കൊച്ചി: ഫാസിസത്തിനെതിരെയെന്ന പേരില്‍ നടത്തിയ മനുഷ്യ സംഗമത്തില്‍ മതത്തിന്റെ പേരില്‍ വാക്കുതര്‍ക്കവും പ്രതിഷേധവും. എല്ലാരും ആടണ് എന്ന പേരില്‍ എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇസ്ലാം മതത്തെ അപമാനിച്ചെന്നു പറഞ്ഞ് പരസ്യ പ്രതിഷേധവും വാക്കുതര്‍ക്കവും അരങ്ങേറിയത്. തര്‍ക്കത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
അദ്ധ്യക്ഷ പ്രസംഗത്തിനിടെ സംഘാടക സമിതി കണ്‍വീനര്‍ നടത്തിയ അഭിപ്രായപ്രകടനമാണ് ചില പ്രതിനിധികളെ ചൊടിപ്പിച്ചത്. ഇത് മുസ്ലിം വിരുദ്ധമാണെന്നു പറഞ്ഞ് പ്രസംഗം കഴിയുംമുന്‍പുതന്നെ സദസ്സില്‍ നിന്നും ഞാന്‍ മുസ്ലിമാണ് എന്നെഴുതിയ പ്ലക്കാര്‍ഡുമായി ഒരാള്‍ എഴുന്നേറ്റു. ഇയാളെ അനുകൂലിച്ച് കൂടുതല്‍ പേര് രംഗത്തെത്തിയതോടെ പരിപാടി ബഹളത്തില്‍ മുങ്ങി.
അതിഥികളെ അപമാനിക്കരുതെന്ന് സി.ആര്. നീലകണ്ഠന് അഭ്യര്‍ഥിച്ചു. ഒടുവില്‍ പ്രതിഷേധക്കാരുടെ പ്രതിനിധിക്ക് വേദിയില്‍ സംസാരിക്കാന്‍ അവസരം നല്കി. എന്നാല്‍ പ്രതിഷേധക്കാരുടെ പ്രതിനിധിയായി വേദിയിലെത്തിയ പ്രമുഖ ഓണ്‍ലൈന്‍ മാദ്ധ്യമത്തിന്റെ എഡിറ്റോറിയല്‍ മേധാവി ഖുര്‍ ആനിലെ സൂക്തങ്ങള്‍ ഉരുവിട്ടാണ് പ്രസംഗം ആരംഭിച്ചത്. പിറന്നുവീണ മതത്തെ അപമാനിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നായിരുന്നു ഇയാളുടെ വാക്കുകള്‍. ആ അപമാനവും പേറിയാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിനെ അപമാനിക്കാന്‍ ഒരു മതേതരനും കമ്മ്യൂണിസ്റ്റുകാരനും നോക്കേണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ ക്ഷമിക്കില്ലെന്നും ഇയാള്‍ രോഷാകുലനായി വിളിച്ചലറി. മുസ്ലിം സമുദായത്തെ അടച്ചാക്ഷേപിച്ചാല്‍ അടങ്ങിയിരിക്കാന്‍ സാധിക്കില്ലെന്നും ഇയാള്‍ വിളിച്ചുപറഞ്ഞു. ഇയാള്‍ക്ക് സദസില്‍ നിന്ന് വലിയ പിന്തുണയും കിട്ടി. ഇത് ശ്രോതാക്കള്‍ ആരായിരുന്നുവെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.
തന്റെ ഇസ്ലാമിക അനുഭവങ്ങളെ നിഷേധിക്കാന്‍ ഒരു മനുഷ്യനും അവകാശമില്ലെന്നും അത് തന്റെ മാത്രം അവകാശമാണെന്നും പറഞ്ഞ് കാടുകയറാന്‍ തുടങ്ങിയതോടെ സംഘാടകരും മറ്റുള്ളവരും ഇയാളെ നിര്‍ബന്ധിച്ച് വേദിയില്‍ നിന്ന് മടക്കി അയയ്ക്കുകയായിരുന്നു. എന്‍.എസ് മാധവന്, യൂത്ത് കോണ്‍ഗ്രസ് നേതാവ് എം. ലിജു, അഭയ് സാഹു, വിപ്ലവ ഗായിക പി.കെ മേദിനി, പരിപാടിക്ക് ആദ്യം മുതല്‍ സജീവ പിന്തുണ നല്കി വന്ന ആഷിക് അബു തുടങ്ങിയവര്‍ വേദിയിലിരിക്കെയായിരുന്നു മതത്തിന്റെ പേരില്‍ തര്‍ക്കവും പ്രതിഷേധവും അരങ്ങേറിയത്.
മതത്തിന്റെ വേലിക്കെട്ടുകളില്ലാതെയാണ് പരിപാടിയെന്നായിരുന്നു സംഘാടകര്‍ അവകാശപ്പെട്ടിരുന്നത്. വിവാദമായ ചുംബന സമരം സംഘടിപ്പിച്ച കിസ് ഓഫ് ലൗവിന്റെ സംഘാടകര്‍ തന്നെയായിരുന്നു ഇതിന് പിന്നിലും പ്രവര്‍ത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: