മൂവാറ്റുപുഴ: നടപ്പാതയില്‍ വിശ്രമിക്കുകയായിരുന്ന അയ്യപ്പ തീര്‍ത്ഥാടകരുടെ ഇടയിലേക്ക് പിക്ക് അപ്പ് വാന്‍ പാഞ്ഞു കയറി ഒരാള്‍ മരിച്ചു. കൂടെയുണ്ടായിരുന്ന തീര്‍ത്ഥാടകനെ ഗുരുതര പരുക്കുകളോടെ എറണാകുളം അമൃത മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. പാഞ്ഞ്കയറിയ വാഹനം റോഡരികിലെ വൈദ്യുത പോസ്റ്റിലിടിച്ചാണ് നിന്നത്. ഡ്രൈവര്‍ ഇറങ്ങിയോടി. പാലക്കാട് കല്‍പ്പാത്തി ശങ്കുവാരത്തോട് ശങ്കര്‍ ( 45 ) ആണ് മരിച്ചത്. ശങ്കുവാരത്തോട് അപ്പായി ( 55 ) ക്ക് നട്ടെല്ലിനും ആന്തരീകാവയവങ്ങള്‍ക്കും സാരമായ പരുക്കേറ്റത്.
മൂവാറ്റുപുഴ- പെരുമ്പാവൂര്‍ എം സി റോഡില്‍ പേഴക്കാപ്പിളളി സബ്സ്റ്റേഷന് എതിര്‍വശത്തുള്ള നടപ്പാതയില്‍ തിങ്കളാഴ്ച രാവിലെ 7.20ഓടെയാണ് അപകടം നടന്നത്. പാലക്കാട്നിന്നും ശബരിമലയ്ക്ക് നടന്നു പോവുകയായിരുന്ന 37അംഗ സംഘത്തിലെ രണ്ടു പേര്‍ക്കാണ് അപകടം സംഭവിച്ചത്.
നടപ്പാതയ്ക്ക് സമീപമുള്ള ഹോട്ടലില്‍ ശങ്കറും കൂട്ടരും ചായകുടിച്ചശേഷം ക്ഷീണംതീര്‍ക്കാന്‍ നടപ്പാതയിലിരുന്നസമയത്താണ് പെരുമ്പാവൂര്‍ ഭാഗത്തുനിന്നും അമിത വേഗത്തിലെത്തിയ പിക്ക് അപ്പ് വാ്ന്‍ നടപ്പാതയിലൂടെ പാഞ്ഞ് കയറി ഇവരെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ശങ്കര്‍ വാഹനത്തിനടയില്പ്പെട്ടു. 10മീറ്ററോളം വലിച്ചുകൊണ്ടുപോയശേഷം സമീപത്തെ തകര്‍ത്ത വൈദ്യുതി പോസ്റ്റുമായി മുന്നോട്ട് നീങ്ങിയാണ് വാന്നിന്നത്. അടിയില്‍പ്പെട്ട ശങ്കര്‍ 10മിനിറ്റോളം കിടന്നു. നാട്ടുകാരും മൂവാറ്റുപുഴ റെഡ്ക്രോസ് പ്രവര്‍ത്തകരും സഹായത്തിനെത്തി. മൂവാററുപുഴ ഫയര്‍ ഫോഴ്സും പോലീസും ചേര്‍ന്നാണ് പുറത്തെടുത്തത്. ഉടന്‍തന്നെ അടുത്തുള്ള സബൈന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപ്പായിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചു. ഗുരുതരമായ പരുക്കിനെ തുടര്‍ന്ന് അമൃതയിലേക്ക് മാറ്റി.
തൊടുപുഴ ജലധാര എന്ന സ്ഥാപനത്തിന്റെ വാഹനമാണ് അപകടമുണ്ടാക്കിയത്. 37അംഗ അയ്യപ്പസംഘമാണ് കഴിഞ്ഞവ്യാഴാഴ്ച പാലക്കാടു നിന്നും കാല്‍നടയായി യാത്ര പുറപ്പെട്ടത്. ഇന്നലെ രാത്രിയോടെ കീഴില്ലം മഹാദേവ ക്ഷേത്രത്തില്‍ എത്തി വിശ്രമിച്ചശേഷം പുലര്‍ച്ചെ 3മണിയോടെ യാത്ര തുടരുകയായിരുന്നു. ദേവിയാണ് ശങ്കറിന്റെ ഭാര്യ. മക്കള്‍: സന്ധ്യ, വിഘ്നേശ്. മൃതദേഹം മൂവാറ്റുപുഴ പോലീസ് സര്ജന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം പാലക്കാട്ടേക്കയച്ചു.
അപകടസമയത്ത് മറ്റ് അയ്യപ്പന്മാര് മുന്നിലും പിന്നിലും കടന്നുപോകുകയായിരുന്നു. അപകടത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ അയ്യപ്പസേവാസമാജം പ്രവര്‍ത്തകരായ മനോജ്, പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയും ബന്ധുക്കളെ അറിയിച്ച് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: