലീസുകാര്‍ കുറവാണെന്നും കൂടുതല്‍ പോലീസുകാര്‍ ഉടന്‍ എത്തുമെന്നും മണിമല സി.ഐ. ടി.എ. രാജപ്പന് റാവുത്തര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: