ഇരിക്കൂര്‍: ആയിപ്പുഴ ടൗണില്‍ കഴിഞ്ഞ ദിവസം കാറിടിച്ച് വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇരിക്കൂര്‍-ചാലോട് റൂട്ടില്‍ ആയിപ്പുഴയില്‍ ഇന്നലെ 1മണിക്കൂറോളം റോഡ് ഉപരോധിച്ചു. ആയിപ്പുഴ ടൗണ്‍ ജംഗ്ഷനില്‍ അടിക്കടി വാഹനാപകടങ്ങള്‍ ഉണ്ടാവുമ്പോഴും അധികൃതര്‍ അപകടങ്ങള്‍ നേരിടാനാവശ്യമായ ഡിവൈഡറുകളും ഹമ്പുകളോ സ്ഥാപിക്കാന്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഖബറടക്കിയതിന് ശേഷം റോഡ് ഉപരോധം നടത്തിയത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 5ഓളം പേരാണ് ടൗണിലെ മട്ടന്നൂര്‍ റോഡ് ജംഗ്ഷനില്‍ ഉണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. ഏതാനും ദിവസം മുമ്പ് ചാലോട്-ഇരിക്കൂര്‍ റോഡ് മക്കാഡം ടാറിംഗ് കൂടി നടത്തിയതോടെ അപകട സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. ഉപരോധത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മട്ടന്നൂര്‍ സിഐ ഉത്തംദാസ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജംഗ്ഷനില്‍ ഡിവൈഡറും ഹബ്ബും സ്ഥാപിക്കാമെന്ന ഉറപ്പില്‍ ഉപരോധം പിന്‍വലിക്കുകയായിരുന്നു.
മദ്രസയില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന വി.പി.മിഫ്റാസ് (12) ആണ് കഴിഞ്ഞ ദിവസം കാറടിച്ച് മരിച്ചത്. ആയിപ്പുഴ ഗവ.സ്കൂള്‍ ആറാംതരം വിദ്യാര്‍ത്ഥിയായ മിഫ്റാസ് ആയിപ്പുഴ പുതിയപുര ഹൗസില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന കെ.പി.അയ്യൂബിന്റെയും പി.പി.ഹാജിയയുടെയും മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: