കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നടതുറപ്പ് മഹോത്സവം 25 മുതല്‍ ജനുവരി അഞ്ച് വരെ ആഘോഷിക്കും. 25 ന് വൈകിട്ട് 4 മണിക്ക് തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര അകവൂര്‍ മനയില്‍നിന്ന് കാവടി, പഞ്ചവാദ്യം മറ്റ് താളമേളങ്ങളോടെ ആരംഭിച്ച് 8 മണിക്ക് ക്ഷേത്രത്തില്‍ എത്തിച്ചേരും, തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തി 8 മണിക്ക് നട തുറക്കും.
നടതുറപ്പ് മഹോത്സവത്തോടനുബന്ധിച്ച് 50,000 പേര്‍ക്ക് ക്യൂ നില്ക്കാവുന്ന ഇരുപതിനായിരം ചതുരശ്ര മീറ്റര്‍ വലിപ്പത്തിലുള്ള പന്തല്‍ പൂര്‍ത്തിയായി. ക്യൂവില്‍ നില്ക്കുന്ന ഭക്തജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് 150 ഓളം വാളന്റിയര്‍മാര്‍ പ്രവര്‍ത്തനനിരതരായിരിക്കും. കൂടാതെ 1500 ഓളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നാല് ഗ്രൗണ്ടുകളും സജ്ജമാക്കിയിട്ടുണ്ട്.
ആലുവ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ 250 ഓളം പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയമിച്ചിട്ടുണ്ട്. ലക്ഷ്മി ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം, അങ്കമാലി ആലുവ ഫയര്‍ഫോഴ്സ് സേവനങ്ങളും ലഭ്യമാണ്.
നടതുറപ്പ് പ്രമാണിച്ച് ആലുവ, അങ്കമാലി, പറവൂര്‍, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൃശൂര്‍, എറണാകുളം ഡിപ്പോകളില്‍ നിന്ന് നടതുറപ്പ് സ്പെഷ്യല്‍ സര്‍വീസുകളും ആലുവ, അങ്കമാലി, റെയില്‍വേ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ക്ക് നടതുറപ്പ് ദിവസങ്ങളില്‍ താല്‍ക്കാലിക സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.
ക്ഷിപ്ര പ്രസാദിയായ മഹാദേവനും മംഗല്യവരദായിനിയായ പാര്‍വതി ദേവിയും ഒരേ ശ്രീകോവിലില്‍ ഉള്ള ഏകദേശം 1600 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ് തിരുവൈരാണിക്കുളം. മഹാദേവന് കിഴക്കോട്ട് ദര്‍ശനവും പാര്‍വതി ദേവി പടിഞ്ഞാറോട്ട് ദര്‍ശനവുമായിട്ടാണ് പ്രതിഷ്ഠ. ധനുമാസത്തിലെ തിരുവാതിര നാള് മുതല്‍ 12 ദിവസമാണ് ശ്രീപാര്‍വതി ദേവിയുടെ നട തുറന്ന് ദര്‍ശനം ലഭിക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുപോലും ധാരാളം സ്ത്രീകള്‍ ഇവിടെ ദര്‍ശനത്തിനായി എത്തുന്നതിനാലാണ് സ്ത്രീകളുടെ ശബരിമല എന്നു അറിയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: