ന്യൂദല്‍ഹി: ദല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് വ്യാജ അഴിമതി ആരോപണം ഉന്നയിച്ച മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും അഞ്ച് എഎപി നേതാക്കള്‍ക്കുമെതിരെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ക്രിമിനല്‍ മാനനഷ്ടക്കേസ് കൊടുത്തു. പത്തുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കേസ്. കേസ് ജനുവരി അഞ്ചിന് കോടതി പരിഗണിക്കും. ദല്‍ഹി ഹൈക്കോടതിയില്‍ സിവില്‍ മാനനഷ്ടക്കേസും ജയ്റ്റ്ലി ഫയല്‍ ചെയ്തിട്ടുണ്ട്.
ദല്‍ഹി പട്യാല ഹൗസ് കോടതിയില്‍ നേരിട്ടെത്തിയാണ് ജെയ്റ്റ്ലി കേജ്രിവാളിനും കൂട്ടര്‍ക്കുമെതിരെ കേസ് കൊടുത്തത്. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, സ്മൃതി ഇറാനി, പീയൂഷ് ഗോയല്‍, രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് തുടങ്ങിയ മന്ത്രിമാരും മുതിര്‍ന്ന ബിജെപി നേതാക്കളും ജയ്റ്റ്ലിക്കൊപ്പം കോടതിയിലെത്തി. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, കുമാര്‍ ബിശ്വാസ്, അശുതോഷ്, സഞ്ജയ് സിങ്, ദീപക് ബാജ്പേയി, രാഘവ് ഛന്ദ എന്നിവര്‍ക്കെതിരെയാണ് കേസ്. ജനുവരി 5ന് ജയ്റ്റ്ലി കോടതിയില്‍ നേരിട്ട് ഹാജരായി മൊഴിനല്‍കും.
മുതിര്‍ന്ന അഭിഭാഷകനായ സിദ്ധാര്‍ത്ഥ് ലൂത്രയാണ് ധനമന്ത്രിക്കുവേണ്ടി കോടതിയില്‍ ഹാജരായത്. ദല്‍ഹി ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നും ഒരു പൈസപോലും ഇതുവരെ കൈപ്പറ്റിയിട്ടില്ലെന്ന് ജയ്റ്റ്ലി പരാതിയില്‍ വ്യക്തമാക്കി. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ തനിക്കും കുടുംബത്തിനുമെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് കേജ്രിവാളും കൂട്ടരുമെന്നും പരാതിയിലുണ്ട്. തനിക്കെതിരെ ആംആദ്മി പാര്‍ട്ടി നേതാക്കള്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകളുടെ ദൃശ്യങ്ങളും ട്വിറ്റര്‍ സന്ദേശങ്ങളും ജയ്റ്റ്ലി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
2013വരെയുള്ള പതിമൂന്നു വര്‍ഷക്കാലം ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്ന ജയ്റ്റ്ലി, ഇക്കാലയളവില്‍ ഒരു പൈസ പോലും അസോസിയേഷനില്‍ നിന്നും കൈപ്പറ്റിയിട്ടില്ലെന്ന് കോടതിയില്‍ നല്കിയ പരാതിയില്‍ പറയുന്നുണ്ട്. അതിനാല്‍തന്നെ കേജ്രിവാളും മറ്റുള്ളവരും വ്യാജ പ്രചാരണം പിന്‍വലിച്ച് മാപ്പു പറയണമെന്നും ജെയ്റ്റ്ലി ആവശ്യപ്പെട്ടു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതും അസത്യവുമാണെന്ന് ജയ്റ്റ്ലി ലോക്സഭയിലും ആവര്‍ത്തിച്ചു.
42,000 പേര്‍ക്കിരിക്കാവുന്ന ഫിറോസ് ഷാ കോട്ല സ്റ്റേഡിയം നവീകരിച്ചത് വെറും 114 കോടി മുടക്കിയാണ്. എന്നാല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം നവീകരിച്ചത് 900 കോടി രൂപയ്ക്കാണെന്ന് ഓര്‍ക്കണം. കോണ്‍ഗ്രസിന്റെ കാലത്ത് നടന്ന കോമണ്‍വെല്‍ത്ത് അഴിമതി ഓര്‍മ്മിപ്പിച്ചുകൊണ്ട് ജയ്റ്റ്ലി പറഞ്ഞു. കോണ്‍ഗ്രസ് എംപിമാര്‍ പതിവുപോലെ സഭ ബഹിഷ്ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: